പാചകവാതക സബ്സിഡി എടുത്തുകളഞ്ഞേക്കും
പാചകവാതക സബ്സിഡി എടുത്തുകളഞ്ഞേക്കും
Saturday, October 1, 2016 12:10 PM IST
ന്യൂഡൽഹി: പാചകവാതക സബ്സിഡി പൂർണമായും എടുത്തുകളഞ്ഞേക്കും. പെട്രോളിന്റെയും ഡീസലിന്റെയും സബ്സിസിഡി നിർത്തലാക്കാൻ എടുത്ത മാർഗത്തിലൂടെ തന്നെ പാചക വാതകത്തിന്റെയും സബ്സിഡി ഒഴിവാക്കാനാണു നീക്കം.

എല്ലാ മാസവും ചെറിയ വർധന വരുത്തി സബ്സിഡി പൂർണമായും നിർത്തലാക്കുകയാണു ലക്ഷ്യമെന്നാണു സൂചന. സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന് ഇന്നലെ 2 രൂപ വർധിപ്പിച്ചിരുന്നു. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണു വില വർധിപ്പിക്കുന്നത്. ജൂലൈ ഒന്നിനും ഓഗസ്റ്റ് 16നും രണ്ടു രൂപ വീതം കൂട്ടിയിരുന്നു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്റെ ഡൽഹിയിലെ വില 466 രൂപയാണ്.

നിലവിലെ രീതിയനുസരിച്ചു സിലിണ്ടർ ഒന്നിനു കേന്ദ്രം ഉപഭോക്‌താവിെൻറ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചു നൽകുന്ന സബ്സിഡി തുക 36 രൂപ മാത്രമാണ്. ഏതാനും മാസങ്ങൾ രണ്ടു വീതമുള്ള വർധന തുടർച്ചയായി വരുമ്പോൾ സബ്സിഡി പൂർണമായും ഇല്ലാതാകും. തുടർന്ന് വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് പാചകവാതകത്തിന്റെ വിലയിലും ഏറ്റക്കുറച്ചിലുണ്ടാകും.


പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തിൽ എണ്ണക്കമ്പനികൾ മാസം തോറും നടത്തുന്നതുപോലുള്ള വില നിർണയമാകും പാചകവാതകത്തിന്റെ കാര്യത്തിലും ഉണ്ടാകുകയെന്നാണു സൂചന. എന്നാൽ, കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പാചക വാതക സബ്സിഡി സ്വയം വേണ്ടെന്നു വയ്ക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗിവ് ഇറ്റ് അപ് പദ്ധതി പ്രകാരം ഒന്നര കോടിയോളം പേർ സബ്സിഡി വേണ്ടെന്നു വച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.