അവിശ്വസനീയ ഒരു സിനിമാക്കഥയുടെ പൂർത്തീകരണം പോലെയാണ് വിനോദ് ഖന്നയുടെ വിയോഗവാർത്ത പുറത്തു വന്നത്. കുറച്ചു ദിവസങ്ങൾക്കു മുന്പ് മകൻ രാഹുൽ ഖന്ന സാമൂഹ്യമാധ്യമത്തിൽ പങ്കുച്ച ഒരു ചിത്രം അതുവരെ വിനോദ് ഖന്നയെപ്പറ്റി ആരാധകവൃന്ദങ്ങളുടെ മനസിലുണ്ടായിരുന്ന പൗരുഷകലയുടെ ശില്പത്തെ തച്ചുടയ്ക്കുന്നതായിരുന്നു. സൗന്ദര്യവും ആകാര മികവും ഒത്തിണങ്ങിയ ആ പഴയ താരരാജാവിന്റെ നിഴൽ രൂപത്തെ പത്നിയും മകൻ രാഹുൽ ഖന്നയും താങ്ങിപ്പിടിച്ചിരിക്കുന്നു. യാഥാർഥ്യം എന്നറിഞ്ഞിട്ടും വിശ്വാസത്തിന്റെ കണ്ണിലൂടെ അതിനെ കാണാൻ ആർക്കും കഴിയുമായിരുന്നില്ല. താമസിയാതെ അദ്ദേഹം വിടവാങ്ങിയെന്ന വാർത്തയുമെത്തി.
വില്ലനായി വരവ്
സ്വതന്ത്ര ഭാരതത്തിനു മുന്പ് ഇന്നത്തെ പാക്കിസ്ഥാൻ പ്രദേശമായ പെഷവാറിൽനിന്നു മുംബൈയിലേക്കു കുടിയേറിയതായിരുന്നു വിനോദ് ഖന്നയുടെ കുടുംബവും. കൊമേഴ്സ് ബിരുദം നേടിക്കഴിഞ്ഞ സമയത്തായിരുന്നു വിനോദ് ഖന്നയ്ക്കു സിനിമ അഭിനയത്തിനോടു താല്പര്യമുണ്ടാകുന്നത്. അതിനു കാരണമാകുന്നതാകട്ടെ ദേവ് ആനന്ദിന്റെ സൊൽവ സാൽ, കെ. ആസിഫിന്റെ മുഗൾ ഇ അസം എന്നീ ഹിറ്റുകൾ കണ്ടിട്ടായിരുന്നു. അവിടെയും തന്റെ ശരീര സൗന്ദര്യം വിനോദ് ഖന്നയ്ക്കു തുണയായതുകൊണ്ടു സിനിമ പ്രവേശനം വേഗത്തിൽ സാധ്യമായി.
കാലത്തിന്റെ കൈയൊപ്പു പോലെ ഈ സൂപ്പർതാരത്തിന്റെയും സിനിമയിലെ ആദ്യ ചുവടുവയ്പ് 1968ൽ സുനിൽ ദത്തിന്റെ മാൻ കാ മീറ്റിലെ വില്ലൻ വേഷത്തിലൂടെയായിരുന്നു. ആദ്യ ചിത്രംകൊണ്ടുതന്നെ ശ്രദ്ധ നേടിയ ഖന്നയ്ക്കു പിന്നീടു തിരിഞ്ഞു നോക്കേണ്ടതില്ലായിരുന്നു. വില്ലനായും സഹനടനായും സിനിമാലോകം ഖന്നയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
ഹിറ്റുകളുടെ രാജാവ്
1971ൽ ഹം തും ഒൗർ വോ എന്ന ചിത്രത്തിലെ നായക വേഷമായിരുന്നു ബോളിവുഡിൽ വിനോദ് ഖന്നയ്ക്ക് ഒരു ബ്രേക്ക് നൽകുന്നത്. പിന്നീടു തുടർച്ചയായുള്ള സൂപ്പർ ഹിറ്റുകളുടെ നേട്ടമാണ് ഈ താരം സ്വന്തമാക്കിയത്. മേരേ അപ്നെ, മേരാ ഗാവ് മേരാ ദേശ്, അജാനക്, ഫരേബി, സലീം, ഗദ്ദാർ, അമർ അക്ബർ അന്തോണി, ഖുർബാനി, ദി ബേണിംഗ് ട്രെയിൻ, ജയിൽ യാത്ര തുടങ്ങി ഹിറ്റുകളുടെ പരന്പര സ്വന്തമാക്കി. എഴുപതുകളിലെ മുൻ നിരനായകനായി വളർന്ന വിനോദ് ഖന്നയ്ക്കു ബോളിവുഡിൽ സമകാലികരായ സൂപ്പർ സ്റ്റാറുകളോടു മത്സരിച്ചു നിൽക്കാൻ സാധിച്ചു.
അമിതാഭ് ബച്ചൻ, ധർമേന്ദ്ര, രാജേഷ് ഖന്ന, ഷമ്മി കപൂർ, ശശി കപൂർ തുടങ്ങിയ അതികായരോടൊപ്പം തലയെടുപ്പോടെനിന്നാണു തന്റെ ആരാധകലോകത്തെ വിനോദ് ഖന്ന സ്വന്തമാക്കിയത്. ഒറ്റയ്ക്കു സിനിമകൾ വിജയിപ്പിക്കുന്പോഴും മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ സ്ഥിരം സാന്നിധ്യമാകുന്നതിൽ അദ്ദേഹം മികവ് തെളിയിച്ചിരുന്നു.
എഴുപതുകളിൽ തന്റെ സമകാലികനായ അമിതാഭ് ബച്ചനൊപ്പം പത്തു സിനിമകളിൽ ഖന്ന ഒന്നിച്ചഭിനയിച്ചിരുന്നു. അതിൽ മിക്കതും സൂപ്പർഹിറ്റായി എന്നതായിരുന്നു ഈ കൂട്ടുകെട്ടിന്റെ പ്രേക്ഷക സ്വീകാര്യത.
പരസ്യങ്ങളിലും താരം
വിനോദ ഖന്നയുടെ താരമൂല്യം ഉപയോഗപ്പെടുത്താൻ അന്നത്തെ വിപണികൾ മത്സരിക്കുകയായിരുന്നു. അദ്ദഹത്തെ മോഡലാക്കിയ ഒരു പ്രമുഖ സോപ്പു കന്പനിയുടെ പരസ്യം അന്നുമിന്നും പ്രേക്ഷക മനസിൽനിന്നു മാഞ്ഞിട്ടില്ല. നടനായും പൊതുപ്രവർത്തകനായും ആത്മീയാചാര്യ ശിഷ്യനായും പല വേഷങ്ങൾ കെട്ടിയാടിയ ജീവിതം എഴുപതാം വയസിൽ മറ്റൊരു വേഷപ്പകർച്ചയ്ക്കും അവസരം നൽകാതെ എന്നന്നേക്കുമായി മറഞ്ഞിരിക്കുന്നു.
താരപദവിയുടെ ഉന്നതിയിൽ നിൽക്കുന്പോഴാണ് 1982ൽ ആത്മായാചാര്യൻ ഓഷോയുടെ ശിഷ്യത്വം സ്വീകരിക്കുന്നതും സിനിമയിൽനിന്നു മാറിനിൽക്കുന്നതും. ആത്മീയ ശാന്തിയുടെ പടവുകൾ കയറുന്പോഴും തന്റെ തട്ടകം സിനിമയാണെന്ന തിരച്ചറിവായിരുന്നു അഞ്ചു വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ ഹിറ്റുകൾ സൃഷ്ടിച്ചുകൊണ്ടുള്ള പുനപ്രവേശനം സാധ്യമാക്കിയത്. ഇൻസാഫ്, ജും, മുസഫർ തുടങ്ങിയവയായിരുന്നു അന്നത്തെ ഹിറ്റുകൾ.
പിന്നീടു സിനിമയിൽ തുടരുന്പോഴും നായകൻ എന്ന ചട്ടക്കൂടിൽനിന്നു സ്വഭാവ നടനിലേക്കും വില്ലൻ വേഷത്തിലേക്കു മാറിച്ചിന്തിക്കാൻ ഖന്നയ്ക്കു സാധിച്ചു. പുതിയ കാലത്തിലെ സൂപ്പർതാരങ്ങളായ സൽമാൻ ഖാന്റെ ദബാംഗിലും ഷാരുഖ് ഖാന്റെ ദിൽവാലേയിലുമാണ് അവസാനമായി വിനോദ് ഖന്നയെ വെള്ളിത്തിരയിൽ കണ്ടത്.
രാഷ്ട്രീയ നായകൻ
സിനിമയിലെ പ്രേക്ഷക പ്രീതി തന്നെയായിരുന്നു രാഷ്ട്രീയത്തിലും പയറ്റാൻ വിനോദ് ഖന്നെയ പ്രേരിപ്പിച്ചത്. പഞ്ചാബിലെ ഗുർദാസ്പൂരിൽനിന്നു ബിജെപി സ്ഥാനാർഥിയായി ലോക്സഭയിലെത്തിയ ഖന്ന 1999ലും 2004ലും വീണ്ടും ഇവിടെ നിന്നു തിരഞ്ഞെടുക്കപ്പെട്ടു.
വിജയം ആവർത്തിച്ച ഖന്ന വാജ്പെയ് മന്തിസഭയിൽ വിദേശകാര്യ മന്ത്രിയായി. പിന്നീട് ടൂറിസം, സാംസ്കാരിക വകുപ്പുകൾകൂടി കൈകാര്യം ചെയ്തിരുന്നു. 2014ലും ഇവിടെനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് അഭിനേതാവിനും മുകളിൽ പൊതുപ്രവർത്തകനായുള്ള വിനോദ് ഖന്നയുടെ വിജയത്തെയാണു കാണിക്കുന്നത്.
ബോളിവുഡിൽ പിന്നീടെത്തിയ തലമുറയിലെ ശ്രദ്ധേയതാരം അക്ഷയ് ഖന്ന ഈ പ്രതിഭയുടെ മകനായിരുന്നു. ആദ്യ ഭാര്യ ഗീതാഞ്ജലിയിലെ ഖന്നയുടെ പുത്രന്മാരായിരുന്നു അക്ഷയ് ഖന്നയും രാഹുൽ ഖന്നയും. ആത്മീയ പാതയിൽനിന്നു തിരിച്ചെത്തിയതിനു ശേഷം 1990-ലാണ് കവിതയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിലെ കുട്ടികളാണു സാക്ഷിയും ശ്രദ്ധയും.
ഒരു കാലഘട്ടത്തിന്റെ ബോളിവുഡ് സിനിമ സങ്കൽപത്തെ വിനോദ് ഖന്ന എന്നു പേർ വിളിച്ചാൽ അതിൽ അതിശയോക്തിയില്ല. കാരണം ടെക്നോളജി മുന്നിൽ നിൽക്കുന്പോഴും ബോളിവുഡ് സിനിമാ ലോകം ഇന്നും ശ്രമിക്കുന്നത് വിനോദ് ഖന്ന അടങ്ങുന്ന പ്രതിഭകളെ പാഠമാക്കാനാണ്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.