സിറിയയില്‍ യുഎസ് വിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ ആരംഭിച്ചു
Wednesday, August 27, 2014 11:29 PM IST
വാഷിംഗ്ടണ്‍: സിറിയയിലെ ഇസ്ലാമിസ്റ് സ്റേറ്റ് (ഐഎസ്) ഭീകരരുടെ താവളങ്ങളില്‍ വ്യോമാക്രമണത്തിന് അമേരിക്ക ഒരുക്കം തുടങ്ങി. ഇതിനു മുന്നോടിയായി സിറിയയില്‍ യുഎസിന്റെ ചാരവിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും നിരീക്ഷണപ്പറക്കല്‍ ആരംഭിച്ചു.

നിരീക്ഷണപ്പറക്കല്‍ നടത്താന്‍ കഴിഞ്ഞദിവസം പ്രസിഡന്റ് ഒബാമ അനുമതി നല്‍കിയെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സിറിയന്‍ സര്‍ക്കാരിന്റെ അനുമതി തേടാതെയാണു നിരീക്ഷണപ്പറക്കല്‍.

ഭീകരരെ നേരിടുന്നതിന് അമേരിക്കയും ബ്രിട്ടനുമായി സഹകരിക്കാമെന്നു സിറിയയിലെ അസാദ് ഭരണകൂടം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഏകപക്ഷീയമായ വ്യോമാക്രമണത്തിനു മുതിരരുതെന്നും സിറിയന്‍ വിദേശകാര്യമന്ത്രി മുവല്ലം അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കി.

സിറിയയില്‍ സൈനിക ഇടപെടലിന് ഇതുവരെ ഒബാമ അനുമതി നല്‍കിയിട്ടില്ലെന്നു യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാക്കില്‍ ഐഎസ് ഭീകരര്‍ക്കു നേരേ അമേരിക്ക വ്യോമാക്രമണം നടത്തുന്നുണ്ട്. എന്നാല്‍ ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ ഇടപെടുന്നത് കരുതലോടെയായിരിക്കണമെന്നാണു യുഎസിന്റെ നിലപാട്. വ്യോമാക്രമണം അസാദിന്റെ സൈന്യത്തിനു സഹായകമാവരുതെന്ന് അമേരിക്കയ്ക്കു നിര്‍ബന്ധമുണ്ട്.


സിറിയയില്‍ ബന്ദിയാക്കിയ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ ഭീകരര്‍ തലവെട്ടിക്കൊന്നത് അമേരിക്കയെ ഞെട്ടിച്ചു. മറ്റൊരു അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ സ്റീവന്‍ സോട്ലോഫിനെയും കൊല്ലുമെന്നു ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഫോളിയെ രക്ഷിക്കാന്‍ നേരത്തെ അമേരിക്കന്‍ കമാന്‍ഡോകള്‍ ശ്രമിച്ചെങ്കിലും പ്രസ്തുത ശ്രമം പരാജയപ്പെടുകയായിരുന്നു.

മൊസൂള്‍,തിക്രിത് തുടങ്ങി വടക്കന്‍ ഇറാക്കില്‍ ഒട്ടേറെ പ്രദേശങ്ങള്‍ പിടിച്ച ഐഎസിനു സിറിയയിലെ റാഖായിലും മറ്റും താവളങ്ങളുണ്ട്. ഈ പ്രദേശങ്ങളെല്ലാം ചേര്‍ത്ത് ഖാലിഫേറ്റ് രൂപീകരിച്ച ഐഎസ് ഖലീഫയായി അല്‍ ബാഗ്ദാദിയെ അവരോധിക്കുകയും ചെയ്തിരുന്നു. ഖാലിഫേറ്റിന്റെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ഭീകരര്‍ വധിക്കുകയും ക്രൂരപീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.