കിഴക്കന്‍ യുക്രെയ്നില്‍ ഈസ്റര്‍ ആഘോഷത്തിനു മങ്ങലേല്പിച്ച് ആക്രമണം
Monday, April 21, 2014 10:30 PM IST
കീവ്: റഷ്യന്‍ അനുകൂലികള്‍ക്ക് സ്വാധീനമുള്ള കിഴക്കന്‍ യുക്രെനില്‍ ഇന്നലെയുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സ്ളാവിയാസ്കിനു സമീപം വിഘടനവാദികളുടെ ചെക്ക്പോസ്റിനു നേരെ പുലര്‍ച്ചെ രണ്ടിനു നാലുവാഹനങ്ങളിലെത്തിയ ആക്രമണകാരികള്‍ വെടിവയ്ക്കുകയായിരുന്നു. യുക്രെയിന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുണ്ടാക്കിയ അന്താരാഷ്ട്ര സമാധാനക്കരാറിനു മങ്ങലേല്‍പ്പിക്കുന്നതാണു സംഭവം.

ആക്രമണത്തിനു പിന്നാലെ, യുക്രെയ്ന്‍ സര്‍ക്കാരിനു സമാധാനക്കരാറിനോടു പ്രതിബദ്ധത റഷ്യ ചോദ്യംചെയ്തു. കഴിഞ്ഞയാഴ്ച ജനീവയിലാണു സമാധാന ക്കരാര്‍ ഒപ്പുവച്ചത്.

യുക്രെയിനിലെ വലതുപക്ഷ ദേശീയവാദികളുടെ പിന്തുണയുള്ള ആളുകളാണ് ആക്രമണം നടത്തിയതെന്നു വിഘടനവാദികള്‍ ആരോപിച്ചു. എന്നാല്‍, ആരോപണം നിഷേധിച്ച വലതുപക്ഷക്കാര്‍ റഷ്യന്‍ സേനയാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിച്ചു.

ജനീവക്കരാറിന്റെ പരാജയം കിഴക്കന്‍ യുക്രെയിനില്‍ രക്തച്ചൊരിച്ചിലിനും ക്രെംലിനെതിരേ അമേരിക്കന്‍ ഉപരോധത്തിന്റെ വ്യാപ്തി കൂട്ടുന്നതിനും ഇടയാക്കിയേക്കുമെന്നു കരുതപ്പെടുന്നു.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെയും ഉപരോധം ബാധിക്കും. കഴിഞ്ഞ ആഴ്ച ജനീവയില്‍ യൂറോപ്യന്‍ യൂണിയനും റഷ്യയും യുക്രെയ്നും യുഎസും ഒപ്പിട്ട കരാറനുസരിച്ച് നിയമവിരുദ്ധ ആയുധധാരികളെ പിന്‍വലിക്കണം. എന്നാല്‍, ഈസ്റര്‍ കഴിയുന്നതുവരെ വിഘടനവാദികള്‍ക്കെതിരേ നടപടിയുണ്ടാകില്ലെന്ന കീവിന്റെ പ്രഖ്യാപനം വന്നതിനെത്തുടര്‍ന്നു വിഘടനവാദികളെ അനുനയിപ്പിക്കാനുള്ള ദൌത്യവുമായി അന്താരാഷ്ട്ര മധ്യസ്ഥര്‍ കിഴക്കന്‍ യുക്രെയ്നിലെത്തിയിട്ടും റഷ്യനനുകൂലികള്‍ പിന്‍വാങ്ങുന്നതിന്റെ ലക്ഷണമൊന്നും കാണിച്ചിട്ടില്ല.


യുക്രെയ്ന്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായിട്ടുള്ള സ്ളാവിയാസ്കിനു സമീപമുണ്ടായ ആക്രമണം സമാധാനശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടിയേകി. ഈസ്റര്‍ സമാധാനക്കരാറാണ് ലംഘിക്കപ്പെട്ടതെന്നു റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ദേശീയവാദികളെയും വിഘടനവാദികളെയും നിയന്ത്രിക്കാനുള്ള കീവ് അധികാരികളുടെ കഴിവില്ലായ്മ ആക്രമണം വെളിവാക്കുന്നു.

എന്നാല്‍, ഇതു റഷ്യയുടെ ദൈവദൂഷണ പ്രവൃത്തിയാണെന്നാണു വലതുപക്ഷത്തിന്റെ വക്താവ് ആര്‍ട്ടെം സ്കോരൊപ്സ്കിയുടെ ആരോപണം. ആക്രമണം നടന്നതു ക്രൈസ്തവരുടെ വിശുദ്ധ രാത്രിയിലാണെന്നത് ഇതു സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.