ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ ഇംപീച്ച്മെന്റ് നടപടികൾക്കു കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ രാജ്യസഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു നോട്ടീസ് നൽകി. ജഡ്ജി ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നു ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതിലുള്ള വിവാദം നിലനിൽക്കേയാണു നോട്ടീസ് കൈമാറിയത്.
കോണ്‍ഗ്രസ്, ആർജെഡി, എൻസിപി, സിപിഎം, സിപിഐ, സമാജ്വാദി പാർട്ടി, ബിഎസ്പി, മുസ്ലിം ലീഗ് എന്നീ പാർട്ടികളാണ് ഒപ്പുവച്ചിരിക്കുന്നത്. തൃണമൂ ൽ കോൺഗ്രസ്, ഡിഎം കെ, രാഷ്ട്രീയജനതാദൾ തുടങ്ങി യ കക്ഷികൾ ഒപ്പിട്ടട്ടില്ല.
മെഡിക്കൽ കോളജ് കോഴ ക്കേസിൽ ചീഫ് ജസ്റ്റീസിന്റെ പേര് പരാമർശിക്കുന്നതടക്കം അഞ്ച് പ്രധാന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനീക്കം. തനിക്കെതിരേ തന്നെയുള്ള കേസ് പരിഗണിച്ചു വിധി പറഞ്ഞതിലൂടെ അധികാര ദുർവിനിയോഗം, മാസ്റ്റർ ഓഫ് റോസ്റ്റർ എന്ന അധികാരത്തിന്റെ ദുർവിനിയോഗം, ഭൂമി വാങ്ങാനായി തെറ്റായ സത്യവാങ്മൂലം നൽകൽ, ചീഫ് ജസ്റ്റീസിനെതിരേയുള്ള ഹർജി സ്വയം കേൾക്കുന്നതിനായി മെമ്മോ തീയതി തിരുത്തൽ തുടങ്ങിയ ആരോപണങ്ങളും ചീഫ് ജസ്റ്റീസിനെതിരേ ഉയർത്തിയിട്ടുണ്ട്.
സുപ്രീംകോടതിയുടെയും ജുഡീഷറിയുടെയും വിശ്വാസ്യതയിലും ചീഫ് ജസ്റ്റീസിന്റെ ആധികാരികതയിലും ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാലാണ് പദവിയിലുള്ള ചീഫ് ജസ്റ്റീസിനെതിരേ ആദ്യമായി ഇംപീച്ച്മെന്റ് നടപടിയിലേക്കു കടക്കേണ്ടി വന്നതെന്നും കോണ്‍ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ വ്യക്തമാക്കി.
രാജ്യസഭയിലെ 71 അംഗങ്ങൾ ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ടെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് അറിയിച്ചു. ഇതിൽ ഏഴുപേർ ഈ സമ്മേളനത്തിൽ വിരമിച്ചവരാണ്. അതിനാൽ, നോട്ടീസ് കണക്കിലെടുക്കുന്പോൾ 64 പേരായി മാറും. അതേസമയം, കോണ്‍ഗ്രസിലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പി. ചിദംബരം, മനു അഭിഷേക് സിംഗ്വി, മനീഷ് തിവാരി, സൽമാൻ ഖുർഷിദ് എന്നിവർ ഒപ്പിട്ടിട്ടില്ല. ഒപ്പിടുന്നതിനെ മൻമോഹൻ സിംഗ് എതിർത്തിട്ടില്ലെന്നും മുൻ പ്രധാനമന്ത്രി എന്ന നിലയിലാണ് ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെടാതിരുന്നതെന്നും കപിൽ സിബൽ പ്രതികരിച്ചു. ബാർ കൗണ്‍സിലിൽ നിന്നുള്ള വിലക്ക് പ്രശ്നത്താലാണ് മുതിർന്ന അഭിഭാഷകരായ കോണ്‍ഗ്രസ് എംപിമാർ ഒപ്പിടാത്തതെന്നാണ് റിപ്പോർട്ടുകൾ.
രാഷ്ട്രീയ ആയുധമെന്നു ജയ്റ്റ്ലി
പ്രതിപക്ഷ പാർട്ടികളുടെ ഇംപീച്ച്മെന്റ് നീക്കം രാഷ്ട്രീയ ആയുധമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ആരോപിച്ചു. ജഡ്ജി ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയതിലുള്ള പ്രതികാര നടപടിയാണിത്. ഇതിലൂടെ പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പുറത്തായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിർഭാഗ്യകരമെന്നു സുപ്രീംകോടതി
ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തിൽ അതൃപ്തിയുമായി സുപ്രീംകോടതിയും രംഗത്തെത്തി. ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ് ചർച്ചകൾ നടക്കുന്നത് ദൗർഭാഗ്യകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷനു കൈമാറുന്ന സമയത്തു തന്നെയാണ് കോടതിയും ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞത്.
ഇംപീച്ച്മെന്റ് നടപടികളുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്ന ഹർജിയാണ് ജസ്റ്റീസ് സിക്രി അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചത്.
ഇംപീച്ച്മെന്റിനുള്ള വഴിത്താര
ഇംപീച്ച്മെന്റ് നോട്ടീസ് കഴന്പുള്ളതാണോയെന്നു രാജ്യസഭാധ്യക്ഷൻ പരിശോധിക്കും. ഇല്ലെന്നാണെങ്കിൽ തള്ളിക്കളയാം. സ്വീകരിച്ചാൽ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗസമിതിയെ വയ്ക്കണം.
മുതിർന്ന സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, പ്രഗത്ഭ നിയമവിദഗ്ധൻ എന്നിവരാണു സമിതിയിൽ വേണ്ടത്. സമിതി പരിശോധനയ്ക്കുശേഷം ശിപാർശ ചെയ്താൽ രാജ്യസഭയിൽ ഇംപീച്ച്മെന്റ് പ്രമേയം ചർച്ച ചെയ്തു വോട്ടിനിടാം. മൊത്തം അംഗങ്ങളുടെ മൂന്നിൽ രണ്ടുഭാഗം അംഗങ്ങൾ പിന്തുണച്ചാലേ പ്രമേയം പാസാകൂ. തുടർന്ന് ലോക്സഭയും ഇതേ ഭൂരിപക്ഷത്തിൽ പസാക്കിയാൽ രാഷ്ട്രപതിക്കു പ്രമേയം അയച്ചുകൊടുക്കും. രാഷ്ട്രപതി ജഡ്ജിയെ നീക്കംചെയ്യും.
ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.