യുക്രെയ്നില്‍ റഷ്യന്‍സേന
യുക്രെയ്നില്‍ റഷ്യന്‍സേന
Friday, August 29, 2014 11:44 PM IST
കീവ്: റഷ്യന്‍സേന യുക്രെയ്നില്‍ കടന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് പോറോഷെങ്കോ ആരോപിച്ചു. എന്നാല്‍, റഷ്യ തങ്ങളെ ആക്രമിച്ചതായി അദ്ദേഹം പറഞ്ഞില്ല. റഷ്യന്‍ സൈനികപിന്തുണയോടെ റഷ്യന്‍പക്ഷ വിമതസേന തെക്കുകിഴക്കന്‍ യുക്രെയ്നിലെ നോവോ അസോവ്സ്ക് തുറമുഖ നഗരത്തില്‍ പ്രവേശിക്കുകയും ചെയ്തു.

വടക്കുകിഴക്കന്‍ ഭാഗത്തെ ലുഹാന്‍സ്ക് പ്രവിശ്യയിലും ഡോണെട്സ്ക് നഗരത്തിനു ചുറ്റുമായിരുന്നു ഇതുവരെ വിമതസേന. ഇതോടെ തെക്ക് അസോവ് കടലിനോടു ചേര്‍ന്നു പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.

റഷ്യന്‍ പട്ടാളക്കാര്‍ തങ്ങളുടെ കൂടെയുണ്െടന്ന് വിമതസേനാ നേതാവ് അലക്സാണ്ടര്‍ സഖാര്‍ചെങ്കോ റഷ്യന്‍ ടിവിയോടു പറഞ്ഞു. നാലായിരത്തോളം റഷ്യക്കാര്‍ ഉണ്െടന്നു പറഞ്ഞ അദ്ദേഹം അതില്‍ സൈനികരുമുണ്െടന്നറിയിച്ചു. മറ്റു രാജ്യക്കാരും തങ്ങളോടൊപ്പമുണ്െടന്നാണ് ഡോണെട്സ്ക് പീപ്പിള്‍സ് റിപ്പബ്ളിക്കിന്റെ പ്രധാനമന്ത്രി എന്നവകാശപ്പെട്ട സഖാര്‍ചെങ്കോ പറഞ്ഞത്.

റഷ്യന്‍ ആസ്തികള്‍ മരവിപ്പിച്ച്, തങ്ങളുടെ രക്ഷയ്ക്കായി സമ്മര്‍ദം ചെലുത്തണമെന്ന് യുക്രെയ്ന്‍ അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും അഭ്യര്‍ഥിച്ചു. തങ്ങള്‍ യുക്രെയ്നില്‍ സൈനികമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇപ്പോഴും പറയുന്നത്. ആയിരത്തിലേറെ റഷ്യന്‍ ഭടന്മാര്‍ യുക്രെയ്നില്‍ കടന്നിട്ടുണ്െടന്നു നാറ്റോ വക്താവ് പറഞ്ഞു.


തുര്‍ക്കി സന്ദര്‍ശന പരിപാടി റദ്ദാക്കിയ യുക്രെയ്ന്‍ പ്രസിഡന്റ് ദേശീയ സുരക്ഷാ-പ്രതിരോധ കൌണ്‍സിലുകളുടെ യോഗം വിളിച്ചു.

വടക്കന്‍ പ്രദേശത്ത് റഷ്യന്‍പക്ഷ വിമതരെ യുക്രെയ്ന്‍ സേന തുരത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് തെക്ക് പോര്‍മുഖം തുറന്നത്. നോവോ അസോവ്സ്കില്‍ നിന്ന് തങ്ങള്‍ മാരിയുപോള്‍ പട്ടണത്തിലേക്കു നീങ്ങുമെന്നാണ് വിമതരുടെ അവകാശവാദം. ഇതിനിടെ ഡോണെട്സ്കില്‍ പിന്‍വാങ്ങേണ്ടിവന്ന വിമതര്‍ കിഴക്കുള്ള സാവുര്‍ മൊഹീല എന്ന കുന്നിന്‍നിര കൈവശപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.