മലേഷ്യന്‍ വിമാനം; ചുഴലിക്കാറ്റ് തെരച്ചിലിനെ ബാധിച്ചു
Wednesday, April 23, 2014 10:57 PM IST
പെര്‍ത്ത്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റ് മലേഷ്യന്‍ യാത്രാവിമാനത്തിനായുള്ള തെരച്ചിലിനെ ബാധിച്ചു. മോശം കാലാവസ്ഥ മൂലം വിമാനങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നലെ നടത്തിയില്ല.

ഇതിനിടെ, അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനിയായ ബ്ളൂഫിന്‍-21 ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടില്‍ തെരച്ചില്‍ തുടരുകയാണ്. തെരച്ചില്‍ മേഖലയുടെ മൂന്നില്‍ രണ്ടു ഭാഗത്തും ബ്ളൂഫിന്‍ പരതിയെങ്കിലും നിര്‍ണായക തുമ്പൊന്നും ലഭിച്ചില്ല. ഇന്നലെ ഒമ്പതാം ദൌത്യം പൂര്‍ത്തിയാക്കിയ ബ്ളൂഫിന്‍ പത്താം ദൌത്യത്തിലാണ്. ആളില്ലാ അന്തര്‍വാഹിനയുടെ തെരച്ചില്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു.


മാര്‍ച്ച് എട്ടിന് 239 പേരുമായി കാണാതായ വിമാനത്തിനായി പത്തു കപ്പലുകളും സമുദ്രത്തില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ക്വാലാലമ്പൂരില്‍നിന്നു ബെയ്ജിംഗിലേക്കു പറന്ന വിമാനം ദുരൂഹസാഹചര്യത്തില്‍ ഓസ്ട്രേലിയയോടു ചേര്‍ന്നുള്ള സമുദ്രത്തില്‍ തകര്‍ന്നുവീണെന്നാണ് അനുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.