ഗാസയില്‍ കനത്ത വ്യോമാക്രമണം; ഹമാസ് നേതാവിന്റെ ഭാര്യയും കുഞ്ഞും കൊല്ലപ്പെട്ടു
ഗാസയില്‍ കനത്ത വ്യോമാക്രമണം; ഹമാസ് നേതാവിന്റെ ഭാര്യയും കുഞ്ഞും കൊല്ലപ്പെട്ടു
Thursday, August 21, 2014 11:23 PM IST
ഗാസ: ഗാസ വീണ്ടും കുരുതിക്കളമായി. വെടിനിര്‍ത്തല്‍ ലംഘിച്ച് ഹമാസ് റോക്കറ്റ് ആക്രമണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്നലെ ഹമാസ് നേതാവ് മുഹമ്മദ് ദേയിഫിന്റെ ഭാര്യയും ഏഴുമാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഗാസയില്‍ ഇന്നലെ മാത്രം 80 വ്യോമാക്രമണങ്ങള്‍ നടന്നു. 19 പലസ്തീന്‍കാര്‍ക്കു ജീവഹാനി നേരിട്ടു. ടെല്‍അവീവും ജറൂസലേമും ഉള്‍പ്പെടെയുള്ള ഇസ്രേലി നഗരങ്ങളിലേക്ക് നൂറോളം റോക്കറ്റുകള്‍ ഹമാസ് അയച്ചു.

ഗാസയിലെ മൂന്നുനിലക്കെട്ടിടത്തിനു നേര്‍ക്ക് ചൊവ്വാഴ്ചയുണ്ടായ വ്യോമാക്രമണത്തിലാണ് ഹമാസ് നേതാവിന്റെ ഭാര്യയും മകനും മറ്റു മൂന്നു പേരും കൊല്ലപ്പെട്ടത്. ആക്രമണ സമയത്ത് ഹമാസ് നേതാവ് ദേയിഫ് സ്ഥലത്തില്ലായിരുന്നുവെന്നും അദ്ദേഹം സുരക്ഷിതനാണെന്നും പലസ്തീന്‍കേന്ദ്രങ്ങള്‍ പറഞ്ഞു.ഹമാസിന്റെ സൈനിക വിഭാഗമായ എസെദിന്‍ അല്‍ ഖ്വാസം ബ്രിഗേഡിന്റെ മേധാവിയായ ദേയിഫിനെ അപായപ്പെടുത്താന്‍ ഇതിനുമുമ്പു പലതവണ ഇസ്രേലികള്‍ ശ്രമിച്ചിട്ടുണ്ട്.

നിരവധി ചാവേര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ദേയിഫിനെ ബിന്‍ലാദനെ കൊലപ്പെടുത്തിയതുപോലെ കൊല്ലേണ്ടതാണെന്ന് ഇസ്രേലി മന്ത്രി ഗിദയോന്‍ സൈനിക റേഡിയോയോടു പറഞ്ഞു. ഹമാസിന്റെ മേധാവികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രേലി പോലീസ് മന്ത്രി യിത്സാക് അഹ്റോനോവിച്ചും വ്യക്തമാക്കി.


ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 19 പേരില്‍ അഞ്ചു കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നതായി പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ എട്ടിനു ഗാസയുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 2036 ആണെന്ന് പലസ്തീന്‍ ആരോഗ്യവകുപ്പ് പറഞ്ഞു. ഭൂരിഭാഗവും സാധാരണക്കാരാണ്.64 സൈനികര്‍ ഉള്‍പ്പെടെ ഇസ്രേലി പക്ഷത്ത് 67 പേര്‍ കൊല്ലപ്പെട്ടു.

കയ്റോയില്‍ സമാധാന ചര്‍ച്ചയ്ക്കു പോയ പ്രതിനിധികളെ പ്രധാനമന്ത്രി നെതന്യാഹൂ കഴിഞ്ഞദിവസം തിരിച്ചുവിളിച്ചിരുന്നു. ഹമാസ് റോക്കറ്റ് ആക്രമണം തുടര്‍ന്നതാണു ചര്‍ച്ചയ്ക്കു വിഘാതം സൃഷ്ടിച്ചതെന്ന് നെതന്യാഹുവിന്റെ വക്താവ് മാര്‍ക് റെഗെവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.