ന്യൂഡൽഹി: മുഴുവൻ പേർക്കും പാർപ്പിടം എന്ന ലക്ഷ്യം രണ്ടു വർഷത്തിനകം കേരളം നേടുമെന്നു കേന്ദ്ര നഗരവികസന, വാർത്താവിതരണ മന്ത്രി എം. വെങ്കയ്യ നായിഡു. രാജ്യത്ത് എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം 2022 ൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെ ദേശീയ ഭവന വാടക നയം ഉടൻ പ്രഖ്യാപിക്കുമെന്നും നായിഡു അറിയിച്ചു.
രാജ്യത്തെ മുഴുവൻ റിയൽ എസ്റ്റേറ്റ് പദ്ധതികളും റിയൽ എസ്റ്റേറ്റ് ഏജന്റുമാരും അടുത്ത മൂന്നു മാസത്തിനുള്ളിൽ റെഗുലേറ്ററി അഥോറിറ്റിക്കു കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നതു നിർബന്ധമാക്കിയതായും മന്ത്രി പറഞ്ഞു. റിയൽ എസ്റ്റേറ്റ് നിയമത്തിന്റെ അവശേഷിക്കുന്ന 32 വകുപ്പുകൾ കൂടി വിജ്ഞാപനം ചെയ്തതായും നായിഡു അറിയിച്ചു. ഈ നിയമപ്രകാരമാണു അഥോറിറ്റി രൂപീകരിച്ച് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.
കേരളം, ഹിമാചൽപ്രദേശ്, ജമ്മു കാഷ്്മീർ, വടക്കു കിഴക്കൻ മേഖലയിലെ അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബർ, ചണ്ഡിഗഡ്, ദാദ്രാ നാഗർ ഹാവേലി, ദാമൻ ആൻഡ് ദിയൂ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് 2019ൽ തന്നെ എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുക. മറ്റു സംസ്ഥാനങ്ങളോട് അടുത്ത വർഷം അവസാനത്തോടെ കൂടുതൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു. ഡൽഹി മാത്രമാണ് ഇതുവരെ പാവപ്പെട്ടവർക്കു ഭവന പദ്ധതിക്കുള്ള വിശദമായി നിർദേശം സമർപ്പിച്ചിട്ടില്ലാത്തതെന്ന് നായിഡു കുറ്റപ്പെടുത്തി. കുടിയേറ്റ തൊഴിലാളികൾ, വിദ്യാർഥികൾ, തൊഴിലെടുത്തു തനിച്ചു താമസിക്കുന്ന സ്ത്രീകൾ തുടങ്ങിയവരുടെ ആവശ്യങ്ങൾ കണക്കിലെടുത്തായിരിക്കും ദേശീയ ഭവന വാടക നയത്തിനു രൂപം നൽകുക. പ്രധാനമന്ത്രിയുടെ നഗര പാർപ്പിട പദ്ധതിയുടെ ഭാഗമായി് 22 മാസങ്ങൾക്കുള്ളിൽ 12 സംസ്ഥാനങ്ങളിലെ നഗരപ്രദേശങ്ങളിലുള്ള ദരിദ്രർക്കായി 97,489 വീടുകൾ നിർമിച്ചതായും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.