ന്യൂഡൽഹി: ഭാരതത്തിന്റെ പര മോന്നത നീതിപീഠത്തിൽ അത്യ പൂർവ പ്രതിസന്ധി. സുപ്രീംകോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞെന്നു വ്യക്തമാക്കിയും ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണോ എന്ന ചോദ്യത്തിനു രാജ്യം തീരുമാനിക്കട്ടെ എന്ന മറുപടി നൽകിയും നാലു മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം നടത്തി.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ പ്രവർത്തനരീതികൾ ജനാധിപത്യപരമല്ലെന്നു തുറന്നുകാട്ടി കോടതി നടപടികൾ നിർത്തിവച്ചാണ് മുതിർന്ന ജഡ്ജിമാരായ ജസ്റ്റീസ് ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോക്കൂർ എന്നിവർ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. കീഴ്വഴക്കമനുസരിച്ചല്ല സുപ്രീംകോടതിയുടെ പ്രവർത്തനം നടക്കുന്നതെന്നും അവർ പറഞ്ഞു. സുപ്രീംകോടതി അഞ്ചംഗ കൊളീജിയത്തിലെ നാലു ജഡ്ജിമാർ ഒരു പക്ഷത്തു നിലയുറപ്പിച്ചതോടെ ആരോപണങ്ങളുടെ നിഴലിലായി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര.
രാജ്യത്തെ ഞെട്ടിച്ചും അന്പരപ്പിച്ചുമാണ് ഇന്നലെ ഉച്ചയ്ക്ക് 12.10ന് ജസ്റ്റീസ് ജെ. ചെലമേശ്വറിന്റെ തുഗ്ലക് റോഡിലെ ഒൗദ്യോഗിക വസതിയിൽ നാലു ജഡ്ജിമാർ പത്രസമ്മേളനം നട ത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേപ്പറ്റി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി ചർച്ച നടത്തി. എന്നാൽ, സുപ്രീംകോടതി വിഷയത്തിൽ സർക്കാർ തലയിടില്ലെന്നാണു സൂചന. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇന്നലെ മാധ്യമങ്ങളെ കാണുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും അദ്ദേഹം സാധാരണ കോടതി നടപടികളിൽ വ്യാപൃതനായി ഉച്ചകഴിഞ്ഞും സുപ്രീംകോടതിയിൽതന്നെ തുടർന്നു. രാജ്യം ഉറ്റുനോക്കുന്ന അയോധ്യ കേസ് ഉൾപ്പെടെ ചീഫ് ജസ്റ്റീസ് വാദം കേൾക്കാനിരിക്കുന്ന നിർണായക കേസുകളുടെ ഭാവിയും ഇതോടൊപ്പംചോദ്യംചെയ്യപ്പെടുകയാണ്.
നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽതന്നെ ആദ്യമായാണു ജഡ്ജിമാർ ചീഫ് ജസ്റ്റീസിന്റെ പ്രവർത്തനങ്ങളിലുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചത്. മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ, ചോദിച്ചപ്പോൾ തങ്ങൾ ഒന്നും രാഷ്ട്രീയവത്കരിക്കാനല്ല വന്നിരിക്കുന്നതെന്നും സുപ്രീംകോടതിയെ രക്ഷിക്കാനാണു ചില കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നുമായിരുന്നു മറുപടി. ബിജെപി അധ്യക്ഷൻ അമിത്ഷാ പ്രതിപ്പട്ടികയിലുള്ള സൊറാബ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വാദം കേട്ട ബി.എച്ച്. ലോയയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും പ്രത്യേക അന്വേണം വേണമെന്നും ആവശ്യപ്പെട്ട ഹർജി മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിനു വിടാതെ ജൂണിയർ ജഡ്ജി അരുണ് മിശ്ര അധ്യക്ഷനായ പത്താം നന്പർ കോടതിക്കു വിട്ടതാണു പ്രധാന വിഷയം.
തങ്ങൾ നിശബ്ദരായിരുന്നുവെന്ന് 20 വർഷത്തിനപ്പുറം വിവേകമുള്ളവർ കുറ്റപ്പെടുത്താൻ ഇടവരരുത് എന്നാണു ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞത്. ഒട്ടും സന്തോഷത്തോടെയല്ല മാധ്യമങ്ങൾക്കു മുന്നിലേക്ക് ഇക്കാര്യങ്ങൾ പറയാൻ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിയോജിപ്പുകൾ വിശദീകരിച്ചു കൊണ്ടു ചീഫ് ജസ്റ്റീസിനു മുൻപ് നൽകിയ ഏഴു പേജുള്ള കത്തും മാധ്യമങ്ങൾക്കു നൽകി. ഈ കത്തിൽ വേണ്ട നടപടിയെടുത്തില്ലെന്നു ജഡ്ജിമാർ പറഞ്ഞു. ചീഫ് ജസ്റ്റീസ് എന്നാൽ സമന്മാരിൽ ഒന്നാമൻ മാത്രമാണെന്നും അതിൽ കൂടുതലോ കുറവോ ഇല്ലെന്നുമാണു കത്തിൽ പറഞ്ഞിരിക്കുന്നത്.
നാലു ജഡ്ജിമാർക്കും വേണ്ടി എന്നു വ്യക്തമാക്കി ജസ്റ്റീസ് ചെലമേശ്വർ തന്നെയാണു വിഷയം വിശദീകരിച്ചത്. ഇതിനിടെ വിഷയം ജഡ്ജി ലോയയുടെ കേസുമായി ബന്ധപ്പെട്ടതാണോ എന്ന ചോദ്യത്തിന് അതേ എന്നാണ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് പറഞ്ഞത്.
ഇതിനുപുറമേ, കേസുകൾ കൈമാറുന്നതിൽ ചീഫ് ജസ്റ്റീസ് നടപടിക്രമങ്ങൾ പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നു എന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സെബി മാത്യു
കോടതിഭരണം കുത്തഴിഞ്ഞെന്നു ജഡ്ജിമാർ
ജസ്റ്റീസ് ചെലമേശ്വർ: ഒട്ടും സന്തോഷത്തോടെയല്ല മാധ്യമങ്ങളെ വിളിച്ചുവരുത്തിയത്. സുപ്രീംകോടതിയുടെ പ്രവർത്തനം കുറച്ചു മാസങ്ങളായി ശരിയായ രീതിയിലല്ല നടക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ രാജ്യത്തിനു മുന്നിൽ ഇങ്ങനെ തുറന്നു പറയാൻ നിർബന്ധിതരായത്. ഞങ്ങൾ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
കോടതിയുടെ പ്രവർത്തനം ശരിയായി നടന്നില്ലെങ്കിൽ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടില്ല. ഏതാനും മാസങ്ങൾക്കു മുൻപ് ഞങ്ങൾ നാലു ജഡ്ജിമാരും ഒപ്പുവച്ച ഒരു കത്ത് ചീഫ് ജസ്റ്റീസിനു നൽകിയിരുന്നു. ഒരു പ്രത്യേക വിഷയം ഒരു പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, സുപ്രീംകോടതിയുടെ അന്തസിനു നിരക്കാത്ത തരത്തിൽ ചോദ്യങ്ങൾ ഉയർത്തി. ഇതു തന്നെ ഇന്നു രാവിലെയും നടന്നു.
ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്: നിങ്ങളിലൂടെ ഞങ്ങൾ രാജ്യത്തോടുള്ള കടമ നിറവേറ്റുകയാണ്. ഇന്നു രാവിലെയും ചീഫ് ജസ്റ്റീസിനെ കണ്ടെങ്കിലും അദ്ദേഹത്തെ ബോധ്യപ്പെടുത്താനായില്ല.
രാജ്യത്തോട് സുപ്രീംകോടതി സംരക്ഷിക്കപ്പെടണം എന്നു തുറന്നുപറയുകയല്ലാതെ ഞങ്ങൾക്കു മറ്റു മാർഗങ്ങളില്ല. ഇക്കാര്യം ഞങ്ങൾ രാജ്യത്തെ ജനങ്ങളുടെ മുന്നിൽ വയ്ക്കുന്നു.
ജസ്റ്റീസ് ചെലമേശ്വർ: രാജ്യത്തു വിവേകമുള്ള നിരവധി കാര്യങ്ങൾ നടന്നതായി വിവേകമുള്ളവർ പറയും. 20 വർഷങ്ങൾക്ക് ശേഷം ജസ്റ്റീസ് ചെലമേശ്വർ, ഗോഗോയ്, ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ തങ്ങളുടെ ആത്മാവിനെ വിറ്റു എന്നു പറയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഭരണഘടനാപരമായി ശരി ചെയ്തില്ല എന്നു പറയിക്കാനും ആഗ്രഹിക്കുന്നില്ല.
ജസ്റ്റീസ് ഗോഗോയ്: ആരും പദവിയെ മറികടന്നിട്ടില്ല. രാജ്യത്തോടുള്ള കടമ നിറവേറ്റുക എന്നതു മാത്രമാണു ഞങ്ങൾ ചെയ്തത്.
ഇന്നലെ നടന്നത്
ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര രണ്ടു വട്ടം സഹജഡ്ജിമാരുമായി ചർച്ച നടത്തി. ഉച്ചകഴിഞ്ഞ് ഒന്നിനും 3.30നുമായിരുന്നു അവ.
അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റീസിനെ സന്ദർശിച്ചു കാര്യങ്ങൾ ചർച്ച ചെയ്തു.
സുപ്രീംകോടതിയിലെ 31 ജഡ്ജിമാരിൽ 25 പേർ വിമത ജഡ്ജിമാരെ സന്ദർശിച്ചു പിന്തുണ അറിയിച്ചെന്ന് ഒരു ചാനൽ റിപ്പോർട്ട് ചെയ്തു.
സിപിഐ നേതാവ് ഡി. രാജ ജസ്റ്റീസ് ചെലമേശ്വറിനെ സന്ദർശിച്ചു. ഇതിനു പരക്കെ വിമർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സീനിയർ മന്ത്രിമാരുമായി ചർച്ച നടത്തി. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കിയാണു ഭരണപക്ഷം ഇന്നലെ നീങ്ങിയത്.
ചീഫ് ജസ്റ്റീസും മുതിർന്ന ജഡ്ജിമാരുമായി ഒത്തുതീർപ്പിനു ശ്രമിക്കുന്നതായി വാർത്ത പരന്നു. പക്ഷേ ആരും സ്ഥിരീകരിച്ചില്ല.
കാരണങ്ങൾ, പ്രശ്നങ്ങൾ
പ്രധാനപ്പെട്ടതും പ്രമാദവുമായ കേസുകൾ മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചുകളിലേക്ക് ചീഫ് ജസ്റ്റീസ് ലിസ്റ്റ് ചെയ്യുന്നില്ല. ചീഫ് ജസ്റ്റീസിന്റെ ബെഞ്ചോ അല്ലെങ്കിൽ അദ്ദേഹത്തിനു താത്പര്യമുള്ള ജൂണിയർ ജഡ്ജിമാരോ അടങ്ങുന്ന ബെഞ്ചുകൾക്കാണ് കേസുകൾ നൽകുന്നത്. ഇത് അവസാനിപ്പിക്കണം.
രാജ്യത്തെയും ജുഡീഷറിയെയും ബാധിക്കുന്ന പല കേസുകളും ഇത്തരത്തിൽ ജൂണിയർ ജഡ്ജിമാർ കൈകാര്യം ചെയ്യുന്നു. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സീനിയോറിറ്റിയിൽ പത്താം നന്പറിലുള്ള ജസ്റ്റീസ് അരുണ് മിശ്രയുടെ ബെഞ്ചിനു വിട്ടു. ജുഡീഷറിക്കും പങ്കുള്ളതായി ആരോപണങ്ങളുള്ള കേസാണിത്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ കരിനിഴലിൽ നിറുത്തിയ മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്കുവന്നപ്പോൾ സീനിയോറിറ്റിയിൽ എട്ടാം നന്പറിലുള്ള ആർ.കെ.അഗർവാളിന്റെ ബെഞ്ചിലേക്കു മാറ്റി. വിഷയം പരിശോധിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള ജസ്റ്റീസ് ചെലമേശ്വറിന്റെ ഉത്തരവ് മറികടന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ തീരുമാനം.
സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള മെമ്മോറാണ്ടം ഒാഫ് പ്രൊസീഡിയർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സീനിയോറിറ്റിയിൽ പതിനൊന്നാം സ്ഥാനത്തുള്ള എ.കെ.ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഈ വിഷയം കൊളീജിയവും ഭരണഘടനാ ബെഞ്ചും മാത്രം പരിഗണന യിൽ എടുക്കേണ്ടതാണ്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര
രാജ്യത്തിന്റെ നാൽപത്തഞ്ചാമത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര 1953 ഒക്ടോബർ മൂന്നിനു ജനിച്ചു. ഒഡീഷ സ്വദേശിയായ ഇദ്ദേഹം കട്ടക്കിലെ എംഎസ് ലോ കോളജിൽനിന്ന് നിയമബിരുദമെടുത്തു. 1977-ൽ ഒറീസ ഹൈക്കോടതിയി പ്രാക്ടീസ് തുടങ്ങി. 1996-ൽ ഹൈക്കോടതി ജഡ്ജിയായി. 97-ൽ മധ്യപ്രദേശ് ഹൈക്കോടതിയിലേക്കു മാറ്റപ്പെട്ടു. 2009-ൽ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായി. 2010-ൽ ഡൽഹി ചീഫ് ജസ്റ്റീസായി. 2011-ൽ സുപ്രീംകോടതി ജഡ്ജിയായി. കഴിഞ്ഞ ഓഗസ്റ്റ് 28-നു ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ ആയി.
കേസിൽ എഫ്ഐആർ സമർപ്പിച്ചാൽ 24 മണിക്കൂറിനകം അതു വെബ്സൈറ്റിൽ ഇടണമെന്നു വിധിച്ചത് ജസ്റ്റീസ് മിശ്രയാണ്. പ്രൊമോഷണൽ സംവരണമേർപ്പെടുത്തിയ ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് റദ്ദാക്കിയതും മുംബൈ കൂട്ടക്കൊലയിലെ പ്രതി യാക്കൂബ് മേമൻ വധശിക്ഷയ്ക്കെതിരേ നൽകിയ അപേക്ഷ തള്ളിയതും മിശ്ര ഉൾപ്പെട്ട ബെഞ്ചുകളാണ്. ഡൽഹി നിർഭയ കേസിൽ പ്രതികൾക്കു വധശിക്ഷ ശരിവച്ച വിധിന്യായം എഴുതിയത് ജസ്റ്റീസ് മിശ്രയാണ്.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രംഗനാഥ മിശ്രയുടെ സഹോദരപുത്രനാണ്.
ജസ്റ്റീസ് ജസ്തി ചെലമേശ്വർ
ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തു ജനനം. 1953 ജൂൺ 23-നു ജനിച്ച ഇദ്ദേഹം ഭൗതികശാസ്ത്രം ചെന്നൈ ലയോള കോളജിലും നിയമം ആന്ധ്ര യൂണിവേഴ്സിറ്റിയിലും പഠിച്ചു. ഗവൺമെന്റ് പ്ലീഡറായിരുന്ന ശേഷം 1997-ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയായി. 2007-ൽ ഗോഹട്ടി ഹൈക്കോടതിയിലും 2010 മാർച്ചിൽ കേരള ഹൈക്കോടതിയിലും ചീഫ് ജസ്റ്റീസ് ആയി. 2011 ഒക്ടോബർ പത്തിനു സുപ്രീംകോടതി ജഡ്ജിയായി.
സുപ്രീംകോടതിയിലേക്കുള്ള ഉയർത്തൽ വൈകിയതിനാൽ ചീഫ് ജസ്റ്റീസ് ആകാനുള്ള സാധ്യത നഷ്ടപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യം, ആധാർ, ദേശീയ ജുഡീഷൽ നിയമന കമ്മീഷൻ നിയമം എന്നിവയിലെ നിർണായക വിധികളിൽ പങ്കാളിയായി. ലിബറൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധികളാണ് അദ്ദേഹത്തിന്റേത്. ഐടി നിയമത്തിലെ 66-ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിച്ചതും ആർക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കുന്ന ഇലക്ട്രോണിക് സന്ദേശം അയയ്ക്കുന്ന ആളെ അറസ്റ്റ്ചെയ്യാനുള്ള വ്യവസ്ഥ അസാധുവാക്കിയതും ചെലമേശ്വറും രോഹിൻടൺ നരിമാനും ചേർന്ന ബെഞ്ചാണ്.
ആധാർ ഇല്ലാത്തതിന്റെ പേരിൽ സബ്സിഡികളോ സർക്കാർ സേവനമോ നിഷേധിക്കരുതെന്നു വിധിച്ചത് ചെലമേശ്വർ, ശരദ് ബോബ്ഡെ, സി.നാഗപ്പൻ എന്നിവരുടെ ബെഞ്ചായിരുന്നു. ജുഡീഷൽ നിയമന കമ്മീഷൻ കേസിൽ കൊളീജിയം സന്പ്രദായം, സ്വജനപക്ഷപാതത്തിനും നിരവാരത്തകർച്ചയ്ക്കും വഴിതെളിച്ചെന്നു ജസ്റ്റീസ് ചെലമേശ്വർ എഴുതി. കുറേനാൾ കൊളീജിയം യോഗങ്ങളിൽ പങ്കെടുക്കാതെ അദ്ദേഹം വിട്ടുനിൽക്കുകയും ചെയ്തു.
മെഡിക്കൽ കൗൺസിൽ കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നിന്ന് ചീഫ് ജസ്റ്റീസിനെ നീക്കി ജെ.ചെലമേശ്വർ ഇറക്കിയ ഉത്തരവ് ചീഫ് ജസ്റ്റീസ് റദ്ദാക്കിയ സംഭവവുമുണ്ട്.
ജസ്റ്റീസ് കുര്യൻ ജോസഫ്
1953 നവംബർ 30-ന് ജനനം. ചെങ്ങൽ സെന്റ് ജോസഫ്സ് സ്കൂൾ, കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, തൃക്കാക്കര ഭാരത് മാതാ കോളജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളിൽ പഠിച്ചു. കേരള യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിലംഗം, കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റംഗം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, നുവാൽസ് എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കേരള ഗവൺമെന്റ് പ്ലീഡറും അഡീഷണൽ അഡ്വക്കറ്റ് ജനറലും ആയിരുന്നു.
2000 ജൂലൈയിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2010 ഫെബ്രുവരി എട്ടിനു ഹിമാചൽപ്രദേശ് ചീഫ് ജസ്റ്റീസ് ആയി. 2013 മാർച്ച് എട്ടിനു സുപ്രീംകോടതി ജഡ്ജിയായി.
ജനങ്ങൾക്ക് ജുഡീഷറിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നു കരുതുന്ന ജസ്റ്റീസ് കുര്യൻ ജോസഫ് ജനങ്ങളുടെ മോഹങ്ങൾ സാധ്യമാക്കാൻ കോടതികൾ കൂടുതൽ ക്രിയാത്മകമാകണമെന്ന് ആഗ്രഹിക്കുന്നു. മുത്തലാഖിനെതിരായ വിധിയിൽ ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാറിന്റെ നിലപാടിനെ തുറന്നെതിർത്തിരുന്നു. മുത്തലാഖ് വ്യക്തിനിയമ ഭാഗമാണെന്ന വാദത്തോടു തനിക്ക് യോജിക്കാനാവില്ലെന്നു ജസ്റ്റീസ് കുര്യൻ ജോസഫ് എഴുതി. കൽക്കരി ഖനി ലേല കുംഭകോണക്കേസ് കൈകാര്യം ചെയ്യുന്ന മൂന്നംഗ ബെഞ്ചിൽ ഉണ്ട്.
ജസ്റ്റീസ് മദൻ ബി. ലോകുർ
1953 ഡിസംബർ 31-നു ജനനം. ഡൽഹി മോഡേൺ സ്കൂൾ, അലഹാബാദ് സെന്റ് ജോസഫ്സ്, ഡൽഹി സെന്റ് സ്റ്റീഫൻസ്, ഡൽഹി യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ലോ എന്നിവിടങ്ങളിൽ പഠിച്ചു. 1977-ൽ അഭിഭാഷകവൃത്തി ആരംഭിച്ചു. ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തു. 1983 മുതൽ ഇന്ത്യൻ ലോ റിവ്യൂ (ഡൽഹി സീരീസ്) എഡിറ്റർ ആയിരുന്നു. 1999 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി. പിറ്റേവർഷം ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി. 2011 മുതൽ ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റീസ് ആയിരുന്നു. 2012 ജൂണിൽ സുപ്രീംകോടതി ജഡ്ജിയായി.
ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റീസായിരുന്നപ്പോൾ കേന്ദ്രം കൊണ്ടുവന്ന ന്യൂനപക്ഷ സംവരണം റദ്ദാക്കി. മറ്റു പിന്നോക്കവർഗക്കാർക്കുള്ള 27 ശതമാനം ക്വോട്ടായിൽ 4.5 ശതമാനം ന്യൂനപക്ഷങ്ങൾക്കു നൽകാനായിരുന്നു നീക്കം. കർണാടകത്തിലെ ഖനി കുംഭകോണത്തിൽ അറസ്റ്റിലായ റെഡ്ഡി സഹോദരന്മാരിലൊരാൾക്കു ജാമ്യത്തിനു കൈക്കൂലി വാങ്ങിയ പ്രത്യേക സിബിഐ ജഡ്ജിയെ സസ്പെൻഡ് ചെയ്തത് ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റീസ് ആയിരുന്ന ലോകുർ ആണ്.
ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്
1954 നവംബർ 18-നു ജനിച്ച ഇദ്ദേഹം ആസാം സ്വദേശിയാണ്. ഈ ഒക്ടോബറിൽ ദീപക് മിശ്ര വിരമിക്കുന്പോൾ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ ആയി ഉയർത്തപ്പെടേണ്ട ആളാണ്. ചീഫ് ജസ്റ്റീസ് പദവിയിലേക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആദ്യ ആളാകും ഗൊഗോയ്. 1978-ൽ ഗോഹട്ടി ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 2001- ൽ ആസാം ഹൈക്കോടതി ജഡ്ജിയായി. 2010-ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്കു മാറ്റപ്പെട്ടു. 2011-ൽ അവിടെ ചീഫ് ജസ്റ്റീസ് ആയി. 2012 ഏപ്രിൽ സുപ്രീംകോടതിയിലേക്ക് ഉയർത്തപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.