ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ജെഡി-എസിലെ എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോൺഗ്രസിലെ ഡോ. ജി. പരമേശ്വരയും ഇന്നു സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിലെ കെ.ആർ. രമേശ്കുമാർ സ്പീക്കറാകും. ഉപമുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിൽനിന്ന് 22 മന്ത്രിമാരും, മുഖ്യമന്ത്രി ഉൾപ്പെടെ ജെഡി-എസിൽനിന്ന് 13 മന്ത്രിമാരും ഉണ്ടാകുമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തുകഴിഞ്ഞുവെന്നും കോൺഗ്രസുമായി ഭിന്നതകളില്ലെന്നും എച്ച്.ഡി. കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പുകൾ വെള്ളിയാഴ്ച നടക്കും. ഡെപ്യൂട്ടി സ്പീക്കർസ്ഥാനം ജെഡി-എസിനാണ്.
ബംഗളൂരുവിലെ വിധാൻസൗധയിൽ വൈകുന്നേരം 4.30നാണു സത്യപ്രതിജ്ഞ. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ വിശ്വാസവോട്ടെടുപ്പിനു ശേഷമേ നടക്കൂ. മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഉപമുഖ്യമന്ത്രിപദം ലഭിക്കാത്തതു സാമുദായിക പരിഗണനയുടെ പേരിലാണ്. വൊക്കലിഗ വിഭാഗക്കാരനായ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നതിനാൽ അതേ സമുദായക്കാരനായ ശിവകുമാർ തഴയപ്പെട്ടു.
ജി. പരമേശ്വര ദളിത് വിഭാഗക്കാരനാണ്. ഉപമുഖ്യമന്ത്രിപദം വേണമെന്നു ലിംഗായത്ത് വിഭാഗക്കാരും ആവശ്യപ്പെട്ടിരുന്നെങ്കിലും ദളിത് വിഭാഗക്കാരനായ പരമേശ്വരയുടെ പേര് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നിർദേശിക്കുകയായിരുന്നു. കോൺഗ്രസിനു 16 ലിംഗായത്ത് എംഎൽഎമാരും ജെഡി-എസിനു നാലു പേരുമുണ്ട്.
കെ.ആർ. രമേശ്കുമാർ കോലാർ ജില്ലയിലെ ശ്രീനിവാസ്പുർ എംഎൽഎയാണ്. അഞ്ചു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രമേശ്കുമാർ സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയായിരുന്നു. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപിക്കെതിരേ വിശാല പ്രതിപക്ഷത്തിന്റെ ശക്തി പ്രകടനത്തിനു വേദിയാകും.
കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാർ, , സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ്, മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ, മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, തുടങ്ങിയവർ ത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.