എംബ്രയേർ: വിപിൻ ഖന്നയ്ക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു
Friday, October 21, 2016 1:05 PM IST
ന്യൂഡൽഹി: ബ്രസീലിൽനിന്നുള്ള 20.8 കോടി ഡോളറിന്റെ എംബ്രയേർ വിമാന ഇടപാടിൽ ബ്രിട്ടീഷ് ഇടനിലക്കാരനായ വിപിൻ ഖന്നയ്ക്കെതിരേ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എംബ്രയേർ ഇടപാടിൽ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടർന്ന് അമേരിക്കയും ബ്രസീലും അന്വേഷണം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ അന്വേഷണം സിബിഐക്കു കൈമാറിയത്.

എംബ്രയേർ ഇടപാടിൽ ഇടനിലനിന്ന വിപിൻ ഖന്ന 57 ലക്ഷം ഡോളർ കൈപ്പറ്റിയെന്നാണ് ആരോപണം. മുമ്പും ആയുധ ഇടപാടിൽ ഇടനില നിന്നിട്ടുള്ള വിപിൻ ഖന്ന ബ്രസീൽ കമ്പനിയായ എംബ്രയേർ, സിംഗപ്പൂർ കമ്പനിയായ ഇന്റർദേവ് ലിമിറ്റഡ് എന്നിവയുടെ പക്കൽനിന്നു കോഴ വാങ്ങിയാണു വിമാന ഇടപാട് 20.8 കോടി ഡോളറിൽ എത്തിച്ചതെന്നു സിബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് മാർഗങ്ങളിലൂടെ ഇടപാടിലെ കമ്മീഷൻ ഖന്ന കൈപ്പറ്റിയതെന്നാണു വിവരം. സെപ്റ്റംബറിലാണു സിബിഐ എംബ്രയേർ ഇടപാടിൽ പ്രാഥമികാന്വേഷണം ആരംഭിച്ചത്. ദക്ഷിണാഫ്രിക്കൻ കമ്പനിയായ ഡെനേലുമായുള്ള തോക്ക് ഇടപാടിലും ഖന്ന മുമ്പ് സിബിഐ അന്വേഷണം നേരിട്ടിരുന്നു. ഇസ്രയേലുമായുള്ള ബരാക് മിസൈൽ ഇടപാടിലും ഇയാൾക്കെതിരേ അന്വേഷണം നടന്നിരുന്നു.


അത്യാധുനിക റഡാർ ഘടിപ്പിക്കാവുന്ന മൂന്ന് ഇആർജെ– 145 ഇനം വിമാനം എംബ്രയേറിൽനിന്നു വാങ്ങാൻ 2008ൽ യുപിഎ സർക്കാരിന്റെ കാലത്താണു കരാറൊപ്പിട്ടത്. ഇടപാടിൽ അഴിമതി നടന്നതായി ഒരു ബ്രസീലിയൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യ 20.8 കോടി ഡോളർ മുടക്കി വാങ്ങിയ തരം വിമാനങ്ങൾ ഡൊമിനിക്കൻ റിപ്പബ്ലിക് 9.4 കോടി ഡോളറിനു വാങ്ങിയതാണ് അന്വേഷണത്തിനിടയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.