കൊറിയന്‍ ബോട്ട് ദുരന്തം: 290 പേര്‍ക്കായി തെരച്ചില്‍
കൊറിയന്‍ ബോട്ട് ദുരന്തം: 290 പേര്‍ക്കായി തെരച്ചില്‍
Friday, April 18, 2014 10:46 PM IST
സീയൂള്‍: ദക്ഷിണകൊറിയയില്‍ കൂറ്റന്‍ കടത്തുബോട്ട് മുങ്ങി കാണാതായ 290 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മോശം കാലാവസ്ഥ തെരച്ചിലിനു തടസം സൃഷ്ടിച്ചു.

ബ്യോംഗ്പോംഗ് ദ്വീപിനു സമീപത്തു മുങ്ങിയ ബോട്ടില്‍, വിനോദസഞ്ചാരത്തിനു പുറപ്പെട്ട 325 വിദ്യാര്‍ഥികളടക്കം 475 പേരാണ് ഉണ്ടായിരുന്നത്. ഒമ്പതു പേരുടെ മരണം സ്ഥിരീകരിച്ചു. 179 പേരെ രക്ഷപ്പെടുത്തി.

ദുരന്തമേഖല സന്ദര്‍ശിച്ച പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹ്യൂയി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്കി.

500 മുങ്ങല്‍ വിദഗ്ധരും 169 ബോട്ടുകളും 29 വിമാനങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നു.


ശക്തമായ കാറ്റും തിരയും മൂലം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. തെരച്ചിലിനിടെ അകടത്തില്‍പ്പെട്ട മൂന്നു മുങ്ങല്‍വിദഗ്ധരെ മീന്‍പിടിത്ത ബോട്ടുകളാണ് രക്ഷപ്പെടുത്തിയത്.

കൂറ്റന്‍ ബോട്ട് തലകീഴായി മുങ്ങാനുള്ള കാരണം വ്യക്തമായിട്ടില്ല. ബോട്ട് മുങ്ങാന്‍ തുടങ്ങിയപ്പോള്‍തന്നെ രക്ഷപ്പെടാനുള്ള സന്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബോട്ടിന്റെ ക്യാപ്റ്റന്‍ ലീ ജോണ്‍ സീയൂക്കി(69)നെ തീരരക്ഷാസേന ചോദ്യംചെയ്തു. ഇദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസ് എടുത്തേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.