നോട്ട് നിരോധനം: ബിഹാറിൽ ബിജെപി വൻതോതിൽ ഭൂമി വാങ്ങിയതായി ജെഡി–യു
Wednesday, December 7, 2016 3:10 PM IST
പാറ്റ്ന: നോട്ടു നിരോധനം ബിജെപി നേതാക്കൾ മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന ആരോപണത്തിനു ആക്കം കൂട്ടി ബിജെപിയുടെ ഭൂമി ഇടപാടുകളുടെ രേഖകൾ ജെഡി–യു പുറത്തു വിട്ടു. ബിഹാറിൽ ബിജെപിയുടെ പേരിൽ പത്തോളം ഭൂമിയിടപാടുകൾ നടന്നതായയി ജെഡി–യു നേതാക്കളായ ശ്യാം രജക്, സഞ്ജയ് സിംഗ്, നീരജ് കുമാർ, രാജീവ് രഞ്ജൻ പ്രസാദ് എന്നിവരാണു രേഖകൾ പുറത്തുവിട്ടത്. ഭൂമിയുടെ അളവ്, വിറ്റയാളിന്റെ പേരും വിവരങ്ങളും, പണമടച്ച രീതി എന്നിവ ഇവർ പുറത്തുവിട്ട രേഖകളിൽനിന്നു കൃത്യമായി മനസിലാക്കാം. രവീന്ദ്ര നാഥ് തിവാരിയെന്ന ആളിൽനിന്ന് ബാഘയിൽ 22.38 സെന്റ് സ്‌ഥലം 66 ലക്ഷം രൂപയ്ക്കാണ് ബിജെപി വാങ്ങിയത്. ഇതിന്റെ മൂന്നിലൊന്നു തുക കറൻസിയായിട്ടാണ് നൽകിയിരിക്കുന്നത്. കൈമുർ ജില്ലയിലെ ഭാബുവയിൽ 31.25 സെന്റ് സ്‌ഥലം വാങ്ങാൻ നൽകിയതായി കാണിച്ചിരിക്കുന്ന 48.75 ലക്ഷം രൂപയും ചാപ്രയിൽ 56.19 സെന്റ് സ്‌ഥലം വാങ്ങാൻ നൽകിയിരിക്കുന്ന 48.90 ലക്ഷം രൂപയും കറൻസിയായാണു നൽകിയത്. കൂടാതെ സസറാമിൽ 42 സെന്റ് സ്‌ഥലം വാങ്ങാൻ നൽകിയ 1.5 കോടി രൂപയിൽ 40 ലക്ഷം രൂപ നൽകിയതും കറൻസിയായിട്ടാണ്.


എന്നാൽ, ഈ ആരോപണങ്ങളെ തള്ളി ബിജെപി നേതാക്കളായ സുശീൽകുമാർ മോദിയും നിത്യാനന്ദ് റായിയും രംഗത്തെത്തി. ഈ ഇടപാടുകളെല്ലാം പാർട്ടി ഓഫീസുകൾ നിർമിക്കാൻ വേണ്ടിയാണെന്നാണ് ഇരുവരും വ്യക്‌തമാക്കിയത്. കൂടാതെ, ഇടപാടുകളെല്ലാം ബാങ്കുവഴിയാണെന്നും ഇവർ പറഞ്ഞു. മധുബാനി, കത്തിഹാർ, മാധേപുര, ലഖിസരായ്, കിഷൻഗഞ്ച് എന്നിവിടങ്ങളിൽ ബിജെപി നേതാക്കളും അനുഭാവികളും വൻതോതിൽ ഭൂമി വാരിക്കൂട്ടിയതായി ആംആദ്മി പാർട്ടി മുമ്പ് ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.