ബംഗളൂരു: 25 മന്ത്രിമാരെ ഉൾപ്പെടുത്തി കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാർ വികസിപ്പിച്ചു. കോൺഗ്രസിൽനിന്ന് 14 മന്ത്രിമാരും ജെഡി-എസിൽനിന്ന് ഒന്പതു പേരും ബിഎസ്പി, കെപിജെപി കക്ഷികളിൽനിന്ന് ഓരോരുത്തരുമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
മുതിർന്ന നേതാവ് ഡി.കെ. ശിവകുമാർ, ആർ.വി. ദേശ്പാണ്ഡെ, കെ.ജെ. ജോർജ്, യു.ടി. ഖാദർ, കൃഷ്ണബൈരെ ഗൗഡ, മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, ശിലശങ്കര റെഡ്ഡി, രമേശ് ജാർകിഹോളി, സമീർ അഹമ്മദ് ഖാൻ, ശിവാനന്ദ് പാട്ടീൽ, വെങ്കട്ടരമണപ്പ, രാജശേഖർ പാട്ടീൽ, പുട്ടരംഗ റെഡ്ഡി, ജയമാല എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് മന്ത്രിമാർ. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരൻ എച്ച്.ഡി. രേവണ്ണ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയ ജെഡിഎസ് നേതാവ് ജി.ടി. ദേവ ഗൗഡ, ബന്ദേപ്പ കാശംപുർ, ഡി.സി. തമ്മണ്ണ, എം.സി. മനാഗുലി, എസ്.ആർ. ശ്രീനിവാസ്, വെങ്കട്ടറാവു നാദഗൗഡ, സി.എസ്. പുട്ടരാജു, എസ്.ആർ. മഹേഷ് എന്നിവരാണു ജെഡിഎസ് മന്ത്രിമാർ. ജയമാലയാണ് മന്ത്രിസഭയിലെ ഏക വനിത. എൺപത്തിമൂന്നുകാരനായ മനാഗുലിയാണു മന്ത്രിസഭയിലെ മുതിർന്ന അംഗം.
ഒന്പതു മന്ത്രിസ്ഥാനം ലഭിച്ച വൊക്കലിഗ വിഭാഗത്തിനാണ് മന്ത്രിസഭയിൽ മുന്തിയ പ്രാതിനിധ്യം കിട്ടിയത്. നാലു ലിംഗായത്തുകളും രണ്ടു കുറുബ വിഭാഗക്കാരും മന്ത്രിസഭയിൽ ഇടം നേടി. പട്ടികജാതി-മൂന്ന്, മുസ്ലിം-രണ്ട്, ബ്രാഹ്മണർ-ഒന്ന്, ക്രിസ്ത്യൻ-ഒന്ന്, പട്ടികവർഗം-ഒന്ന്, ഇഡിഗ-ഒന്ന്, ഉപ്പാര-ഒന്ന് എന്നിങ്ങനെയാണു മറ്റു വിഭാഗങ്ങൾ.
കോൺഗ്രസിന് 22 മന്ത്രിമാരും ജെഡിഎസിന് 12 പേരുമെന്ന് നേരത്തേ ധാരണയുണ്ടാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.