ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ 2018ൽ ഒരുമിച്ച് നടത്താനാവുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. 2018 സെപ്റ്റംബറോടെ രണ്ടു തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്താനാവുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി. റാവത്ത് കേന്ദ്ര സർക്കാരിനെ അറിയിച്ചു. എന്നാൽ, ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തിയാൽ ചെലവ് കുറയ്ക്കാനാകുമെന്ന നീതി ആയോഗിന്റെ ശിപാർശയിലാണു കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടിയത്. പല സമയത്തു നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനാകുമെന്നും അതിനുള്ള ചെലവ് സർക്കാർ വഹിക്കാൻ തയാറാകണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയ കുറിപ്പിൽ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു ഒരേസമയത്ത് നടത്തണമെങ്കിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കും വോട്ടെടുപ്പിനു ശേഷം വോട്ട് ചെയ്തതു ശരിയാണോ എന്നു പരിശോധിക്കുന്നതിനുള്ള വിവിപാറ്റ് മെഷീനുകൾക്കുമായി യഥാക്രമം 3,400 കോടി രൂപയും 12,000 കോടി രൂപയും ആവശ്യമുണ്ട്. ഇതു ലഭ്യമാക്കുന്നതിനനുസരിച്ച് തെരഞ്ഞെടുപ്പുകൾ ഒരുമിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും. നടപടികൾ പൂർണ സജ്ജമാക്കണമെങ്കിൽ 40 ലക്ഷം മെഷീനുകൾ വേണമെന്നും കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിനെ രാഷ്ട്രീയ പാർട്ടികൾ എതിർക്കുന്നത് പ്രശ്നമാണെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയ വിഷയമായതിനാൽ ബിജെപി മാത്രമാണ് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിക്കുന്നത്.
സ്ഥാനാർഥി നിർണയം മുതൽ പ്രചാരണം വരെയുള്ള നടപടികൾ എല്ലാ സംസ്ഥാനങ്ങളിലും ഒരേ സമയം കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാകുമെന്നതിനാലാണ് പാർട്ടികൾ ഇതിനെ അനുകൂലിക്കാത്തത്.
അടുത്ത വർഷം സെപ്റ്റംബറിൽ തെരഞ്ഞെടുപ്പു നടത്തുകയാണെങ്കിൽ കേരളം അടക്കമുള്ള ഒട്ടുമിക്ക സംസ്ഥാന നിയമസഭകളുടെയും കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. കാലാവധി പൂർത്തിയാക്കുന്ന ഗുജറാത്ത്, കർണാടക, ഹിമാചൽപ്രദേശ്, മിസോറാം, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ടിയും വരും. ജനപ്രാതിനിധ്യ നിയമത്തിൽ ഇതിനു ഭേദഗതിയും കൊണ്ടുവരേണ്ട തുണ്ട്. അതിനാൽ, ഇതു സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയ പാർട്ടികളുടെ സമവായത്തിലൂടെ മാത്രമേ നടപ്പിലാക്കാനാകൂയെന്നും സിഇസി ഒ.പി. റാവത്ത് പറയുന്നു.
1951-52 മുതൽ 1967 വരെ ഭൂരിപക്ഷം സംസ്ഥാന ഒന്നിച്ചാണ് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി 1,100 കോടി രൂപയാണ് ചെലവഴിച്ചത്. 2014 ആയപ്പോഴേക്കും അത് 4,000 കോടിയായി ഉയർന്നു. വരും വർഷങ്ങളിൽ ഇത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.