പ്രക്ഷോഭം ശക്തം; ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയിലെ എംപിമാര്‍ രാജിവച്ചു
പ്രക്ഷോഭം ശക്തം; ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയിലെ എംപിമാര്‍ രാജിവച്ചു
Saturday, August 23, 2014 11:40 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനു പുതിയ മാനം നല്കി ഇമ്രാന്‍ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ രാജിവച്ചു. ഇതോടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാന്‍ ഷരീഫിന്റെ മേലുള്ള സമ്മര്‍ദം വര്‍ധിച്ചു. ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള തെഹ്റിക് ഐ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയിലെ 34 എംപിമാരാണ് ഇന്നലെ രാജിവച്ചത്. എന്നാല്‍, ഷരീഫ് ഭരണകൂടത്തിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ഇവരുടെ രാജികൊണ്ടാകില്ല. ആകെയുള്ള 342 എംപിമാരില്‍ 190 പേര്‍ ഷരീഫിന്റെ പിഎംഎല്‍-എന്‍ പാര്‍ട്ടിക്കാരാണ്. നാഷണല്‍ അസംബ്ളിയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് ഇമ്രാന്‍ഖാന്റെ പിടിഐ. പാര്‍ട്ടി നേതാക്കളായ ഷഹ് മെഹമ്മൂദ് ഖുറേഷി, ആരിഫ് അല്‍വി എന്നിവരുടെ നേതൃത്വത്തിലെത്തിയ പിടിഐ എംപിമാര്‍ സ്പീക്കറിന്റെ ഓഫീസിലെത്തി രാജി സമര്‍പ്പിക്കുകയായിരുന്നു.

അതേസമയം, ഷരീഫിന്റെ രാജിയാവശ്യപ്പെട്ട് ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സമുച്ചയത്തിനു മുന്നില്‍ തുടരുന്ന പ്രക്ഷോഭം രണ്ടാഴ്ച പിന്നിട്ടു. പിടിഐ ചെയര്‍മാനായ ഇമ്രാനു പിന്തുണയുമായി ആയിരക്കണക്കിന് ആളുകള്‍ സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രക്ഷോഭം തുടര്‍ന്നു.

അസംബ്ളിയില്‍നിന്ന് എംപിമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം ചേര്‍ന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ആരായാനാണ് യോഗം ചേര്‍ന്നതെന്ന് പിടിഐ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഷരീഫ് പ്രധാനമന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കാത്തപക്ഷം പിടിഐ എംപിമാര്‍ അസംബ്ളിയില്‍ നിന്നു രാജിവയ്ക്കണമെന്നു നേരത്തേതന്നെ പാര്‍ട്ടി നേതൃത്വം നിലപാട് സ്വീകരിച്ചിരുന്നു. പിടിഐ പാര്‍ട്ടി ഭരണം നടത്തുന്ന ഖയ്ബര്‍ പാക്തുഖ്വയില്‍നിന്നുള്ള എംപി രാജിവയ്ക്കേണ്ടതില്ലെന്നും തീരുമാനമായിരുന്നു.


പാക് പാര്‍ലമെന്റ്, വിദേശ എംബസികള്‍, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികള്‍ എന്നിവ സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയായ റെഡ്സോണിലേക്ക് പ്രക്ഷോഭകാരികള്‍ മാര്‍ച്ച് ആരംഭിച്ചതുമുതല്‍ സൈന്യം അതീവജാഗ്രതയിലാണ്. ഇമ്രാനോടൊപ്പം വിവാദ പുരോഹിതന്‍ തഹിറുള്‍ ക്വാദ്രിയുടെ കീഴിലുള്ള അവാമി തെഹ്റിക് പാര്‍ട്ടി അനുയായികളും പ്രക്ഷോഭത്തില്‍ പങ്കുചേരുന്നുണ്ട്.

അതേസമയം, സര്‍ക്കാര്‍ മുന്നോട്ടുവച്ച സമാധാനചര്‍ച്ചയില്‍ പങ്കുചേരാന്‍ ഇമ്രാനും ക്വാദ്രിയും തയാറിയില്ല. സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചയ്ക്കു തയാറല്ലെന്നായിരുന്നു ക്വാദ്രിയുടെ നിലപാട്. ഷരീഫ് രാജിസന്നദ്ധത അറിയിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്ന് ഇമ്രാനും അറിയിച്ചു.

2013ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേടു കാട്ടിയാണ് ഷരീഫ് അധികാരത്തിലെത്തിയതെന്ന് ആരോപിച്ചാണ് ഇമ്രാന്‍ഖാനും ക്വാദ്രിയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.