കോൽക്കത്ത: പശ്ചിമബംഗാളിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് സന്പൂർണാധിപത്യം. 85 ശതമാനത്തിലധികം സീറ്റുകൾ തൃണമൂൽ കോൺഗ്രസ് നേടി.
തെരഞ്ഞെടുപ്പ് നടന്ന 622 ജില്ലാ പരിഷത് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് 544 സീറ്റാണു നേടിയത്. 37 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 22 ജില്ലാ പരിഷത് സീറ്റുകൾ നേടി. രണ്ടിടത്ത് ലീഡ് ചെയ്യുന്നു. പുരുളിയ(ഒന്പത്), മാൽദ(ആറ്), ഝാഗ്രാം(മൂന്ന്), നാദിയ(രണ്ട്), നോർത്ത് ദിനാജ്പുർ(ഒന്ന്), ആലിപുർദുവാർ(ഒന്ന്) എന്നിങ്ങനെയാണു ബിജെപി നേടിയ ജില്ലാ പരിഷത് സീറ്റുകൾ. കോൺഗ്രസ് മാൽദയിൽ രണ്ടു ജില്ലാ പരിഷത് സീറ്റ് നേടി. മൂന്നിടത്തു ലീഡ് ചെയ്യുന്നു. സിപിഎമ്മിന് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ വിജയിക്കാനായില്ല. ഒരിടത്ത് മാത്രം ലീഡ് ചെയ്യുന്നുണ്ട്.
ജൽപായ്ഗുഡി, സൗത്ത് ദിനാജ്പുർ, മുർഷിദാബാദ്, സൗത്ത് 24 പർഗാനസ്, നോർത്ത് 24 പർഗാനസ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്നാപുർ, വെസ്റ്റ് മിഡ്നാപുർ, ഈസ്റ്റ് ബർദ്വാൻ, വെസ്റ്റ് ബർദ്വാൻ,ബൻകുര ജില്ലകളിലെ മുഴുവൻ ജില്ലാ പരിഷത് സീറ്റുകളും തൃണമൂൽ കോൺഗ്രസിനാണ്. ബിർഭുമിലെ എല്ലാ സീറ്റുകളും തൃണമൂൽ എതിരില്ലാതെ വിജയിച്ചു.
പഞ്ചായത്ത് സമിതി സീറ്റുകളിൽ 4900 തൃണമൂൽ കോൺഗ്രസ് നേടി. 58ൽ ലീഡ് ചെയ്യുന്നു. ബിജെപി 740 സീറ്റുകൾ നേടി. 12ൽ ലീഡ് ചെയ്യുന്നു. 108 സീറ്റുകളിൽ വിജയിച്ച സിപിഎം രണ്ടു സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 130 സീറ്റുകളിൽ വിജയിച്ചു. ഒരിടത്ത് ലീഡ് ചെയ്യുന്നു.
ഗ്രാമപഞ്ചായത്തു സീറ്റുകളിൽ തൃണമൂൽ ആധിപത്യം തുടർന്നു. 21,110 സീറ്റുകളിൽ തൃണമൂൽ വിജയിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി 5747 സീറ്റ് നേടി. സിപിഎം 1477 സീറ്റുകൾ വിജയിച്ചു. കോൺഗ്രസ് 1062 സീറ്റുകളിലാണു വിജയിച്ചത്.
622 ജില്ലാ പരിഷത് സീറ്റുകളിലേക്കും 6123 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 31,802 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. ഗ്രാമപഞ്ചായത്തുകളിലെ 16,814 സീറ്റുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 3059 സീറ്റുകളിലേക്കും 203 ജില്ലാ പരിഷത് സീറ്റുകളിലേക്കും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.