ബംഗ്ളാ കോടതി യുദ്ധക്കുറ്റവാളിക്കു വധശിക്ഷ വിധിച്ചു
Tuesday, January 22, 2013 11:27 PM IST
ധാക്ക: ബംഗ്ളാദേശ് വിമോചനയുദ്ധകാലത്തു നടത്തിയ അതിക്രമങ്ങളുടെ പേരില്‍ ജമാഅത്ത് ഇ ഇസ് ലാമി പാര്‍ട്ടി അനുഭാവി ബച്ചു റസാക്കര്‍ എന്നറിയപ്പെടുന്ന അബ്ദുള്‍ കലാം ആസാദിനെ തൂക്കിക്കൊല്ലാന്‍ മൂന്നംഗ അന്തര്‍ദേശീയ ക്രൈംസ് ട്രൈബ്യൂണല്‍ വിധിച്ചു. ആസാദിന്റെ അസാന്നിധ്യത്തിലായിരുന്നു വിധി.

ബംഗ്ളാ വിമോചനത്തെ എതിര്‍ത്ത് പാക് സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് ജമാഅത്ത് ഇ ഇസ്ലാമി. ആസാദ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണെന്നു വിശ്വസിക്കപ്പെടുന്നു.ആറു ഹൈന്ദവരെ വധിക്കുകയും നിരവധി വനിതകളെ ബലാത്കാരം ചെയ്യുകയും ചെയ്തെന്നാണ് ആസാദിന്റെ പേരിലുള്ള കുറ്റം. പ്രതി നേരിട്ടു കുറ്റകൃത്യം ചെയ്തതായി സാക്ഷി മൊഴികളില്‍നിന്നു വ്യക്തമാണെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ധാക്കയിലെ കോടതിയില്‍ ചെയര്‍മാന്‍ ജസ്റീസ് ഒബൈദുള്‍ ഹസന്‍ വിധി പ്രസ്താവിക്കുന്നതു കേള്‍ക്കാന്‍ നിരവധിപ്പേര്‍ തടിച്ചുകൂടി. 1971ലെ വിമോചന യുദ്ധത്തില്‍ ബംഗാളി സംസാരിക്കുന്നവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റസാക്കര്‍ എന്ന സായുധ ഗ്രൂപ്പിലെ അംഗമായിരുന്നു ആസാദ്. പാക് സൈന്യത്തെ സഹായിക്കുകയായിരുന്നു ഇവരുടെ ദൌ ത്യം. ആസാദിനു പുറമേ മറ്റ് എട്ടുയുദ്ധക്കുറ്റവാളികള്‍കൂടി വിചാരണ നേരിടുകയാണ്. ഇതില്‍ ആറു പേരും ജമാ അത്ത് ഇ ഇസ്ലാമി പാര്‍ട്ടിക്കാരാണ്.


പ്രതിപക്ഷ ബിഎന്‍പി പാര്‍ട്ടിക്കാരും മുന്‍ മന്ത്രിമാരുമായ സലഹുദ്ദീന്‍ ഖാദര്‍ ചൌധരി, അബ്ദുള്‍ അലിം എന്നിവരാണു മറ്റു രണ്ടുപേര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.