ഗാസയില്‍ ഹമാസിന്റെ മൂന്നു കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു
ഗാസയില്‍ ഹമാസിന്റെ മൂന്നു  കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു
Friday, August 22, 2014 12:45 AM IST
ഗാസ: ഇസ്രേലിസേന ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മൂന്നു മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ സൈനികവിഭാഗമായ ക്വാസം ബ്രിഗേഡിലെ മുഹമ്മദ് അബു ഷംല, റീഡ് അല്‍ അത്തര്‍, മുഹമ്മദ് ബര്‍ഹും എന്നിവരാണ് റാഫായിലെ വീടിനു നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഹമാസിന്റെ മറ്റൊരു ഉന്നത നേതാവായ മുഹമ്മദ് ദേയിഫിന്റെ ഭാര്യയും ഏഴു മാസം പ്രായമുള്ള മകനും ചൊവ്വാഴ്ചത്തെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഖാസം ബ്രിഗേഡ് കമാന്‍ഡര്‍മാരെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്നു ഹമാസ് പ്രഖ്യാപിച്ചു. ഗാസയിലെ ചെറുത്തുനില്പ് ശക്തമായി തുടരും.

അല്‍ അത്തറാണ് 2006ല്‍ ഇസ്രേലി സൈനികന്‍ ഗിലയാദ് ഷാലിത്തിനെ തട്ടിക്കൊണ്ടുപോയതില്‍ മുഖ്യപങ്കു വഹിച്ചതെന്ന് ഇസ്രേലി സൈനിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അല്‍ അത്തറും അബു ഷംലയും നിരവധി ചാവേര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്െടന്നും വ്യക്തമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സങ്കേതത്തില്‍ വ്യോമാക്രമണം നടത്തിയതെന്നും ഇസ്രേലി അധികൃതര്‍ പറഞ്ഞു.

ഇസ്രേലി നഗരങ്ങളിലും ഗ്രാമങ്ങളിലും ചാവേര്‍ ആക്രമണത്തിനു തുനിയുന്ന ആരെയും വെറുതെവിടുകയില്ലന്ന വ്യക്തമായ സന്ദേശമാണ് ഈ വ്യോമാക്രമണത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ പീറ്റര്‍ ലേണര്‍ പറഞ്ഞു. ഇന്നലെ മാത്രം ഗാസയില്‍ ഇസ്രയേല്‍ 30 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ മരിച്ചു.ഗാസസിറ്റിയിലെ സെമിത്തേരിയില്‍ കബറടക്കച്ചടങ്ങിനെത്തിയ നാലുപേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഹമാസ് ഇസ്രേലി മേഖലയിലേക്ക് 45 റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി.


പത്തുദിവസത്തോളം ദീര്‍ഘിച്ച വെടിനിര്‍ത്തല്‍ ഹമാസ് ലംഘിച്ചതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഗാസ വീണ്ടും കുരുതിക്കളമായത്. ആറാഴ്ച പിന്നിട്ട പോരാട്ടത്തില്‍ ഇതിനകം കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 2061 ആയി. ഇസ്രേലി പക്ഷത്ത് 64 സൈനികരും മൂന്നു സാധാരണക്കാരും കൊല്ലപ്പെട്ടു.

കയ്റോയിലെ മധ്യസ്ഥ ചര്‍ച്ചയില്‍നിന്ന് ഇരുപക്ഷവും പിന്മാറിയെങ്കിലും വെടിനിര്‍ത്തലിനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.