ഉപരോധ ഭീഷണിയുമായി യുഎസ്, നേരിടുമെന്നു റഷ്യ
ഉപരോധ ഭീഷണിയുമായി യുഎസ്, നേരിടുമെന്നു റഷ്യ
Wednesday, April 23, 2014 10:54 PM IST
കീവ്: കിഴക്കന്‍ യുക്രെയിനിലെ വിഘടനവാദികള്‍ക്കുള്ള പിന്തുണ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്ക് എതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി. ഏതു ഉപരോധവും നേരിടാന്‍ റഷ്യ സുസജ്ജമാണെന്നു റഷ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മെദ്വെദെവ് തിരിച്ചടിച്ചു.

യുക്രെയിനില്‍നിന്നു ക്രിമിയ പിടിച്ചെടുത്തു റഷ്യയോടു കൂട്ടിച്ചേര്‍ത്തതിന്റെ പേരില്‍ നേരത്തെ റഷ്യക്ക് എതിരേ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ യുക്രെയിനിലെ സര്‍ക്കാര്‍ മന്ദിരങ്ങളും ചെക്കുപോസ്റുകളും പിടിച്ചെടുത്ത റഷ്യന്‍ അനുകൂലികളെ പുറത്താക്കുന്നതിനു സഹകരിക്കാന്‍ റഷ്യയോട് യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. കീവില്‍ സന്ദര്‍ശനത്തിനെത്തിയ ബൈഡന്‍ യുക്രെയിന്‍ പ്രധാനമന്ത്രി യാറ്റ്സെന്യൂക്കിനോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കിഴക്കന്‍ യുക്രെയിനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് റഷ്യയും യൂറോപ്യന്‍ യൂണിയനും യുക്രെയിനും ജനീവയില്‍ ഈയിടെ ഒപ്പിട്ട കരാറിലെ പ്രധാന വ്യവസ്ഥയാണിത്. എന്നാല്‍ കരാറിന് കടലാസ് വില പോലും നല്‍കാന്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ കൈയേറിയ റഷ്യന്‍ അനുകൂലികള്‍ വിസമ്മതിക്കുകയാണ്.


വാചകമടി നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ റഷ്യക്ക് ഇനി ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളുവെന്നു ബൈഡന്‍ മുന്നറിയിപ്പു നല്‍കി. അല്ലാത്തപക്ഷം അന്തര്‍ദേശീയ രംഗത്ത് റഷ്യ കൂടുതല്‍ ഒറ്റപ്പെടും. റഷ്യക്ക് എതിരേ യാറ്റ്സെന്യൂക്കും ആഞ്ഞടിച്ചു. സായുധ കൊള്ളക്കാരെപ്പോലെ ഒരു രാജ്യവും പെരുമാറരുതെന്ന് അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ കരാറുകള്‍ മാനിക്കാന്‍ റഷ്യ തയാറാവണം.

മേയ് 25നു നടത്തുന്ന തെരഞ്ഞെടുപ്പു തടസ്സപ്പെടുത്താന്‍ കിഴക്കന്‍ യുക്രെയിനില്‍ റഷ്യന്‍ സ്പെഷല്‍ സേന പ്രവര്‍ത്തിക്കുന്നതായും യാറ്റ്സെന്യൂക്ക് ആരോപിച്ചു.

യുക്രെയിനിന് അഞ്ചുകോടി ഡോളറിന്റെ സാമ്പത്തിക സഹായം ബൈഡന്‍ പ്രഖ്യാപിച്ചു. മേയ് 25നു യുക്രെയിനില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ചെലവിനത്തില്‍ നല്‍കുന്ന 110ലക്ഷം ഡോളറും ഇതില്‍ ഉള്‍പ്പെടും. റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതകത്തെ ആശ്രയിക്കേണ്ട ഗതികേടില്‍നിന്ന് യുക്രെയിനിനെ കരകയറ്റാന്‍ വേണ്ട സാങ്കേതിക സഹായവും നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.