ലുഹാന്‍സ്കില്‍ വിമത മുന്നേറ്റം
Tuesday, September 2, 2014 10:34 PM IST
കീവ്: കിഴക്കന്‍ യുക്രെയ്നിലെ ലുഹാന്‍സ്കില്‍ വിമതരും സൈന്യവുംതമ്മില്‍ കനത്ത പോരാട്ടം. മണിക്കൂറുകള്‍ നീണ്ട വെടിവയ്പിനൊടുവില്‍ യുക്രെയ്ന്‍ സൈന്യം ലുഹാന്‍സ്ക് വിമാനത്താവളത്തില്‍നിന്നു പിന്‍വാങ്ങി. ഇതോടെ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലായി ലുഹാന്‍സ്ക്.

റഷ്യന്‍ ടാങ്കുകളും വിമതസൈന്യത്തിനൊപ്പമുണ്െടന്ന് യുക്രെയ്ന്‍ ആരോപിച്ചു. റഷ്യന്‍ ടാങ്കുകളില്‍ നിന്നു ശക്തമായ ആക്രമണം ഉണ്ടായതിനാലാണ് പിന്‍വാങ്ങിയതെന്ന് യുക്രെയ്ന്‍ സൈനിക കേന്ദ്രം വ്യക്തമാക്കി. യുക്രെയ്നില്‍ ഇടപെടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് അന്ത്യശാസനം നല്കിയിരുന്നു. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ സാമാന്യബുദ്ധി ഉപയോഗിച്ചു വേണം അത്തരമൊരു തീരുമാനത്തിലെത്താനെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ തിരിച്ചടിച്ചു.

റഷ്യന്‍ അനുകൂലികളായ വിമതര്‍ക്ക് സഹായം നല്കിയതിനെതിരേ, യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ റഷ്യയെ കുറ്റപ്പെടുത്തി. റഷ്യന്‍ സൈന്യത്തിന്റെ പിന്തുണ ലഭിച്ചതോടെ വിമതര്‍ ഒരുപടികൂടി മുന്നേറിയെന്നും പൊറോഷെങ്കോ ആരോപിച്ചു. വിമതര്‍ സമീപനാളില്‍ നടത്തിയ പോരാട്ടങ്ങളില്‍ ലുഹാന്‍സ്കിനു പുറമേ ഡൊണെട്സ്ക്, മരിയുപോള്‍ എന്നിവിടങ്ങളില്‍ നിന്നും യുക്രെയ്ന്‍ സൈന്യത്തിനു പിന്‍വാങ്ങേണ്ടിവന്നിരുന്നു.


റഷ്യയുടെ സഹായത്തോടെയാണ് വിമതര്‍ മുന്നേറ്റം നടത്തുന്നതെന്നാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആരോപണം. അതേസമയം, ചൈനയും ജര്‍മനിയും ഇതുവരെ വ്യക്തമായ നിലപാടു സ്വീകരിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അതു ജര്‍മനിയുടെ സാമ്പത്തികമേഖലയെയും ബാധിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രതികരിച്ചു.

അതേസമയം, പ്രതിസന്ധി അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ ഭരണ നേതൃത്വം ശ്രമിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി. യുക്രെയ്നില്‍നിന്നു വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നവരുമായി സന്ധിസംഭാഷണം നടത്തുകയാണു വേണ്ടിയതെന്നും പുടിന്‍ പറഞ്ഞു.

കിഴക്കന്‍ യുക്രെയ്നു സ്വാതന്ത്യ്രം നല്കുന്നതിനെ പുടിന്‍ അനുകൂലിച്ചു. ഏപ്രില്‍ മുതല്‍ കിഴക്കന്‍ യുക്രെയ്നില്‍ ആരംഭിച്ച പോരാട്ടത്തില്‍ 2,600 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.