മൂടൽമഞ്ഞ്: ഉത്തരേന്ത്യയിൽ വ്യാപക അപകടം; 13 മരണം
മൂടൽമഞ്ഞ്: ഉത്തരേന്ത്യയിൽ വ്യാപക അപകടം; 13 മരണം
Friday, December 2, 2016 3:02 PM IST
ജയ്പുർ: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞുമൂലം കാഴ്ച തടസപ്പെട്ടുണ്ടായ വിവിധ അപകടങ്ങളിൽ 13 പേർ മരിച്ചു. വിമാന, ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. രാജസ്‌ഥാനിലെ ഭരത്പുർ ജില്ലയിലെ മൊർദയിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. മൂടൽമഞ്ഞുമൂലം കാഴ്ച തടസപ്പെട്ടതാണ് അപകടകാരണം. നദ്ബായി ഗ്രാമത്തിലുണ്ടായ മറ്റൊരു അപകടത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

യുപിയിലെ ചന്ദൗലി ജില്ലയിൽ റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മൂന്നു യുവാക്കൾ ട്രെയിനിടിച്ചു മരിച്ചു. ട്രെയിൻ അടുത്തെത്തിയത് മൂടൽമഞ്ഞ്മൂലം യുവാക്കൾക്കു കാണാൻ സാധിക്കാത്തതാണ് അപകടത്തിനു കാരണം. ബിജ്നോർ ജില്ലയിൽ ആളില്ലാ ലെവൽക്രോസിൽ കാറിൽ ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചു. കാർ യാത്രക്കാരായ സ്ത്രീയും നാലു വയസുള്ള പെൺകുട്ടിയുമാണു മരിച്ചത്.


പഞ്ചാബിലെ ഹോഷിയാർപുരിൽ മൂടൽമഞ്ഞ്മൂലം കാഴ്ച തടസപ്പെട്ട് സ്കൂൾ ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് എട്ടു വിദ്യാർഥികൾക്കു പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം.

മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ഏഴു സർവീസുകൾ റദ്ദാക്കി. 140 സർവീസുകൾ വൈകി. ഉത്തരേന്ത്യയിൽ 95 ട്രെയിൻ സർവീസുകൾ വൈകുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.