ന്യൂഡൽഹി: ഓഖി പോലെയുള്ള അപകട ഘട്ടങ്ങളെ നേരിടാൻ കോസ്റ്റ് ഗാർഡിനെ സജ്ജമാക്കാനും ആധുനിക സംവിധാനങ്ങൾ ഉറപ്പു വരുത്താനും നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹൻസ്രാജ് അഹിർ ലോക്സഭയിൽ പറഞ്ഞു. ദുരന്ത ഘട്ടങ്ങളെ കൂടുതൽ കാര്യക്ഷമതയോടെ നേരിടാനും രക്ഷാപ്രവർത്തങ്ങൾ ഉൗർജിതമാക്കാനും തക്ക വിധം കോസ്റ്റ് ഗാർഡിനെ ആധുനികവത്കരിക്കുന്നതിനെ സംബന്ധിച്ചുള്ള കെ.സി വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കേരളത്തിൽ മാത്രം ഏഴോളം കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ ഉണ്ട്. ഓഖി ദുരന്തം സംഭവിച്ച ഘട്ടത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിൽ കോസ്റ്റ് ഗാർഡിന്റെ നിസ്സഹായത വ്യക്തമായതാണെന്നു കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. കോസ്റ്റ് ഗാർഡടക്കമുള്ള സേനകളെ ദുരന്ത ഘട്ടങ്ങൾ നേരിടാൻ പ്രാപ്തരാക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നു മന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം തന്നെ ആധുനികവത്കരണം സംബന്ധിച്ചും, കൂടുതൽ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനും സംസ്ഥാന സർക്കാരുകൾക്ക് പ്രാധാന്യമേറിയ പങ്കു വഹിക്കാനുണ്ടെന്നു ഹൻസ് രാജ് ആഹിർ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ യഥാസമയം കേന്ദ്ര സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ ആധുനികവത്കരണവും പ്രവർത്തന ക്ഷമതയും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ പദ്ധതികൾ രൂപീകരിച്ചാൽ അത്തരം പദ്ധതികളുടെ 75 ശതമാനം ചെലവും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബാക്കി തുക സംസ്ഥാന സർക്കാരുകളും വഹിക്കണം. ഇതിനായി അതതു സംസ്ഥാന സർക്കാരുകൾക്ക് സ്വന്തം നിലയ്ക്ക് പദ്ധതികൾക്ക് രൂപം നൽകാവുന്നതുമാണ്. കൂടാതെ നാഷണൽ സൈക്ലോണ് റിസ്ക് മിറ്റിഗേഷൻ പദ്ധതി പ്രകാരവും സംസ്ഥാന സർക്കാരുകൾക്ക് സഹായം അനുവദിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ അനുസരിച്ചായിരിക്കും തുക അനുവദിക്കുകയെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.
വിദ്യാഭ്യാസ വായ്പ: എസ്ബിഐക്ക് എതിരേ നടപടി സ്വീകരിക്കണം : ജോസ് കെ. മാണി
വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ വിദ്യാർത്ഥികൾക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം നഷ്ടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്ന എസ്ബിഐക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജോസ് കെ.മാണി എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. 2016 മാർച്ച് വരെ വിദ്യാഭ്യാസ വായ്പ കുടിശിക ഉള്ളവരുടെ 65 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുന്ന ബൃഹത് പദ്ധതിയാണ് എസ്ബിഐ നിലപാട് മൂലം ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. എസ്ബിടി, എസ്ബിഐയുമായുള്ള ലയനത്തിന് മുന്പായി വിദ്യാഭ്യാസ വായ്പ കുടിശിക പിരിക്കാൻ റിലയൻസിനെ ഏൽപ്പിച്ചതിന്റെ പേരിലാണ് സഹായം ലഭിക്കേണ്ട വിദ്യാർത്ഥികൾക്ക് അത് നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. മറ്റു ബാങ്കുകളിൽനിന്നും വായ്പ എടുത്ത ഏകദേശം 55,000 പേരാണ് ധനസഹായത്തിനായി ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എല്ലാ ഷെഡ്യൂൾഡ് ദേശസാത്കൃത ബാങ്കുകളും സർക്കാർ സമീപനങ്ങളോട് അനുകൂലമായി പ്രതികരിക്കുന്പോൾ ഈ വിഷയത്തിൽ എസ്ബിഐ നിലപാട് തികച്ചും മനുഷ്യത്വരഹിതമാണ്.
എസ്ബിടിയിൽ നിന്നും വായ്പയെടുത്തവർ ബാങ്കിനെ സമീപിക്കുന്പോൾ തങ്ങളുടെ കയ്യിൽ രേഖകളില്ലെന്നും റിലയൻസിനെ സമീപിക്കണമെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. ഇത് നിരുത്തരവാദപരമായ നിലപാടാണ്. വിദ്യാർത്ഥികൾ റിലയൻസിൽ നിന്നല്ല വായ്പയെടുത്തിട്ടുള്ളത് എസ്ബിടിയിൽ നിന്നുമാണ്. എസ്ബിടി, എസ്ബിഐയുമായി ലയിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കേണ്ടത് എസ്ബിഐയാണെന്നും ജോസ് കെ. മാണി പറഞ്ഞു.
കസ്തൂരിരംഗൻ: സർക്കാർ ഉറപ്പു പാലിക്കണം ജോയിസ് ജോർജ്
കസ്തൂരിരംഗൻ വിഷയത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിന് നൽകിയ ഉറപ്പ് പാലിക്കണമെന്ന് അജോയ്സ് ജോർജ്് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. അന്തിമവിജ്ഞാപനം ഇനിയും നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. ഇക്കാര്യത്തിൽ അടിയന്തര തീരുമാനമുണ്ടാകണം. 2014 ജൂലൈ 22 ന് വനം പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കർ നൽകിയ ഉറപ്പ് ഇപ്പോഴും നിലനിൽക്കുകയാണ്. സംസ്ഥാന സർക്കാരുകൾ ഗ്രൗണ്ട് ട്രൂത്തിംഗ് നടത്തി കൃഷി, തോട്ടം, ജനവാസകേന്ദ്രങ്ങളെയും, ടൗണ്ഷിപ്പുകളെയും ഒഴിവാക്കുന്നതിനാവശ്യമായ റിപ്പോർട്ടുകളും, അനുബന്ധ രേഖകളും സമർപ്പിച്ചാൽ കേന്ദ്ര സർക്കാർ അക്കാര്യം പരിഗണിക്കുമെന്നും, സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന പ്രകാരം കൃഷി, തോട്ടം ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നുമാണ് പാർലമെന്റിൽ ഉറപ്പ് നൽകിയിരിക്കുന്നത്.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി വരുന്ന ആറ് സംസ്ഥാന സർക്കാരുകളും റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. ഇനിയും അന്തിമവിജ്ഞാപനം നീട്ടിക്കൊണ്ടു പോകുന്നതിന് ന്യായീകരണമില്ല. കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട റിപ്പോർട്ടുകൾ നൽകിക്കഴിഞ്ഞു. ഇഎസ്എ വനത്തിനുള്ളിൽ മാത്രം നിജപ്പെടുത്തി അതിന്റെ സംരക്ഷണം പൂർണമായും വനം വകുപ്പിനെ ഏൽപ്പിച്ചുകൊണ്ടും വനമല്ലാത്ത കാർഷിക ഭൂപ്രദേശം മുഴുവൻ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ചതായും, നിർദ്ദേശങ്ങൾ തത്വത്തിൽ അംഗീകരിക്കുന്നതായും കാണിച്ച് 2017 മാർച്ച് 20 ന് കേന്ദ്ര സർക്കാരിന്റെ കത്ത് സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു.
നടപടിക്രമങ്ങൾ പൂർണമായും പൂർത്തീകരിച്ചതിന് ശേഷവും അന്തിമവിജ്ഞാപനം നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കാൻ കഴിയില്ല. മുൻപ്് രണ്ടുതവണ കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടിയതുപോലെ ഇനിയും അത്തരം സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും ജോയ്സ് ജോർജ് ചൂണ്ടിക്കാണിച്ചു.
ഡൽഹി റോഡിന് ശ്രീനാരായണ ഗുരുവിന്റെ പേരു വേണം: എൻ.കെ. പ്രേമചന്ദ്രൻ
ഡൽഹിയിലെ പ്രധാന റോഡുകളിൽ ഒന്നിന് ശ്രീനാരായണ ഗുരവിന്റെ പേര് നൽകുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു വരുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. ഇക്കാര്യം ഉന്നയിച്ച് എൻ.കെ പ്രേമചന്ദ്രൻ കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു.
ഈ ആവശ്യത്തെ തുടർന്ന് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകുന്നതിന് അനുയോജ്യമായ പ്രധാന റോഡുകളുടെ വിവരം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി ചീഫ് സെക്രട്ടറിക്കു കത്തു നൽകി.
ഡൽഹിയിലെ പ്രധാന റോഡുകളിൽ ഒന്നിന് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകുന്നതിനുളള നടപടികൾ സ്വീകരിച്ചു വരുന്നതായി ആഭ്യന്തര മന്ത്രാലയം എൻ.കെ പ്രേമചന്ദ്രനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ സൂപ്പർ സ്പെഷാലിറ്റി ചികിത്സ
ഇഎസ്ഐ ആനുകൂല്യമുളള തൊഴിലാളികളുടെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ നിഷേധിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം എൻ.കെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ശൂന്യവേളയിൽ ഉന്നയിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ വേണമെങ്കിൽ ചികിത്സ ആവശ്യമായ തീയതിക്ക് തൊട്ടു മുന്പുളള രണ്ടു വർഷങ്ങളിൽ 156 ഹാജരും അതിൽ രണ്ടു വിഹിത കാലയളവിൽ 78 ഹാജരും, മുടങ്ങാത്ത നാലു വിഹിത അടവും വേണമെന്ന വ്യവസ്ഥയാണ് തൊഴിലാളികൾക്ക് ദോഷകരമായത്. വ്യവസ്ഥ നടപ്പാക്കിയതിലൂടെ കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടെയുളള തൊഴിലാളികൾക്കും ആശ്രിതർക്കും സൂപ്പർ സെപ്ഷ്യാലിറ്റി ചികിത്സ നിഷേധിക്കപ്പെട്ടു. കർക്കശമായ വ്യവസ്ഥകൾ കൊണ്ടു വന്ന് കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടെ സമൂഹത്തിന്റെ താഴെത്തട്ടിലുളള ഇഎസ്ഐ ആനൂകൂല്യമുളളവരുടെയും ആശ്രിതരുടെയും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ നിഷേധിക്കുന്നതും ഇൻഷ്വറൻസ് ആനുകൂല്യ പരിധിയിൽനിന്നു അവരെ പുറത്താക്കുന്നതും ന്യായീകരിക്കാവുന്നതല്ലെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ പറഞ്ഞു.
പൈതൃക സംരക്ഷണത്തിൽ ആത്മാർഥതയില്ല: ഇ.ടി. മുഹമ്മദ് ബഷീർ
സാംസ്ക്കാരിക പൈതൃകങ്ങളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുന്നതിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്ക് ആത്മാർത്ഥതയില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി. പുരാവസ്തു സംരക്ഷണ ബില്ലിന്റെ ചർച്ചാ വേളയിലാണു എംപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അന്തരീക്ഷ മാലിന്യത്തിന്റെ ഭാഗമായുള്ള രാസവസ്തുക്കളുടെ സ്പർശനങ്ങൾ, മനുഷ്യനാൽ തന്നെ ഉണ്ടാക്കുന്ന മറ്റു കായികമായ ഇടപെടലുകൾ, വിള്ളലുകൾ, ഭൂകന്പങ്ങൾ എന്നിവയെല്ലാം തന്നെ ചരിത്ര സ്മാരകങ്ങളെ തകർത്ത് കൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവക്ക് മുന്പിൽ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ ഉദാരമാക്കുന്ന ബില്ലിലെ വകുപ്പുകൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ചുരത്തെ അവഗണിക്കരുത് എം.ഐ ഷാനവാസ്
കേന്ദ്ര സംസ്ഥാന സർക്കാരുകൾ വയനാട് ചുരത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എം.ഐ ഷാനവാസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. വയനാടിനോടും വയനാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനോടും രണ്ട് സർക്കാരുകളും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് എംപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.