ന്യൂഡൽഹി: മുത്തലാഖ് ബിൽ കൂടുതൽ ചർച്ചകൾക്കായി പാർലമെന്ററി സമിതിയായ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ നിലപാടിനെത്തുടർന്ന് രാജ്യസഭയിലെ ബില്ലിന്റെ അവതരണം ഇന്നത്തേക്കു മാറ്റി. ലോക്സഭ പാസാക്കിയ ബിൽ രണ്ടു ദിവസത്തിനകം പാസാക്കാനായില്ലെങ്കിൽ അടുത്ത സമ്മേളനം വരെ കാത്തിരിക്കേണ്ടിവരും.
സുപ്രധാനമായ മുത്തലാഖ് ബിൽ (മുസ്ലിം വനിതകളുടെ വിവാഹ അവകാശ സംരക്ഷണ ബിൽ- 2018) രാജ്യസഭയിൽ അവതരിപ്പിക്കാൻ സർക്കാർ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമവായം ആകാത്തതിനെത്തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ബില്ലിനെ അനുകൂലിക്കുന്നുവെങ്കിലും ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്നും പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടണമെന്നും കോണ്ഗ്രസ്, സമാജ്വാദി പാർട്ടി, അണ്ണാ ഡിഎംകെ, ഡിഎംകെ, ബിജെഡി, എൻസിപി തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെട്ടു. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നു മുത്തലാഖ് ബില്ലിനെ എതിർത്ത സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളും ശക്തമായി വാദിച്ചു.
ഇതോടെ, രാഷ്ട്രീയനേട്ടംകൂടി ലക്ഷ്യമിട്ടു തെരക്കിട്ട് ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് ബിൽ വെള്ളിയാഴ്ച പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നതിനു മുന്പ് പാസാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം പ്രതിസന്ധിയിലായി. ലോക്സഭയിൽ അവതരിപ്പിച്ച അന്നുതന്നെ ബിൽ പാസാക്കുകയായിരുന്നു.
ബിൽ പാർലമെന്ററി സമിതിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. രാജ്യസഭയിലും പാർലമെന്ററി സമിതിക്കു വിടണമെന്ന വാശി ഉപേക്ഷിക്കണമെന്ന സർക്കാരിന്റെ അഭ്യർഥന പ്രതിപക്ഷം തിരസ്കരിച്ചു. ബിൽ സെലക്ട് കമ്മിറ്റി വിട്ടേ മതിയാകൂവെന്ന് സിപിഐ നേതാവ് ഡി. രാജ പറഞ്ഞു.രാജ്യസഭയിൽ സർക്കാരിനു ഭൂരിപക്ഷം ഇല്ലാത്തതിനാൽ പ്രതിപക്ഷ സഹകരണത്തോടെ മാത്രമേ മുത്തലാഖ് ബിൽ പാസാക്കാനാകൂ.
ബില്ലിലെ വിവാദ വ്യവസ്ഥകളിൽ ഭേദഗതി കൊണ്ടുവന്ന് പാസാക്കേണ്ടിവരുമെന്നും അതിനാൽ ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടേ തീരൂവെന്നും പ്രതിപക്ഷ നേതാക്കൾ ഇന്നലെ രാവിലെ രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് അറിയിച്ചു.
പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയലും ഈ ചർച്ചയിൽ പങ്കെടുത്തു. മുത്തലാഖ് വിഷയത്തിൽ ഏകോപിത സമീപനം സ്വീകരിക്കുന്നതിനായി പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്ന് ചർച്ച ചെയ്ത ശേഷമായിരുന്നു നായിഡുവുമായുള്ള കൂടിക്കാഴ്ച. കോണ്ഗ്രസ്, സിപിഎം, സിപിഐ, എസ്പി, ഡിഎംകെ, ബിജെഡി തുടങ്ങിയ പാർട്ടികളുടെ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
മുസ്ലിംകൾ ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്നതു ക്രിമിനൽ കുറ്റമാക്കുന്നതും ഭാര്യക്കു ജീവനാംശം ഉറപ്പാക്കുന്നതും അടക്കം ചില ഭേദഗതികൾ കൂടിയേ തീരൂവെന്ന വാശിയിലാണ് പ്രതിപക്ഷത്തെ മിക്ക പാർട്ടികളും. ക്രിമിനൽ കുറ്റമാക്കിയാലും മൂന്നു വർഷത്തെ തടവുശിക്ഷയെന്നതിൽ മാറ്റം വേണം.
മുത്തലാഖ് കേസുകളിൽ പോലീസിന് സ്വമേധയാ കേസെടുക്കാം എന്നതിലും എതിർപ്പുണ്ട്. വിവാഹം റദ്ദാക്കപ്പെടുന്ന ഭാര്യയുടെ പരാതിയിൽ മാത്രമേ കേസ് പാടുള്ളൂവെന്നാണ് കോണ്ഗ്രസ്, സിപിഎം അടക്കമുള്ളവരുടെ വാദം. ഇന്ത്യൻ രീതിയനുസരിച്ച് വിവാഹബന്ധത്തിൽ സ്വരച്ചേർച്ചയില്ലായ്മയ്ക്കു ശേഷവും വീണ്ടും അനുരഞ്ജനം ഉണ്ടാകാവുന്ന അവസരം ഇല്ലാതാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥയെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ഇതേസമയം, കോണ്ഗ്രസ് അടക്കമുള്ള പാർട്ടികളുമായി ചർച്ച തുടരുകയാണെന്നും മുത്തലാഖ് ബിൽ ഈയാഴ്ചതന്നെ പാസാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പത്രലേഖകരോടു പറഞ്ഞു. മുത്തലാഖിന്റെ കാര്യത്തിൽ കോണ്ഗ്രസിന് ആശയക്കുഴപ്പം ആണെന്നും ഒരടി മുന്നോട്ടു വച്ച ശേഷം പത്തടി പിന്നോട്ടു പോവുകയാണെന്നും മന്ത്രി മുക്താർ അബ്ബാസ് നഖ്വി വിമർശിച്ചു.
വനിതകളുടെ ശാക്തീകരണത്തിനുള്ള ഒന്നിനും കോണ്ഗ്രസ് തടസം നിൽക്കില്ലെന്നും പ്രശ്നപരിഹാരത്തിന് ഒറ്റമൂലി ഇല്ലെന്നും കോണ്ഗ്രസ് നേതാവ് രേണുക ചൗധരി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.