തമിഴ്നാട്ടിൽ റെയിൽപ്പാത ഉപരോധിച്ചു
തമിഴ്നാട്ടിൽ റെയിൽപ്പാത ഉപരോധിച്ചു
Monday, October 17, 2016 12:43 PM IST
ചെന്നൈ: കാവേരി മാനേജ്മെന്റ് ബോർഡ് സ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട് കർഷകരും പ്രതിപക്ഷ പാർട്ടികളും ട്രെയിൻ തടഞ്ഞു പ്രതിഷേധിച്ചു.

കാവേരി മാനേജ്മെന്റ് ബോർഡ് ഉടൻ സ്‌ഥാപിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരേയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചെന്നൈയിൽ സമരത്തിൽ പങ്കെടുത്ത ഡിഎംകെ, തമിഴ്നാട് കോൺഗ്രസ്, ഐയുഎംഎൽ, സിപിഎം, സിപിഐ, എംഡിഎംകെ, വിടുതലൈ ചിരുതൈകൾ കട്ചി എന്നീ രാഷ്ട്രീയകക്ഷികളിലെ ആയിരക്കണക്കിനാളുകൾ അറസ്റ്റ് വരിച്ചു. നാഷണൽ സൗത്ത് റിവേഴ്സ് ഇന്റർ–ലിങ്കിംഗ് ഫാർമേഴ്സ് അസോസിയേഷൻ അധ്യക്ഷൻ പി. അയ്യൻകണ്ണിന്റെ നേതൃത്വത്തിൽ നൂറുകണക്കിനു കർഷകർ തിരുച്ചിറപ്പള്ളിയിലെ കുടമുരട്ടി റെയിൽവേ പാലം ഉപരോധിച്ചു. ഇന്നു വൈഗ സൂപ്പർഫാസ്റ്റ് ട്രെയിൻ തടഞ്ഞു പ്രതിഷേധിക്കുമെന്ന് അറസ്റ്റ് വരിച്ചയുടൻ അയ്യൻ കണ്ണ് പറഞ്ഞു. തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലും രാഷ്ട്രീയപാർട്ടികൾ പ്രതിഷേധ മാർച്ച് നടത്തി. ഡിഎംകെ ട്രഷറർ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലാണ് പെരാമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉപരോധസമരം നടത്തിയത്. പാസഞ്ചർ ട്രെയിൻ തടഞ്ഞതിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എംഡിഎംകെ അധ്യക്ഷൻ വൈകോയുടെ നേതൃത്വത്തിലായിരുന്നു ട്രെയിൻ ഉപരോധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.