സൗമ്യ വധക്കേസ്: സുപ്രീംകോടതിയിൽ ഹാജരാകുമെന്നു ജസ്റ്റീസ് കട്ജു
സൗമ്യ വധക്കേസ്: സുപ്രീംകോടതിയിൽ ഹാജരാകുമെന്നു ജസ്റ്റീസ് കട്ജു
Sunday, October 23, 2016 12:16 PM IST
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീംകോടതി അയച്ച നോട്ടീസ് പ്രകാരം കോടതിയിൽ ഹാജരാകുമെന്നു ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു. നവംബർ 11നു ഹാജരാകണമെന്ന് അഭ്യർഥിച്ച് കോടതി അയച്ച നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും കട്ജു ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേ ജസ്റ്റീസ് കട്ജു ഫേസ്ബുക്കിലൂടെ നടത്തിയ വിമർശനം പുനഃപരിശോധനാ ഹർജിയായി കണക്കാക്കിയ കോടതി, നേരിട്ടു ഹാജരായി വാദം ഉന്നയിക്കണമെന്നു നിർദേശിച്ചിരുന്നു.

സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജഡ്ജിയായതിനാൽ ഏതെങ്കിലും കക്ഷിക്കായി കോടതിയിൽ ഹാജരാകാനാകില്ലെന്നു ജസ്റ്റീസ് കട്ജു നേരത്തെ നിലപാട് എടുത്തിരുന്നു. വിരമിച്ച ജഡ്ജി കോടതിയിൽ ഹാജരാകുന്നതു ഭരണഘടനയുടെ 124 (ഏഴ്) അനുച്ഛേദ പ്രകാരം അനുവദിക്കുന്നില്ല. ഭരണഘടന അനുവദിക്കുകയാണെങ്കിൽ ഹാജാരാകാമെന്നും ജസ്റ്റീസ് കട്ജു അറിയിച്ചിരുന്നു. ഭരണഘടനാ വിലക്ക് നിലവിലുള്ളതു കോടതിയിൽ ഹാജരായി കോടതിയെ ബോധിപ്പിക്കുമെന്നും തീരുമാനമെടുക്കേണ്ടതു സുപ്രീംകോടതിയാണെന്നും ജസ്റ്റീസ് കട്ജു ഇന്നലെ വ്യക്‌തമാക്കി.


ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കിയതിനുശേഷമാണു ജസ്റ്റീസ് കട്ജുവിന്റെ ഫേസ്ബുക്ക് വിമർശനം കൂടി കേസിൽ പരിഗണിക്കേണ്ടതുണ്ടെന്നു ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്‌തമാക്കിയത്.

ജസ്റ്റീസ് കട്ജു ഹാജരാകുകയാണെങ്കിൽ അദ്ദേഹത്തിന്റെ വാദംകൂടി പരിഗണിച്ചതിനു ശേഷമാവും പുനഃപരിശോധനാ ഹർജി തുടർന്നു വാദം കേൾക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കുക.

ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി വിധിച്ച വധശിക്ഷ ഒഴിവാക്കിയത് ഗുരുതരമായ പിഴവാണെന്നും അതിലൂടെ നീതിന്യായ വ്യവസ്‌ഥയ്ക്കു തെറ്റായ സന്ദേശമാണു നൽകുന്നതെന്നും ഫേസ്ബുക്കിലിട്ട കുറിപ്പിൽ ജസ്റ്റീസ് കട്ജു അഭിപ്രായപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.