മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരേ അതിക്രമത്തിനു റഷ്യന്‍ നേതാവിന്റെ നിര്‍ദേശം
Wednesday, April 23, 2014 10:56 PM IST
മോസ്കോ: പത്രസമ്മേളനത്തിനിടെ യുക്രെയിനെക്കുറിച്ചു ചോദിച്ച ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ ക്രൂരമായി ബലാത്കാരം ചെയ്യാന്‍ റഷ്യന്‍ രാഷ്ട്രീയ നേതാവിന്റെ നിര്‍ദേശം. രണ്ട് അനുയായികള്‍ നേതാവിന്റെ നിര്‍ദേശം നടപ്പാക്കാനിറങ്ങിയെങ്കിലും സഹപ്രവര്‍ത്തകര്‍ തീര്‍ത്ത പ്രതിരോധത്തില്‍ മാധ്യമപ്രവര്‍ത്തക രക്ഷപ്പെടുകയായിരുന്നു.

പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ അനുകൂലിക്കുന്ന എല്‍ഡിപിആര്‍ പാര്‍ട്ടിയുടെ നേതാവും പാര്‍ലമെന്റ് അംഗവുമായ വ്ളാദിമിര്‍ ഷിറിനോവിസ്കിയാണു റഷ്യ ടുഡേ ചാനല്‍ പ്രതിനിധിയും ആറുമാസം ഗര്‍ഭിണിയുമായ സ്റെല്ല ഡബോവിറ്റ്സ്കയ്ക്കെതിരേ ഭീഷണി മുഴക്കിയത്.

റഷ്യക്കാര്‍ രാജ്യത്തു പ്രവേശിക്കുന്നതിനു യുക്രെയിന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു മറുപടിയായി, യുക്രെയിനെതിരേ റഷ്യ ഉപരോധം ഏര്‍പ്പെടുത്തുമോ എന്നാണു സ്റെല്ല ചോദിച്ചത്. അസഭ്യവര്‍ഷമായിരുന്നു മറുപടി. സ്റെല്ല യുക്രെയിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്ന് ഷിറിനോവിസ്കി ആരോപിച്ചു. ഇതിനു പിന്നാലെ സ്റെല്ലയെ ആക്രമിക്കാന്‍ രണ്ട് അനുയായികള്‍ക്കു നിര്‍ദേശവും നല്കി.


രണ്ടു പേര്‍ സ്റെല്ലയ്ക്കു നേര്‍ക്ക് അടുത്തെങ്കിലും മറ്റു മാധ്യമപ്രവര്‍ത്തകര്‍ചുറ്റുംകൂടി അവര്‍ക്കു സംരക്ഷണം തീര്‍ത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാധ്യമപ്രവര്‍ത്തക സംഭവത്തിന്റെ ആഘാതത്തില്‍നിന്നു മുക്തിപ്രാപിച്ചുവരുന്നു.

ഷിറിനോവിസ്കിയുടെ പ്രവര്‍ത്തിയെക്കുറിച്ച് റഷ്യന്‍ പാര്‍ലമെന്റിന്റെ അച്ചടക്ക സമിതിക്കു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിന് ഒരു മാസത്തേയ്ക്കു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തിയേക്കും. ഷിറിനോവിസ്കിയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് റഷ്യ ടുഡേ ചാനല്‍ അറിയിച്ചു.

വെള്ളിയാഴ്ച റഷ്യന്‍ ഡ്യൂമയില്‍ പത്രക്കാരോടു സംസാരിക്കുമ്പോള്‍ ഒരു യുവ പത്രപ്രവര്‍ത്തകയോട് മര്യാദയില്ലാതെ സംസാരിച്ചതില്‍ ഖേദിക്കുന്നുവെന്നു പിന്നീട് ഷിറിനോവ്സ്കി ഒരു ടിവി ഇന്റര്‍വ്യൂവില്‍ പറഞ്ഞു. മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.