ന്യൂഡൽഹി: വിദ്യാർഥികളെ വടി കൊണ്ടോ വാക്കു കൊണ്ടോ പരിക്കേൽപ്പിച്ചാൽ അധ്യാപകർക്കു നേരെ കർശന നിയമ നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാർ. പ്രാകൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന അധ്യാപകർക്കും സ്കൂൾ അധികൃതർക്കും എതിരേ കർശന നടപടി വേണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവഡേക്കറോട് ആവശ്യപ്പെട്ടു.
ശാരീരികമായി പരിക്കേൽപ്പിക്കുന്ന ശിക്ഷാരീതികൾ (കോർപറൽ പണിഷ്മെന്റ്) സ്കൂളുക ളിൽ പൂർണമായും നിർത്തലാക്കണമെന്നു ജാവഡേക്കറിനെ ഴുതിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു. വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സമിതി (എൻസിപിസിആർ) പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും നിർദേശിക്കുന്നു.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ 17-ാം വിഭാഗത്തിൽ സ്കൂളുകളിൽ ശാരീരിക ശിക്ഷാ നടപടികൾ കർശനമായി നിരോധിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ മേൽ കഠിന ശിക്ഷ അടിച്ചേൽപ്പിച്ച് നിയമലംഘനം നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും 50,000 രൂപ പിഴയുമോ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിക്കും. തുടർച്ചയായുള്ള നിയമ ലംഘനത്തിനു മൂന്നു വർഷം വരെ തടവും 25,000 രൂപ വരെ അധിക പിഴയും ഒടുക്കണം. അധ്യാപകരുടെ വീഴ്ചകൾക്കു സ്കൂളുകളിലെ പ്രധാന അധ്യാപകരും ഉത്തരവാദികളായിരിക്കും. കുറ്റക്കാരായ അധ്യാപകർക്ക് ഉദ്യോഗക്കയറ്റവും ഇൻക്രിമെന്റുകളും നിഷേധിക്കും.
സ്കൂളുകൾക്കു പുറമേ ഹോസ്റ്റലുകളിലും ഓർഫനേജ്, ആശ്രമങ്ങൾ, ജുവനൈൽ ഹോം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികൾക്കു മേലും പ്രാകൃതമായ ശിക്ഷാ രീതികൾ നടപ്പാക്കുന്നത് കുറ്റകരമാണ്. ശിക്ഷാ നടപടികൾ സംബന്ധിച്ച പരാതികൾ കേൾക്കാൻ സ്കൂളുകളിൽ പ്രത്യേക സമിതി രൂപീകരിക്കണം. പരാതി ലഭിച്ചാൽ 48 മണിക്കൂറിനുള്ളിൽ നടപടിയെടുത്ത് ജില്ലാ അധികാരികൾക്കു റിപ്പോർട്ടു നൽകണം.
2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഇത്തരം ശിക്ഷാ രീതികളെ ശാരീകം, മാനസികം, വിവേചനപരം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
* അടിക്കുക, പിച്ചുക, മുടിയിൽ പിടിച്ചു വലിക്കുക, ചെവി തിരുമ്മുക, ഡസ്റ്റർ വെച്ചെറിയുക തുടങ്ങിയ ശാരീരിക അക്രമങ്ങളിൽ പെടുത്തിയിരിക്കുന്നു.
* ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തുക, ബെഞ്ചിൽ കയറ്റി നിർത്തുക, മുട്ടു കുത്തിച്ചു നിർത്തുക, മുളക് തീറ്റിക്കുക തുടങ്ങിയ ശിക്ഷാ നടപടികൾ കുറ്റകരമാണ്.കുട്ടികളെ ക്ലാസ്മുറികളിലോ ലൈബ്രറിയിലോ ടോയ് ലറ്റിലോ തടഞ്ഞു വയ്ക്കുന്നതും കുറ്റകരമാണ്.
* കഴുത, വിഡ്ഢി തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചു കുട്ടികളെ അധിക്ഷേപിക്കുന്നത് മാനസിക പീഡനമായി കണക്കാക്കും.
* മാതാപിതാക്കളുടെ തൊഴിലുമായോ ജാതിയുമായോ ബന്ധപ്പെടുത്തി കുട്ടികളെ അധിക്ഷേപിക്കുന്നതും കുറ്റകരമാണ്.
* പഠന മികവില്ലായ്മയുടെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽ താഴ്ത്തിക്കെട്ടുന്നതും കുറ്റകരമാണ്.
* പഠനസംബന്ധമായ വൈകല്യങ്ങളുള്ള വിദ്യാർഥികളെ അധിക്ഷേപിക്കുന്നതും കളിയാക്കുന്നതും കുറ്റകരമാണ്.
* വിക്ക്, കേൾവിക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയ ഭിന്നശേഷിയുള്ള വിദ്യാർഥികളെ അപമാനിക്കുന്നതും കുറ്റകരമാണ്.
* സംവരണാനുകൂല്യമുള്ള വിദ്യാർഥികളെസ്കൂളിലെ ടോ യ്ലറ്റ് വൃത്തിയാക്കൽ, ചായ ഉണ്ടാക്കുക തുടങ്ങിയ ജോലികൾ ഏൽപ്പിക്കുന്നതും കുറ്റകരമാണ്.
* ജാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരത്തെ അധിക്ഷേപിക്കുന്നതും ഉച്ചഭക്ഷണം, കായിക വിനോദങ്ങൾ, ലൈബ്രറി സൗകര്യങ്ങൾ എന്നിവ നിഷേധിക്കുന്നതും കുറ്റകരമാണ്.
* ഐസിഎസ്ഇ, സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് സ്കൂളുകളിലും ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണം.
* ഇതു നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഡയറക്ടർമാരുടെ ഉത്തരവാദിത്തമാണ്.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.