ഒത്തുതീർപ്പുയോഗം തല്ലിപ്പിരിഞ്ഞു; എസ്പിയിൽ കലഹം രൂക്ഷം
ഒത്തുതീർപ്പുയോഗം തല്ലിപ്പിരിഞ്ഞു; എസ്പിയിൽ കലഹം രൂക്ഷം
Monday, October 24, 2016 12:21 PM IST
ലക്നോ: സമാജ്വാദി പാർട്ടിയിലെ കലഹത്തിനു പരിഹാരം തേടി പാർട്ടി അധ്യക്ഷൻ മുലായം സിംഗ് വിളിച്ചുചേർത്ത ഒത്തുതീർപ്പു യോഗം തല്ലിപ്പിരിഞ്ഞു. അടുത്തവർഷം ആദ്യം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്‌ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുലായം സിംഗിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും അഖിലേഷിന്റെ ഇളയച്ഛനും പുറത്താക്കപ്പെട്ട മന്ത്രിയുമായ ശിവപാൽ യാദവും തമ്മിലാണ് തർക്കം. ഇതിനുപുറമേ രാജ്യസഭാംഗം അമർസിംഗിന്റെ ചരടുവലികളും കൂടിയായതോടെ പാർട്ടി പിളർപ്പിലേക്കു നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്‌തമായിരുന്നു.

ഇതേത്തുടർന്നാണു മുലായം സിംഗ് യോഗം വിളിച്ചത്. യോഗശേഷം അദ്ദേഹം നേതാക്കളുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെങ്കിലും തർക്കം കൂടുതൽ രൂക്ഷമാവുകയായിരുന്നു. അഖിലേഷുമായി സന്ധിയില്ലെന്നു പറഞ്ഞ ശിവപാൽ യാദവ് മുഖ്യമന്ത്രിക്കസേരയിലേക്ക് മുലായം സിംഗ് യാദവ് തന്നെ വരണമെന്ന ആവശ്യവും ഉന്നയിച്ചു. മുഖ്യമന്ത്രിക്കസേര വിട്ടുള്ള കളിയില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി പിളർത്താനും അഖിലേഷ് താത്പര്യപ്പെടുന്നില്ല.

മുഖ്യമന്ത്രിസ്‌ഥാനത്തുനിന്ന് അഖിലേഷിനെ മാറ്റേണ്ടതില്ലെന്നാണു മുലായവും പറയുന്നത്. എന്നാൽ, ശിവപാലിനെയും അമർസിംഗിനെയും കൈവിടാനാവില്ലെന്ന് മുലായം പ്രഖ്യാപിച്ചതോടെ അഖിലേഷ് പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്‌ഥയിലെത്തിയിരിക്കുകയാണ്.

സമാധാനയോഗത്തിൽ അഖിലേഷും മുലായവും തമ്മിലും വാക്കേറ്റമുണ്ടായി. “സർക്കാർ രൂപീകരിക്കാൻ നിങ്ങൾക്കു കഴിയുമോ” എന്നു രോഷാകുലനായി അഖിലേഷ് മുലായത്തിനോടു ചോദിച്ചു. ശിവപാൽ യാദവുമായി ചേർന്നു കുരുക്കുകൾ മുറുക്കുന്ന അമർസിംഗിനെതിരേയും അഖിലേഷ് പൊട്ടിത്തെറിച്ചു.


എന്നാൽ മുലായവും ശിവപാലും അമർസിംഗിനെ പിന്തുണയ്ക്കുകയായിരുന്നു. അമർസിംഗിനെയും ശിവപാൽയാദവിനെയും ഉപേക്ഷിക്കാനാവില്ലെന്നായിരുന്നു മുലായത്തിന്റെ പ്രഖ്യാപനം. അമർസിംഗിന്റെ തെറ്റുകളെല്ലാം താൻ പൊറുത്തതാണെന്നും അദ്ദേഹം സഹോദരതുല്യനാണെന്നും മുലായം പറഞ്ഞു.

എന്തായാലും അമർസിംഗിനെ അംഗീകരിക്കാനാകില്ലെന്ന അഖിലേഷിന്റെ നിലപാടാണ് സമവായശ്രമങ്ങൾക്കു തിരിച്ചടിയായത്. താൻ കടുത്ത പ്രതിസന്ധികളിൽപ്പെട്ട് ഉഴറിയിരുന്ന കാലത്ത് കൂടെനിന്നയാളാണ് അമർ സിംഗ് എന്നും അദ്ദേഹത്തെ കൈവിടില്ലെന്നും മുലായവും നിലപാട് സ്വീകരിച്ചതോടെ പ്രതിസന്ധി കടുത്തു. ഒടുവിൽ യോഗം തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു.

നിയമസഭാസ്‌ഥാനാർഥികളെ കണ്ടെത്തുന്നതിലെ മത്സരമാണ് അഖിലേഷും ശിവപാലും തമ്മിലുള്ള ആശയഭിന്നതയ്ക്ക് ആക്കംകൂട്ടിയത്. ഇതേത്തുടർന്ന് അഖിലേഷിനെ സമാജ്വാദി പാർട്ടി സംസ്‌ഥാന അധ്യക്ഷസ്‌ഥാനത്തുനിന്നു കഴിഞ്ഞമാസം ശിവപാൽ യാദവ് പുറത്താക്കി.

ശിവപാലിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കി അഖിലേഷും തിരിച്ചടിച്ചു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് വിരാമവാവുകയും ശിവപാൽ തിരിച്ചെത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.