ന്യൂഡൽഹി: പുകമഞ്ഞു മൂടി അന്തരീക്ഷം അപകടകരമായി തുടരുന്ന ഡൽഹിയിൽ പിടിച്ചുനിൽക്കാൻ കർശന നടപടികളുമായി സർക്കാർ. സംസ്ഥാനത്ത് ഈ മാസം 13 മുതൽ ഒറ്റ അക്ക, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തോത് ഏറ്റവും അപകടരമായ 465 എന്ന നിലയിലായിരുന്നു. കാലാവസ്ഥ മോശയമായതിനെത്തുൊടർന്ന് സ്കൂളുകൾക്ക് ഈ ആഴ്ച അവധിയാണ്.
കൂടുതൽ സമയം പുറത്തിറങ്ങി നടക്കരുതെന്നും കഴിയാവുന്നതും വീടുകളിൽ തന്നെ കഴിച്ചു കൂട്ടണമെന്നുമാണ് കേന്ദ്ര പരിസ്ഥതി മന്ത്രി ഡോ. ഹർഷ വർധൻ പറഞ്ഞത്. സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തുന്നുണ്ട്. പരിഹാര നടപടികൾ ഫലപ്രദമായി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപകടകരമായ അന്തരീക്ഷാവസ്ഥ പരിഹരിക്കാൻ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും കേന്ദ്ര വനം- പരിസ്ഥിതി സഹമന്ത്രി ഡോ. മഹേഷ് ശർമ പറഞ്ഞു. അതിനിടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ മേഘവിസ്ഫോടനം നടത്തി കൃത്രിമ മഴ പെയ്യിക്കാനാകുമോ എന്ന് ഡൽഹി ഹൈക്കോടതി ആരാഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം
അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഡൽഹിയിൽ 13 മുതൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം. അഞ്ചു ദിവസത്തേക്കായിരിക്കും വാഹന നിയന്ത്രണമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗേലോട്ട് അറിയിച്ചു. ഇതനുസരിച്ച് വണ്ടിനന്പറിന്റെ അവസാനം ഒറ്റ അക്കം വരുന്ന സ്വകാര്യ വാഹനങ്ങൾ ഒറ്റ അക്ക തീയതികളിലും, ഇരട്ട അക്കം വരുന്ന വാഹനങ്ങൾ ഇരട്ട അക്ക തീയതികളിലുമേ റോഡിലിറങ്ങനാകൂ.
കഴിഞ്ഞ തവണ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണു ഡൽഹിയിൽ ഇത്തരത്തിൽ വാഹനനിയന്ത്രണം ഏർപ്പെടുത്തിയത്. വനിതകളുടെ വാഹനങ്ങൾക്കും, കുട്ടികളെ സ്കൂളിൽ വിടുന്ന സമയത്തും, സിഎൻജി വാഹനങ്ങൾക്കും ഇളവുണ്ടായിരുന്നു.
പുകയുടെ ഉറവിടം പഞ്ചാബ്: നാസ
പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നതു തന്നെയാണ് ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനു കാരണമെന്നു വ്യക്തമായി. എല്ലാ വർഷവും ഒക്ടോബർ അവസാനം ലക്ഷക്കണക്കിനു ടണ് വൈക്കോലും കളകളുമാണ് ഇവിടങ്ങളിൽ കൂട്ടിയിട്ടു കത്തിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ മാത്രമായി 35 ടണ് മാലിന്യം കത്തിക്കുന്നുണ്ടെന്നാണു കണക്ക്.
ഒക്ടോബർ 27, 29, 31 തീയതികളിലായി നാസ എടുത്ത ചിത്രങ്ങളിൽ നിന്നു വ്യക്തമാക്കുന്നത് പഞ്ചാബിൽനിന്നാണ് ഇത്തരത്തിൽ ഏറ്റവുമധികം പുക ഉയരുന്നതെന്നാണ്. നാലു ദിവസത്തോളം എടുത്താണ് ഈ കറുത്ത പുകപടലം ഡൽഹിയിലെത്തുന്നതെന്നാണ് നാസയുടെ വിവരങ്ങൾ പരിശോധിച്ച കാണ്പൂർ ഐഐടിയിലെ പ്രഫസർ സച്ചിദാനന്ദ നന്ദ് ത്രിപാഠി പറഞ്ഞത്. വടക്കുപടിഞ്ഞാറൻ കാറ്റാണ് ഈ മാലിന്യത്തെ ഡൽഹിയിലേക്കു കൊണ്ടുവരുന്നതെന്ന് സ്കൈമെറ്റ് കാലാവസ്ഥാ കേന്ദ്രത്തിലെ മഹേഷ് പലാവത് പറയുന്നു.
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
ഡൽഹിയിലും അയൽസംസ്ഥാനങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിനും ഡൽഹി, പഞ്ചാബ്, ഹരിയാന സർക്കാരുകൾക്കും നോട്ടീസ് അയച്ചു. വിഷയത്തിൽ സ്വമേധയാ നടപടിയെടുത്ത മനുഷ്യാവകാശ കമ്മീഷൻ അന്തരീക്ഷം മലിനീകരണം തടയാൻ അധികൃതർ വേണ്ട നടപടികൾ എടുത്തില്ലെന്നു കുറ്റപ്പെടുത്തി. ഇത് ജനങ്ങളുടെ ജീവിക്കാനും ആരോഗ്യത്തിനുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഇതുവരെ എടുത്ത നടപടികളുടെ റിപ്പോർട്ട് തേടി കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാനം, ആരോഗ്യവകുപ്പ്, കുടുംബക്ഷേമം, ഗതാഗത വകുപ്പ് സെക്രട്ടറിമാർക്കും ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്കും നോട്ടീസയച്ചു. അന്തരീക്ഷ മലിനീകരണം മൂലം ആരോഗ്യ സ്ഥിതി മോശമായവരുടെ വിവരങ്ങൾ സർക്കാർ ആശുപത്രികളിൽനിന്ന് ശേഖരിച്ചു നൽകാനാണ് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മോദി ഇടപെടണം:അമരീന്ദർ സിംഗ്
അന്തരീക്ഷ മലിനീകരണം ബാധിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് ചർച്ച നടത്തണം എന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു ചേർക്കണം. ഡൽഹി മുഖ്യമന്ത്രിയും താനും മാത്രം കൂടിയാലോചിച്ചതുകൊണ്ട് പരിഹാരം കണ്ടെത്താനാകില്ല. വൈക്കോൽ കൂട്ടിയിട്ടു കത്തിച്ച് കൃഷിലാഭം ഉണ്ടാക്കുന്ന കർഷകർക്കു നഷ്ടപരിഹാരം നൽകാൻ കേന്ദ്രസഹായവും അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന ഉറവിടം പഞ്ചാബിൽനിന്നാണെന്ന് ആരോപിച്ചതോടെ പഞ്ചാബ് മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ട്വിറ്ററിൽ വാക്കുതർക്കമുണ്ടായിരുന്നു. കൃഷിസ്ഥലത്ത് വൈക്കോൽ കത്തിക്കുന്നതാണ് പ്രധാന കാരണം. ഇതു തടയുന്നതിനായി പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്നാണ് കേജരിവാൾ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റർ അമരീന്ദർ സിംഗിനോട് അഭ്യർഥിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനത്തിനു മാത്രമായി ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രമാണു നടപടിയെടുക്കേണ്ടതെന്നുമാണ് അമരീന്ദർ സിംഗ് മറുപടി നൽകിയത്.
ഗതാഗത സ്തംഭനം
പുകമഞ്ഞു മൂടി കാഴ്ചാ തടസമുണ്ടായതോടെ 41 ട്രെയിനുകളെയാണ് ഇന്നലെ പ്രതികൂലമായി ബാധിച്ചത്. പത്തിലധികം ട്രെയിനുകൾ റദ്ദാക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്നു ഡൽഹിയിലേക്കുള്ള ബസ് സർവീസുകളും തടസപ്പെട്ടു. യുപി സ്റ്റേറ്റ് റോഡ് വേയ്സ് ട്രാൻസ്പോർട്ട് കോർപറേഷൻ സർവീസുകളാണ് ഗണ്യമായി കുറച്ചത്. നാലു ഡസൻ ബസുകൾ റദ്ദാക്കിയെന്നാണ് അധികൃതർ വ്യക്തമാക്കിയത്. നോയിഡ, ഗാസിയാബാദ്, ആഗ്ര എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകളും ഭാഗികമായി നിലച്ചു.
ഹരിത ട്രൈബ്യൂണലിന്റെ വാഹനവിലക്ക്
ഇന്നലെ മുതൽ പഴയ വാഹനങ്ങളും നിർമാണ സാമഗ്രികൾ വഹിച്ചു കൊണ്ടുള്ള ട്രക്കുകളും ഡൽഹിയിൽ പ്രവേശിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കി. പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പ്രവേശിക്കരുത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മലിനീകരണം തടയാൻ നടപടികൾ എടുക്കണം. കൃത്രിമ മഴ പെയ്യിക്കാൻ ഹെലികോപ്ടറുകൾ ഉപയോഗിക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. അടുത്ത വിചാരണ വരെ വ്യാവസായിക പ്രവർത്തനങ്ങൾ നടത്തരുതെന്നും മലിനീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരുദ്യോഗസ്ഥനെ നിയമിക്കാനും നിർദേശിച്ചു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.