ബിജെപി രാജ്യത്തെ തകർക്കുമെന്നു കേജരിവാൾ
ബിജെപി രാജ്യത്തെ തകർക്കുമെന്നു കേജരിവാൾ
Sunday, October 23, 2016 12:02 PM IST
ന്യൂഡൽഹി: ഏ ദിൽ ഹെ മുഷ്കിൽ വിവാദത്തിൽ മഹാരാഷ്ര്‌ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. സിനിമയുടെ റിലീസ് തടയുമെന്നു ഭീഷണി മുഴക്കിയ മഹാരാഷ്ര്‌ട നവനിർമാൺ സേനയും സിനിമയുടെ നിർമാതാക്കളും തമ്മിലുള്ള ചർച്ചയ്ക്കു ഫഡ്നാവിസ് മധ്യസ്ഥത വഹിച്ചതിനെ പരാമർശിച്ചാണ് കേജരിവാൾ വിമർശനമുന്നയിച്ചിരിക്കുന്നത്.

ബിജെപി രാജ്യത്തെ നശിപ്പിക്കുമെന്നാണ് കേജരിവാളിന്റെ വിമർശനം. ചർച്ചയിൽ ഉരുത്തിരിഞ്ഞിരിക്കുന്ന പരിഹാര നിർദേശങ്ങൾ പിടിച്ചുപറിക്കു തുല്യമാണെന്നും കേജരിവാൾ ട്വിറ്ററിൽ കുറ്റപ്പെടുത്തുന്നു. പാക് നടൻ ഫവാദ് ഖാൻ സിനിമയിൽ അഭിനയിച്ചിരിക്കുന്നതാണ് എംഎൻഎസിന്റെ പ്രതിഷേധത്തിനു കാരണം.

കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത് തടസപ്പെടുത്താതിരിക്കണമെങ്കിൽ അഞ്ചു കോടി രൂപ സൈന്യത്തിനു സംഭാവനയായി നൽകണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.


കൂടാതെ, വീരമൃത്യ വരിച്ച ജവാൻമാർക്കു സിനിമ തുടങ്ങുന്നതിനുമുമ്പ് ആദരാഞ്ജലി അർപ്പിക്കണമെന്നും എംഎൻഎസ് ആവശ്യപ്പെടുന്നു. മറിച്ചായാൽ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ അടിച്ചുതകർക്കുമെന്നായിരുന്നു എംഎൻഎസ് ഭീഷണി. ചിത്രം 28നാണ് തീയറ്ററിലെത്തുന്നത്.

അഞ്ചു കോടി രൂപ സൈന്യത്തിനു നൽകണമെന്ന എംഎൻഎസ് നിബന്ധനയെ എതിർത്ത് സൈന്യവും രംഗത്തെത്തിയിരുന്നു. സൈന്യത്തെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും എംഎൻഎസിന്റെ നീക്കത്തെ പൂർണമായും എതിർക്കുന്നതായി മുൻ സൈനിക സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ സയിദ് അതാ ഹുസൈനും റിട്ടയേഡ് എയർ വൈസ് മാർഷൽ മൻമോഹൻ ബഹാദൂറും വ്യമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.