അഫ്ഗാനിസ്ഥാനില്‍ അധികാരം പങ്കുവയ്ക്കാന്‍ ധാരണ
Monday, September 22, 2014 11:20 PM IST
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാസങ്ങളായി നിലനിന്നിരുന്ന ഭരണപ്രതിസന്ധിക്കു പരിഹാരമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ എതിരാളികള്‍ തമ്മില്‍ അധികാരം പങ്കുവയ്ക്കന്‍ ധാരണയായി. ഇതുസംബന്ധിച്ച കരാറില്‍ ഇരുപക്ഷവും ഒപ്പുവച്ചു. ഇതോടെ, മുന്‍ധനമന്ത്രിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ സ്ഥാനാര്‍ഥിയുമായ അഷറഫ് ഗാനി പ്രസിഡന്റാകും. വിരമിക്കുന്ന പ്രസിഡന്റ് ഹമീദ് അന്‍സാരിയുടെ നേതൃത്വത്തിലാണു തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബ്ദുള്ള അബ്ദുള്ളയും ഗാനിയും തമ്മില്‍ ധാരണാക്കരാറില്‍ ഒപ്പുവച്ചത്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്നു ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്തു.

കരാര്‍ പ്രകാരം തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയും രണ്ടാമതെത്തിയ സ്ഥാനാര്‍ഥി നിയമിക്കുന്ന ഭരണാധികാരികളും തമ്മില്‍ അധികാരം പങ്കുവയ്ക്കും. ഒരോരുത്തരും നിയന്ത്രിക്കുന്ന ഭരണ സംവിധാനങ്ങളുടെ പരമാധികാരികള്‍ അവര്‍ മാത്രമായിരിക്കുമെന്നും കരാറില്‍ പറയുന്നു. രാഷ്ട്രീയ അനിശ്ചിതത്വത്തില്‍നിന്ന് അഫ്ഗാന്‍ ജനാധിപത്യത്തിലേക്കു വഴിമാറുന്നതിനെ അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സ്വാഗതം ചെയ്തു. താലിബാന്‍ ഭീകരതയും സാമ്പത്തിക പ്രതിസന്ധിയുമാണു പുതിയ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2014 അവസാനത്തോടെ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍നിന്നു പിന്‍വാങ്ങുന്നതും പുതിയ ഭരണകൂടത്തിനു വെല്ലുവിളിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.