ന്യൂഡൽഹി: രാഹുൽഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്ത ശേഷം നടന്ന ആദ്യത്തെ എഐസിസി പ്ലീനറി സമ്മേളനത്തിൽ ഒപ്പം തിളക്കത്തിൽ പദവിയൊഴിഞ്ഞ സോണിയഗാന്ധിയും. കോണ്‍ഗ്രസ് പ്രസിഡന്റെന്ന നിലയിലെ ഇനിയുള്ള പ്രവർത്തന ശൈലി സംഘടനയിലും പരിപാടികളും മാറ്റത്തിന്റേതാകുമെന്ന സൂചന നൽകുന്നതുമായി രാഹുലിന്റെ രീതികൾ.
എഐസിസി പ്ലീനറികളുടെ നൂറ്റാണ്ടിലേറെ നീണ്ട പാരന്പര്യവും പതിവും മാറ്റി ആർക്കും ഇരിപ്പിടം നൽകാത്ത വേദിയായിരുന്നു നേതാക്കളെയും പ്രതിനിധികളെയും അത്ഭുതപ്പെടുത്തിയത്. കിടക്ക വിരിച്ച് തലയണകളും നിരത്തി ഗാന്ധിത്തൊപ്പികളും ധരിച്ച് നേതാക്കൾ വേദിയിൽ ഒരുമിച്ച് ഇരിക്കുന്നതായിരുന്നു വർഷങ്ങളായുള്ള രീതി. എന്നാൽ ഇത്തവണ പടുകൂറ്റൻ ഇലക്ട്രോണിക് ബോർഡുകളുടെ പശ്ചാത്തലത്തിൽ തയാറാക്കിയ വിശാലമായ വേദിയിൽ ഒരു കസേര പോലും ഉണ്ടായില്ല. പകരം പ്രസംഗിക്കാൻ ഒരു പീഠം മാത്രമായിരുന്നു ഉണ്ടായത്.
സോണിയയും രാഹുലും മൻമോഹൻ സിംഗും എ.കെ. ആന്റണിയും അടക്കമുള്ള പ്രവർത്തക സമിതിയംഗങ്ങളും എഐസിസി ഭാരവാഹികളും സംസ്ഥാന പിസിസി അധ്യക്ഷന്മാരും നിയമസഭാ കക്ഷി നേതാക്കളും പ്രസംഗകരും അടക്കം മുതിർന്ന നേതാക്കൾക്കെല്ലാം സദസിലായിരുന്നു കസേരകൾ.
സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഒന്നാം നിരയിൽ തന്നെ സീറ്റ് നൽകി. രാഹുൽ ഗാന്ധി എഴുന്നേറ്റു ചെന്ന് ഓരോരുത്തരെയും ഷാൾ പുതപ്പിച്ച് ആദരിച്ചതും ശ്രദ്ധേയമായി. സംഘാടക സംസ്ഥാനമായ ഡൽഹിയുടെ ചുമതലക്കാരനായ പി.സി. ചാക്കോയും അജയ് മാക്കനും ആണ് പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ ആദ്യം പൂച്ചെണ്ടു നൽകി സ്വീകരിച്ചത്.
പാർട്ടിക്ക് പുതിയ ആവേശവും പ്രതീക്ഷയും നൽകുന്നതായിരുന്നു എഐസിസിയുടെ അറുപത്തിനാലാമത് പ്ലീനറി സമ്മേളനം. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് അകവും പുറവും വലിയ ബോർഡുകളും കോണ്‍ഗ്രസ് പതാകകളും കൊണ്ട് ഉത്സവപ്രതീതി സൃഷ്ടിച്ചു.
ശശി തരൂരും ടി.എൻ പ്രതാപനും അഡ്വ. മാത്യു കുഴൽനാടനുമാണ് ഇന്നലെ പ്ലീനറിയിൽ കേരളത്തിൽ നിന്ന് പ്രസംഗിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സെക്രട്ടറി പി.സി. വിഷ്ണുനാഥും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും അടക്കമുള്ളവർക്ക് പ്രവർത്തക സമിതിയിലെ മുതിർന്ന അംഗങ്ങൾക്കു പിന്നിലായി ആദ്യ ബോക്സിലായിരുന്നു ഇരിപ്പിടം.
ഉമ്മൻ ചാണ്ടി, വയലാർ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ, കെ. മുരളീധരൻ, കെ. സുധാകരൻ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷണൻ, എം.ഐ. ഷാനവാസ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, അടൂർ പ്രകാശ്, പി.ടി. തോമസ്, പന്തളം സുധാകരൻ, കെ.പി. ധനപാലൻ, ഐ.സി. ബാലകൃഷ്ണൻ, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, ഷാഫി പറന്പിൽ, റോജി എം. ജോണ്‍, വി.ടി. ബൽറാം, അൻവർ സാദത്ത്, അനിൽ അക്കര, എൽദോസ് കുന്നപ്പള്ളി, ജോസഫ് വാഴയ്്ക്കൻ, പദ്മജാ വേണുഗോപാൽ, കെ.സി. റോസക്കുട്ടി, ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി. അനിൽകുമാർ, ജോഷി ഫിലിപ്പ്, ടോമി കല്ലാനി, ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, ബി.എസ്. ഷിജു, ലതിക സുഭാഷ്, ദീപ്തി മേരി വർഗീസ്, ജെബി മേത്തർ, പഴകുളം മധു, എം.എം. നസീർ തുടങ്ങി അഞ്ഞൂറോളം പ്രതിനിധികൾ കേരളത്തിൽ നിന്നും പങ്കെടുത്തു.
രാജ്യത്തെ ഒരുമിച്ചുനിർത്താൻ കോണ്‍ഗ്രസിനേ കഴിയൂ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ ഒന്നിപ്പാക്കാനാകൂ എന്നും രാഹുൽ പറഞ്ഞു. കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ഇന്നു രാജ്യം പലതായി വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. ഒന്ന് ഒന്നിനോട് യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നു. ഈ ഭിന്നത മാറ്റി രാജ്യത്തെ ഒരുമിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ദൗത്യം. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിക്ക് അതിനുള്ള ശക്തിയുണ്ട്. രാജ്യത്തെ ഏകീകരിക്കാനും മുന്നോട്ടു നയിക്കാനും കഴിവുള്ള ഏക ചിഹ്നം കൈപ്പത്തിയാണെന്നും രാഹുൽ പറഞ്ഞു.
ബിജെപി വിദ്വേഷം പരത്തുന്പോൾ കോണ്‍ഗ്രസിന്റെ സന്ദേശം സ്നേഹമാണ്. ഈ രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസ് അതുറപ്പു വരുത്തും. എല്ലാവരുടെയും നേട്ടങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. ഇന്ത്യ ഇപ്പോൾ ക്ഷീണിതയാണ്. ആ ക്ഷീണത്തിൽ നിന്നു പുറത്തുകടക്കാനുള്ള വഴികളാണ് തേടിക്കൊണ്ടിരിക്കുന്നത്. ശരിയായ വഴി തെളിക്കാൻ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിന്റെ ശക്തി സംരക്ഷിക്കുവാൻ മൻമോഹൻ സിംഗ്, സോണിയ ഗാന്ധി, അമരീന്ദർ സിംഗ്, പി. ചിദംബരം എന്നിർ ഉൾപ്പടെ എല്ലാ മുതിർന്ന നേതാക്കളോടും അഭ്യർഥിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
പ്ലീനറി സമ്മേളനം ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. എന്നാൽ, നമ്മുടെ പാരന്പര്യമനുസരിച്ച് പരിചയസന്പത്തില്ലാതെ മുന്നോട്ടു നീങ്ങാനാകില്ല. ഇപ്പോൾ രാജ്യത്തെ യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീക്ഷയോടെ നോക്കാനാകില്ല. രാജ്യത്തെ മുന്നോട്ടു നയിക്കാൻ കെൽപ്പുുള്ള ഒരേയൊരു രാഷ്ട്രീയ കക്ഷി കോണ്‍ഗ്രസ് മാത്രമാണ്. യുവാക്കളുടെയും മുതിർന്ന നേതാക്കളുടെയും സഹരണത്തോടെ കോണ്‍ഗ്രസ് മുന്നോട്ടു കുതിക്കുമെന്നും രാഹുൽ പറഞ്ഞു.