അ ഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കേ പ്രകടനപത്രികയുമായി ബിജെപി രംഗത്തെത്തി. ജലസേചനം, വളം, വിത്തുകൾ,ഭക്ഷ്യ സംസ്കരണം എന്നിവയുടെ വില കുറയ്ക്കുന്നതിലൂടെ കർഷകർക്ക് ഇരട്ടി സന്പാദിക്കാമെന്നും സംസ്ഥാനത്തെ സാന്പത്തികവളർച്ച 10 ശതമാനം നിലനിർത്തുമെന്നും പ്രകടനപത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നു. ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണു പ്രകടന പത്രിക പുറത്തിറക്കിയത്.
രണ്ടക്കമുള്ള സാന്പത്തിക വളർച്ച നേടിയ ഒരേയൊരു സംസ്ഥാനമാണു ഗുജറാത്തെന്നും മറ്റു രാജ്യങ്ങളിൽ സാന്പത്തിക മാന്ദ്യമുണ്ടായപ്പോൾ ഗുജറാത്ത് സാന്പത്തികവളർച്ചയുടെ പാതയിലായിരുന്നുവെന്നും അരുൺ ജയ്റ്റ്ലി അവകാശപ്പെട്ടു. ഗുജറാത്ത് വികസന മോഡലിനെ ശരിയായ രീതിയിൽ മനസിലാക്കണമെന്നു പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ചു ജയ്റ്റ്ലി പറഞ്ഞു.
2012 ൽ 50 ലക്ഷം വീടുകൾ നിർമിച്ചു നല്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം എന്നാൽ, ഒരു ലക്ഷം വീടുകൾ മാത്രമാണു നിർമിക്കാനായതെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ പരിഹസിച്ചിരുന്നു. അതിനാൽ, 2012ലേതുപോലെ വാരിക്കോരിയുള്ള വാഗ്ദാനമല്ലിതെന്നു ജയ്റ്റ്ലി പറഞ്ഞു. വിധവ പെൻഷൻ ഇടവേളകളിൽ വർധിപ്പിക്കും, വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികൾ സ്ഥാപിക്കും, കൂടുതൽ ജനറിക് മെഡിക്കൽ ഷോപ്പുകളും മൊബൈൽ ക്ലിനിക്കുകളും ലബോറട്ടറികളും കൊണ്ടുവരും. വില്ലേജുകളെ സ്മാർട്ട് വില്ലേജുകളാക്കും, ദരിദ്രർക്കായി ഗുണനിലവാരമുള്ള വീടുകൾ നിർമിക്കും എന്നിവയാണു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ.
നഗര വികസനത്തിനു സ്മാർട്ട് സിറ്റി, നഗരത്തിൽ നിരവധി വാഹനങ്ങൾ ഒരുമിച്ചു പാർക്ക് ചെയ്യാനുള്ള സ്ഥലം, ജില്ലാതലത്തിൽ ആദിവാസിക്ഷേമ ബോർഡുകൾ, ആദിവാസി യൂണിവേഴ്സിറ്റി എന്നിവയും ബിജെപി വാഗ്ദാനം ചെയ്യുന്നു. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പദ്ധതി, തുറമുഖ വികസനം, അസംഘടിത വിഭാഗത്തിലെ ദരിദ്രർക്ക് ആരോഗ്യസംരക്ഷണം, പട്ടികജാതി കുട്ടികൾക്കു പുതിയ ഹോസ്റ്റലുകൾ, ഠാകൂർ, കോലി വികസന ബോർഡിലുള്ളവരുടെ സർക്കാർ ഗ്രാന്റ് ഇരട്ടിയാക്കും എന്നിവയും പ്രകടന പത്രികയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.