ന്യൂഡൽഹി: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ അത്താഴവിരുന്നിന് ഇടതുനേതാക്കളടക്കം 20 ബിജെപി ഇതര പാർട്ടി നേതാക്കളെത്തി. സോണിയയുടെ വസതിയിൽ ഇന്നലെ രാത്രി നടത്തി അത്താഴവിരുന്ന് നയതന്ത്രത്തിൽ പ്രതിപക്ഷനിരയിലെ ഐക്യം പ്രകടമായി.
തൃണമൂൽ കോണ്ഗ്രസ്, എസ്പി, ബിഎസ്പി, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആർഎസ്പി തുടങ്ങിയ പാർട്ടികളോടൊപ്പം കേരളത്തിൽ യുഡിഎഫ് വിട്ട കേരള കോണ്ഗ്രസ്-എമ്മും പങ്കെടുത്തു. സോണിയയ്ക്കും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പുറമെ മുതിർന്ന നേതാക്കളായ ഡോ. മൻമോഹൻ സിംഗ് എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും വിവിധ നേതാക്കളുമായി സംവദിച്ചു.
ശരത് പവാർ, താരീഖ് അൻവർ, ഒമർ അബ്ദുള്ള, മുഹമ്മദ് സലീം, സുധാകർ റെഡ്ഡി, ഡി. രാജ, രാംഗോപാൽ വർമ, സതീഷ് മിശ്ര, കനിമൊഴി, മിസാ ഭാരതി, ജിതാറാം മാൻജി, പി.കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയ നേതാക്കളുടെ വൻ നിര തന്നെയാണ് സോണിയയുടെ ക്ഷണം സ്വീകരിച്ചെത്തിയത്.
ഒൗദ്യോഗിക യോഗം ഉണ്ടായില്ലെങ്കിലും നേതാക്കളെല്ലാം അനൗപചാരിക ചർച്ചകൾ നടത്തി. സസ്യ, സസ്യേതര വിഭവങ്ങളുടെ വലിയ നിര തന്നെ വിരുന്നിന് ഒരുക്കിയിരുന്നു. വൈകുന്നേരം 7.45 മുതൽ എത്തിയ നേതാക്കളെല്ലാം ഒന്നര മണിക്കൂറോളം വിരുന്നിൽ പങ്കെടുത്ത ശേഷമാണു മടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.