കോൽക്കത്ത: ബിജെപിക്കും കോൺഗ്രസിനും ബദലായി സമാനകക്ഷികളെ ഒന്നിച്ചു ചേർത്ത് ഫെഡറൽ ഫ്രണ്ട്(മുന്നണി) മുന്നണി രൂപവത്കരിക്കാനുള്ള നീക്കവുമായി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. ഇന്നലെ കോൽക്കത്തയിൽ ഇരുവരും നടത്തിയ ചർച്ചയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. ചർച്ച ഒരുമണിക്കൂർ നീണ്ടു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഫെഡറൽ മുന്നണി രൂപവത്കരിക്കാനാണു റാവുവിന്റെ നീക്കം. എന്നാൽ, മമത വ്യക്തമായ നിലപാട് പറഞ്ഞില്ല. പത്രസമ്മേളനത്തിൽ മമത കോൺഗ്രസിനെ വിമർശിച്ചതുമില്ല.
വ്യതിരിക്തമായ അജൻഡയും വ്യതിരിക്തമായ രാഷ്ട്രീയ ശക്തിയും രാജ്യത്തിന് ഇന്ന് ആവശ്യമാണെന്ന്, മമതയുമായുള്ള ചർച്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ചന്ദ്രശേഖർ റാവു പറഞ്ഞു. രാജ്യത്തിനാവശ്യം നല്ലതായ എന്തെങ്കിലുമാണ്. ബിജെപി പോയിട്ട് കോൺഗ്രസ് വന്നാൽ അതു സംഭവിക്കുമോ? ബിജെപിക്കും കോൺഗ്രസിനും ബദലായി സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ഞങ്ങൾ ചർച്ച നടത്തിവരികയാണ്. ഫെഡറൽ ഫ്രണ്ട് എന്നത് ഏതാനും രാഷ്ട്രീയ പാർട്ടികളുടെ കൂട്ടുകെട്ടല്ല, ജനങ്ങളുടെ മുന്നണിയാണത്-ചന്ദ്രശേഖർ റാവു പറഞ്ഞു.
ഫെഡറൽ ഫ്രണ്ടിനെ ആരു നയിക്കുമെന്ന ചോദ്യത്തിന്, കൂട്ടായ നേതൃത്വമായിരിക്കും ഫെഡറൽ ഫ്രണ്ടിനുണ്ടാകുകയെന്നു ചന്ദ്രശേഖർ റാവു പറഞ്ഞു.
ഫെഡറൽ ഫ്രണ്ട് എന്നത് നല്ല തുടക്കമാണെന്നു മമത ബാനർജി പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ അതൊരു രാഷ്ട്രീയശക്തിയായി മാറും. ഇപ്പോൾ ഞങ്ങൾ ചർച്ചയ്്ക്കു തുടക്കം കുറിച്ചു. മറ്റു പാർട്ടികളുമായി സംസാരിക്കും.ഫെഡറൽ ഫ്രണ്ടിനു കൂടുതൽ പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ. രാജ്യത്ത് ഒറ്റപ്പാർട്ടി ഭരണം ഉണ്ടാകരുത്-മമത കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റത്തിനു കോൺഗ്രസിനും ബിജെപിക്കും ബദലായി പുതിയ മുന്നണി ആവശ്യമാണെന്ന് ഈയിടെയാണു ടിആർഎസ് അധ്യക്ഷൻകൂടിയായ ചന്ദ്രശേഖർ റാവു പ്രസ്താവിച്ചത്. എൻഡിഎ വിട്ട ടിഡിപി അടക്കമുള്ള കക്ഷികളെയാണു റാവു നോട്ടമിടുന്നത്. മുന്പു ടിഡിപി അംഗമായിരുന്നു ഇദ്ദേഹം. തെലുങ്കാനയിൽ പ്രസക്തി നഷ്ടപ്പെട്ട ടിഡിപിക്ക്, ചന്ദ്രശേഖർ റാവുവിനൊപ്പം കൂടാൻ പ്രയാസമില്ല. കോൺഗ്രസുമായി സഹകരിക്കുകയെന്നത് ചന്ദ്രബാബു നായിഡുവിനു സാധ്യമല്ല. തെലുങ്കാനയിൽ ആകെയുണ്ടായിരുന്ന 15 ടിഡിപി എംഎൽഎമാരിൽ 12 പേരും പലപ്പോഴായി ടിആർഎസിലേക്കു ചേക്കേറി.
ഹൈദരാബാദിൽ വൻ സ്വാധീനമുള്ള മജ്ലിസെ ഇത്തേഹാദുൽ മുസ്ലിമിൻ(എംഐഎം) റാവുവുമായി സഹകരണത്തിലാണ്. സമാജ്വാദി പാർട്ടി, ബിഎസ്പി, ബിജെഡി, അണ്ണാ ഡിഎംകെ, ജെഡി-യു, ഐഎൻഎൽഡി, ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ശിവസേന, എംഎൻഎസ് എന്നീ കക്ഷികളെയും ചന്ദ്രശേഖർ റാവു നോട്ടമിടുന്നുണ്ട്. കോൺഗ്രസിനെയും ബിജെപിയെയും ഒരേപോലെ എതിർക്കുന്ന ബിജെഡി, ഐഎൻഎൽഡി കക്ഷികൾക്കു റാവുവുമായി സഹകരിക്കാൻ വിഷമമില്ല.
അതേസമയം, സമാജ്വാദി പാർട്ടി, ഡിഎംകെ, ആർജെഡി,ബിഎസ്പി എന്നീ കക്ഷികളെ വശത്താക്കുക റാവുവിന് എളുപ്പമാകില്ല. മമത ബാനർജിയുമായി നേരത്തെ നടത്തിയ ചർച്ചയിൽ, എൻസിപി നേതാവ് പ്രഫുൽ പട്ടേൽ ഫെഡറൽ ഫ്രണ്ടിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യനീക്കം സജീവമായിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. സ്വന്തം തട്ടകമായ മഹാരാഷ്ട്രയിൽ ഇനിയുമൊരു പരാജയം എൻസിപിക്കു താങ്ങാനാവില്ല.
സ്വന്തം സംസ്ഥാനങ്ങളിൽ എതിരാളികൾ നിഷ്പ്രഭരാണെന്നതാണു റാവുവിന്റെയും മമതയുടെയും ശക്തി. തെലുങ്കാനയിൽ കോൺഗ്രസ് നിലയുറപ്പിക്കുന്നുണ്ടെങ്കിലും ചന്ദ്രശേഖർ റാവുവിന്റെ തന്ത്രങ്ങൾക്കു മുന്നിൽ പതറുകയാണ്. പശ്ചിമബംഗാളിൽ സിപിഎമ്മിനേക്കാൾ മമത ഭയപ്പെടുന്നത് ബിജെപിയുടെ വളർച്ചയാണ്. ചെങ്കോട്ടയായിരുന്ന ത്രിപുര കീഴടക്കിയ ബിജെപി ഇനി നോട്ടമിടുന്നത് ബംഗാളാണ്.
പശ്ചിമബംഗാളിൽ 42ഉം തെലുങ്കാനയിൽ 17ഉം ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.
ജനരോഷത്തിൽനിന്നു രക്ഷപ്പെടാനാണു കെ. ചന്ദ്രശേഖർ റാവു മൂന്നാം മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നു തെലുങ്കാ കോൺഗ്രസ് പ്രസിഡന്റ് എൻ. ഉത്തംകുമാർ റെഡ്ഡി പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞടുപ്പിൽ ടിആർഎസിന് ഒറ്റ സീറ്റും ലഭിക്കില്ലെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.