തിക്കിലും തിരക്കിലും ഗിനിയില്‍ 34 മരണം
Thursday, July 31, 2014 11:45 PM IST
കൊണാക്രി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തിക്കിലും തിരക്കിലും 34 പേര്‍ കൊല്ലപ്പെട്ടു. ഈദ് ആഘോഷത്തോടനുബന്ധിച്ചു ബീച്ചില്‍ സംഘടിപ്പിച്ച സംഗീതക്കച്ചേരിയില്‍ പങ്കെടുത്തവരാണ് ദുരന്തത്തിനിരയായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കൌമാരപ്രായക്കാരാണ്.

ആശുപത്രി മോര്‍ച്ചറിയില്‍ 34 പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്െടന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. സാംസ്കാരിക വകുപ്പിന്റെ മേധാവിയെ പുറത്താക്കി.


കുട്ടികളും യുവാക്കളും ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ കച്ചേരിക്ക് എത്തിയിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

എബോള രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പു പാടുപെടുന്നതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടുംദുരന്തം ഉണ്ടായത്. മാരകമായ എബോള വൈറസ് ഫെബ്രുവരി ആദ്യം ഗിനിയിലാണ് കാണപ്പെട്ടത്. പിന്നീട് ഇത് ലൈബീരിയ, സിയാറലിയോണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു പടര്‍ന്നു. ഇതിനകം 670 പേര്‍ എബോളരോഗം ബാധിച്ചു മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.