ചൈനീസ് പ്രഥമവനിത ചിത്രമെഴുത്തു പഠിപ്പിക്കും
ചൈനീസ് പ്രഥമവനിത ചിത്രമെഴുത്തു പഠിപ്പിക്കും
Wednesday, September 17, 2014 11:16 PM IST
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഇന്ന് ഇന്ത്യയിലെത്തുമ്പോള്‍ ഇന്ത്യ-ചൈന നയതന്ത്രത്തില്‍ ഒരു പുതുമകൂടി കുറിക്കും. ഷിയുടെ കലാകാരിയായ ഭാര്യ പെംഗ് ലിയുവാന്‍ തന്റേതായ നയതന്ത്രത്തിലൂടെ ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. സാധാരണ ചൈനീസ് നേതാക്കളുടെ കുടുംബജീവിതം വാര്‍ത്താവിഷയമാകാറില്ല. മാവോസേതൂംഗിന്റെ പത്നി ജിയാംഗ് കിംഗിന്റെ കഥ മാത്രമേ വ്യത്യാസമുള്ളൂ. അവര്‍ കമ്യൂണിസ്റ് പാര്‍ട്ടിയിലും ഭരണത്തിലും വലിയ സ്വാധീനം ചെലുത്തി.

ഇപ്പോള്‍ ഷിയുടെ പത്നി ഭരണത്തിലല്ല ശ്രദ്ധേയയാകുന്നത്. സാംസ്കാരിക കാര്യങ്ങളിലൂടെയാണ് ചൈനീസ് പ്രഥമവനിതയെ ലോകം ശ്രദ്ധിക്കുന്നത്. പോപ് ഗായികയും ടിവി താരവും ഒക്കെയായിരുന്ന 51 വയസുകാരി പെംഗ് ചൈനീസ് കാലിഗ്രാഫി (ചിത്രമെഴുത്ത്) പഠിപ്പിച്ചാകും ഇന്ത്യക്കാരെ ആകര്‍ഷിക്കുക.

നാളെ രാവിലെ ഡല്‍ഹിയിലെ ടാഗോര്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പെംഗ് എത്തുമെന്നു പ്രിന്‍സിപ്പല്‍ മധുലിക സെന്‍ പറഞ്ഞു. 45 മിനിറ്റാണ് പെംഗ് സ്കൂളില്‍ ചെലവഴിക്കുക. അതിനിടെയാണ് കുറച്ചു കുട്ടികളെ ചിത്രരൂപത്തിലുള്ള ചൈനീസ് ലിപിയെ ഓര്‍മിപ്പിക്കുന്ന ചിത്രമെഴുത്ത് പഠിപ്പിക്കുക.


ചൈനീസ് സൈന്യത്തില്‍ മേജര്‍ ജനറലിന്റെ റാങ്കുള്ള പെംഗ് ചൈനീസ് സേനയുടെ ആര്‍ട്ട് അക്കാദമിയുടെ ഡീനുമാണ്.

ഷാന്‍ഡോംഗ് പ്രവിശ്യക്കാരിയായ പെംഗ് 18-ാം വയസില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (ചൈനീസ് പട്ടാളം)യില്‍ ചേര്‍ന്നു. ഗായിക എന്ന മികവുമൂലം പട്ടാള ഗായകസംഘത്തില്‍ ചേരാനായി. വിയറ്റ്നാമുമായുള്ള യുദ്ധത്തില്‍ ഭടന്മാരെ ഉത്തേജിപ്പിക്കാന്‍ ദേശഭക്തിഗാനമേളയുമായി പട്ടാളക്യാമ്പുകളില്‍ പോയി. പിന്നീട് ടിവിയിലും പെംഗ് താരമായി. 25 വര്‍ഷം മുമ്പാണ് ഷിയുമായുള്ള വിവാഹം.

1992-ല്‍ ജനിച്ച ഷി മിംഗ്സെ എന്ന പുത്രിയുണ്ട്. ടിയനാന്‍മെന്‍ ചത്വരത്തിലെ വിദ്യാര്‍ഥിപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോയ പട്ടാളത്തെ രസിപ്പിക്കാന്‍ പാട്ടുപാടുന്ന പെംഗിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

ഈവര്‍ഷമാദ്യം അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമയും മക്കളും ചൈനയില്‍ ഒരാഴ്ച കറങ്ങിയതു പെംഗിന്റെ അതിഥികളായാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.