മോദി ജപ്പാനില്‍; വാരാണസിയെ സ്മാര്‍ട്ട് സിറ്റിയാക്കും
മോദി ജപ്പാനില്‍; വാരാണസിയെ സ്മാര്‍ട്ട് സിറ്റിയാക്കും
Sunday, August 31, 2014 11:30 PM IST
ക്യോട്ടോ: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ജപ്പാനിലെത്തി. ജാപ്പനീസ് സ്മാര്‍ട്ട് സിറ്റി ക്യോട്ടോയുടെ മാതൃകയില്‍ മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയെ മാറ്റുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

പൈതൃകത്തിനും വികസ നത്തിനും ഒരേപോലെ പ്രാധാന്യം നല്‍കി ക്യോട്ടോ ന ഗര ത്തിനു തുല്യമായി വാരാണസിയെ മാറ്റുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇരുനഗരങ്ങളും തമ്മിലുള്ള പങ്കാളിത്ത കരാര്‍ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപ വാധ്വയും ക്യോട്ടോ മേയര്‍ ഡൈസാകു കഡോകാവയും ഒപ്പുവച്ചു.

മോദിയെ സ്വീകരിക്കാന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ ടോക്കിയോയില്‍നിന്നു പ്രത്യേക വിമാനത്തില്‍ ക്യോട്ടോയില്‍ എത്തി. ക്യോട്ടോ ഗസ്റ് ഹൌസില്‍ മോദിയെ ആബേ സ്വീകരിച്ചു.

സ്വാമി വിവേകാനന്ദന്‍ ആന്‍ഡ് ജപ്പാന്‍ എന്ന പുസ്തകവും ഭഗവത്ഗീതയും ആബേയ്ക്കു മോദി സമ്മാനിച്ചു.


പൈതൃകം സംരക്ഷിക്കാന്‍ സഹായം, നഗരത്തിന്റെ ആധുനികവത്കരണം, കല-സാംസ്കാരിക-വിദ്യാഭ്യാസ സഹകരണം എന്നിവയ്ക്കാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതെന്നു വിദേശകാര്യമന്ത്രാലയം വക്താവ് സയീദ് അക്ബറുദീന്‍ പറഞ്ഞു. ഇന്ത്യയില്‍ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുകയെന്ന നരേന്ദ്ര മോദിയുടെ വീക്ഷണത്തിന്റെ ഭാഗമായാണു കരാര്‍. ഈ കരാര്‍ പ്രകാരമാകും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി പദ്ധതികള്‍ക്കു രൂപം നല്‍കുക. കരാര്‍ ഒപ്പിട്ടശേഷം ഷിന്‍സോ ആബേ ഒരുക്കിയ വിരുന്നില്‍ മോദിയും സംഘവും പങ്കെടുത്തു. വിരുന്നിനുമുമ്പ് ജപ്പാനിലെ ആചാരമായ മീനിനു തീറ്റകൊടുക്കല്‍ ചടങ്ങില്‍ ഇരു നേതാക്കളും പങ്കെടുത്തു.

പ്രധാനമന്ത്രിയായ ശേഷം ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഉപഭൂഖണ്ഡത്തിനു പുറത്ത് നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ പര്യടനമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.