റഷ്യന്‍ വിഘടനവാദികള്‍ക്കു നേരേ വെടിവയ്പ്; മൂന്നു മരണം
റഷ്യന്‍ വിഘടനവാദികള്‍ക്കു നേരേ വെടിവയ്പ്; മൂന്നു മരണം
Friday, April 18, 2014 10:45 PM IST
കീവ്: കിഴക്കന്‍ യുക്രെയിനിലെ മരിയപോള്‍ മിലിട്ടറി ആസ്ഥാനം ആക്രമിച്ച റഷ്യന്‍ വംശജരെ തുരത്താന്‍ യുക്രെയിന്‍ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരിക്കേറ്റു. 63 പേരെ യുക്രെയിന്‍ സേന കസ്റഡിയിലെടുത്തു.

കൊല്ലപ്പെട്ടവരും പരിക്കേറ്റവരും റഷ്യന്‍ വംശജരായ വിഘടനവാദികളാണെന്നു യുക്രെയിന്‍ ആഭ്യന്തരമന്ത്രി അവാകോവ് അറിയിച്ചു. യുക്രെയിന്‍ സേനയിലെ ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം രാത്രി മുന്നൂറോളം പ്രക്ഷോഭകര്‍ മിലിട്ടറി ആസ്ഥാനം ആക്രമിക്കുകയായിരുന്നു. പ്രക്ഷോഭകര്‍ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതോടെ യുക്രെയിന്‍ സേന വെടിയുതിര്‍ത്തു. ഹെലികോപ്റ്റര്‍ യൂണിറ്റുകള്‍ അടക്കം കൂടുതല്‍ സേന മേഖലയിലെത്തിയതോടെ പ്രക്ഷോഭകര്‍ പിന്തിരിഞ്ഞു.

നേരത്തേ റഷ്യന്‍ വിഘടനവാദികള്‍ നിരവധി സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ പിടിച്ചെടുത്ത ഡോണറ്റ്സ്ക് മേഖലയുടെ തെക്കേ അറ്റത്ത്, അസോവു കടലിനോടു ചേര്‍ന്നാണ് ഈ സൈനികാസ്ഥാനം സ്ഥിതിചെയ്യുന്നത്.

ഡോണറ്റ്സ്ക് ഉള്‍പ്പെടുന്ന കിഴക്കന്‍ യുക്രെയിനില്‍ ഭൂരിപക്ഷമുള്ള റഷ്യന്‍ വംശജര്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ടു പ്രക്ഷോഭത്തിലാണ്. പോലീസ് സ്റേഷനുകള്‍ അടക്കം ഒട്ടേറെ സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ ആയുധമേന്തിയ വിഘടനവാദികള്‍ പിടിച്ചെടുത്തു. വിഘടനവാദികളെ തുരത്താന്‍ യുക്രെയിന്‍ സേന ചൊവ്വാഴ്ച തീവ്രവാദവിരുദ്ധ ഓപ്പറേഷന്‍ എന്ന പേരില്‍ നടപടി ആരംഭിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല.


ഇതിനിടെ, വിഘടനവാദത്തെ പിന്തുണയ്ക്കുന്നതു റഷ്യ അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വീണ്ടും ആവശ്യപ്പെട്ടു. യുക്രെയിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം പ്രത്യാഘാതം വിളിച്ചുവരുത്തുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

യുക്രെയിന്‍ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ജനീവയില്‍ ഇന്നലെ ഉന്നതതല ചര്‍ച്ച നടന്നു. യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാതറീന്‍ ആഷ്ടന്‍, യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, യുക്രെയിന്‍ വിദേശകാര്യമന്ത്രി ആന്‍ഡ്രി, റഷ്യന്‍ വിദേശകാര്യമ ന്ത്രി സെര്‍ജി ലാവ്റോവ് എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.