കടൽക്കൊല: നാവികന് ഇറ്റലിയിൽ തങ്ങാൻ കാലാവധി നീട്ടി നൽകി
കടൽക്കൊല: നാവികന് ഇറ്റലിയിൽ തങ്ങാൻ കാലാവധി നീട്ടി നൽകി
Wednesday, September 28, 2016 1:09 PM IST
ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇറ്റാലിയൻ നാവികൻ മാസിമിലിയാനോ ലത്തോറെക്കു ഇറ്റലിയിൽ തങ്ങാനുള്ള കാലാവധി സുപ്രീം കോടതി നീട്ടി നൽകി. നാട്ടിൽ കഴിയാനുള്ള കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ടു നിലവിൽ ഇറ്റലിയിൽ കഴിയുന്ന നാവികൻ സമർപ്പിച്ച ഹർജിയിലാണു നടപടി.

നിലവിൽ കേസ് രാജ്യാന്തര തർക്ക പരിഹാര കോടതിയുടെ മുൻപിലായതിനാൽ തീർപ്പാവുന്നതുവരെ നാട്ടിൽ താമസിക്കാൻ ലത്തോറയ്ക്കു ജസ്റ്റീസുമാരായ അനിൽ ആർ. ദവേ, കുര്യൻ ജോസഫ്, അമിതവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നൽകിയത്. പക്ഷാഘാതം പിടിപെട്ട് നാട്ടിൽ പോയ മാസിമിലാനോയുടെ നാട്ടിൽ കഴിയാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മൂന്നംഗ ബെഞ്ചിന്റെ നടപടി. 2014 സെപ്റ്റംബറിൽ നാട്ടിലേക്കു പോയ നാവികനു പലതവണയായി അവിടെ തന്നെ തങ്ങാനുള്ള കാലാവധി നീട്ടി നൽകുകയായിരുന്നു.

കേസിൽ ഇയാളുടെ കൂട്ടുപ്രതിയായ സാൽവത്തൊറെ ജിറോണിന് നാട്ടിലേക്കു പോകാൻ കഴിഞ്ഞ മേയിൽ കോടതി അനുമതി നൽകിയിരുന്നു. രാജ്യാന്തര കോടതിയിൽ കേസ് തീർപ്പാവുന്നതുവരെ ഇറ്റലിയിൽ കഴിയാനാണ് സൽവത്തൊറെ ജിറോണിനും സുപ്രികോടതി അനുമതി നൽകിയിരുന്നത്.

ജിറോണിനു നൽകിയ അതേ ജാമ്യവ്യവസ്‌ഥകൾ കൂട്ടുപ്രതിക്കും ബാധകമാണെന്നു ഇന്നലെ ബെഞ്ച് വ്യക്‌തമാക്കി.


രാജ്യാന്തര കോടതിയുടെ മുന്നിലുള്ള കേസ് ഇന്ത്യക്ക് അനുകൂലമായി തീർപ്പുകൽപ്പിച്ചാൽ ഒരുമാസത്തിനകം തിരിച്ചുവരണം, നാവികർ രണ്ടുപേരും ഇറ്റലിയിലാണ് കഴിയുന്നതെങ്കിലും അവർ ഇന്ത്യയുടെ അധികാര പരിധിക്കുള്ളിലാണ്, നാട്ടിൽ എത്തിയാൽ പാസ്പോർട്ട് അവിടത്തെ അധികൃതരെ ഏൽപ്പിക്കണം, ഇക്കാര്യങ്ങളിലെ ഉറപ്പുകൾ ഇന്ത്യയിലെ ഇറ്റാലിയൻ അംബാസർ എഴുതിനൽകണം. കേസ് ദുർബലമാക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നീ ഉപാധികളായിരുന്നു നേരത്തെ സാൽവത്തൊറെ ജിറോണിനു മുമ്പാകെ കോടതി വച്ചിരുന്നത്. ഇവ മാസ്സിമിലാനോക്കും ബാധകമാണെന്ന് കോടതി വ്യക്‌തമാക്കി.

അതേസമയം, ഈ വ്യവസ്‌ഥകൾക്കു പുറമെ രാജ്യാന്തര കോടതിയിലെ കേസിന്റെ പുരോഗതികൾ എല്ലാ മൂന്നുമാസം കൂടുമ്പോഴും അറിയിക്കണമെന്നു കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനു സുപ്രീം കോടതി നിർദേശവും നൽകി. ജിറോണിനു നൽകിയ അതേ വ്യവസ്‌ഥകളോടെ മാസ്സിമിലിയാനോയ്ക്കു കാലാവധി നീട്ടിനൽകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെയാണു രണ്ടാമത്തെ നാവികനും കേസ് തീർപ്പാവുന്നതുവരെ നാട്ടിൽ കഴിയാൻ കോടതി അനുമതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.