ഇറാന്‍ വാക്കു പാലിച്ചെന്ന് ആണവോര്‍ജ ഏജന്‍സി
Tuesday, July 22, 2014 11:39 PM IST
വിയന്ന: സമ്പുഷ്ട യുറേനിയം ശേഖരം നീക്കം ചെയ്യാമെന്ന വാക്ക് ഇറാന്‍ പാലിച്ചെന്ന് അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സി അറിയിച്ചു. ഉപരോധം നീക്കുന്നതിനു പകരമായി ആണവപരിപാടി വെട്ടിക്കുറയ്ക്കാമെന്നു വന്‍ശക്തികളും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പുമായുണ്ടാക്കിയ ഇടക്കാല കരാറില്‍ ഇറാന്‍ ഉറപ്പു നല്‍കിയിരുന്നു.

ഇതു സംബന്ധിച്ച് അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഏജന്‍സി ഇറാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇറാന്റെ കൈവശമുള്ള 20% ഗ്രേഡിലുള്ള സമ്പുഷ്ട യുറേനിയത്തിന്റെ നല്ലപങ്ക് അഞ്ചുശതമാനം ഗ്രേഡിലേക്കു മാറ്റി. ശേഷിച്ചത് നൈട്രസ് ഓക്സൈഡ് ആയി മാറ്റി. ഇറാന്റെ ഒരു ആണവ നിലയത്തിലും ഇനി അഞ്ചുശതമാനം ഗ്രേഡിനു മുകളിലുള്ള യുറേനിയം ഉപയോഗിക്കില്ല. അണുബോംബ് നിര്‍മാണത്തിനു വേണ്ടത് 90% ഗ്രേഡില്‍ സമ്പുഷ്ടീകരിച്ച യുറേനിയമാണ്.


തങ്ങള്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ഊര്‍ജാവശ്യത്തിനാണെന്നും അണ്വായുധനിര്‍മാണ മോഹമില്ലെന്നും ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, പാശ്ചാത്യരാജ്യങ്ങള്‍ ഈ അവകാശവാദം മുഖവിലയ്ക്കെടുത്തിരുന്നില്ല. ജൂലൈ 20നകം ദീര്‍ഘകാല കരാറുണ്ടാക്കാനാണ് ഇറാനും പാശ്ചാത്യ രാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഈ സമയ പരിധി നീട്ടേണ്ടിവരുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.