പാക്കിസ്‌ഥാനുമായി ചർച്ച: നിലപാടു കടുപ്പിച്ച് ഇന്ത്യ
പാക്കിസ്‌ഥാനുമായി ചർച്ച: നിലപാടു കടുപ്പിച്ച് ഇന്ത്യ
Thursday, December 1, 2016 2:57 PM IST
ന്യൂഡൽഹി: ഉറി, പത്താൻകോട് സംഭവങ്ങൾക്കുശേഷം നഗ്രോത സൈനികകേന്ദ്രത്തിനു നേരേയും ആക്രമണം നടന്നതോടെ ഉഭയകക്ഷി പ്രശ്നങ്ങളിൽ പാക്കിസ്‌ഥാനുമായി ചർച്ച നടത്താനുള്ള അന്തരീക്ഷം അടഞ്ഞതായി ഇന്ത്യ. ഭീകരത തുടരുന്ന അന്തരീക്ഷത്തിൽ സാധാരണനിലയിലുള്ള ഉഭയകക്ഷിബന്ധം സാധ്യമാകില്ലെന്നു വിദേശകാര്യമന്ത്രാലയം വക്‌താവ് വികാസ് സ്വരൂപ് പറഞ്ഞു. നഗ്രോത ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾക്കുവേണ്ടി കേന്ദ്രം കാത്തിരിക്കുകയാണ്. ഇതു ലഭിച്ചാൽ തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമൃത്സറിൽ ഇന്നും നാളെയുമായി നടക്കുന്ന എച്ച്ഒഎ (ഹാർട്ട് ഓഫ് ഏഷ്യ) സമ്മേളനത്തിൽ ഇന്ത്യ–പാക് ഉഭയകക്ഷിചർച്ച നടക്കുമെന്നു പാക് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ചർച്ചയ്ക്കുള്ള സാധ്യതകൾ വികാസ് സ്വരൂപ് തള്ളിക്കളഞ്ഞത്.

ചർച്ച സംബന്ധിച്ച് പാക്കിസ്‌ഥാനിൽനിന്ന് ഔദ്യോഗികക്ഷണം ലഭിച്ചിട്ടില്ല. ഇന്ത്യ എല്ലായ്പോഴും ചർച്ചയ്ക്കു സന്നദ്ധമാണ്. എന്നാൽ ഭീകരപ്രവർത്തനം തുടരുന്ന അന്തരീക്ഷത്തിൽ അത് അസാധ്യമായിരിക്കുകയാണ്–അദ്ദേഹം വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.