ഐഎസ് ഭീകരര്‍ പത്തുപേരുടെ തലവെട്ടി
Thursday, October 2, 2014 10:26 PM IST
ബെയ്റൂട്ട്: സിറിയയിലെ കുര്‍ദ് മേഖലയില്‍ ഏഴു പുരുഷന്മാരും മൂന്നു സ്ത്രീകളും ഉള്‍പ്പെടെ പത്തുപേരെ ഐഎസ്( ഇസ്്ലാമിക് സ്റേറ്റ്) ഭീകരര്‍ ശിരച്ഛേദം ചെയ്തു. പ്രദേശവാസികളില്‍ ഭീതി വിതയ്ക്കുകയാണ് ഐഎസിന്റെ ലക്ഷ്യമെന്നു കരുതുന്നതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി പറഞ്ഞു.
തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്നുള്ള കൊബാനിയില്‍നിന്നു 14കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ഇവരെ ശിരച്ഛേദം ചെയ്തത്. കൊബാനി പട്ടണം അടുത്തയിടെ ഐഎസ് പിടിച്ചെടുത്തിരുന്നു.

ഇറാക്കിലും സിറിയയിലും ഒട്ടേറെ ഭൂപ്രദേശങ്ങള്‍ കൈയടക്കിയ ഐഎസ് ഇതിനകം രണ്ടു രാജ്യങ്ങളിലുമായി നിരവധി ശത്രുഭടന്മാരെ ശിരച്ഛേദം ചെയ്തിട്ടുണ്ട്. പലപ്പോഴും പൊതുസ്ഥലത്താണ് ശിരച്ഛേദം നടത്തുക. ഒരുതരത്തിലുള്ള എതിര്‍പ്പും അനുവദിക്കില്ലെന്ന സന്ദേശം പ്രദേശവാസികള്‍ക്കു നല്‍കുകയാണ് ഇതുവഴി ഐഎസ് ലക്ഷ്യമിടുന്നത്. വിദേശ പത്രപ്രവര്‍ത്തകരെയും ഒരു ജീവകാരുണ്യ പ്രവര്‍ത്തകനെയും ഐഎസ് ഭീകരര്‍ ഈയിടെ തലവെട്ടിക്കൊല്ലുകയുണ്ടായി. ഇതിന്റെ വീഡിയോ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.


ഇതിനിടെ ഇറാക്കില്‍ ഐഎസിനെതിരേയുള്ള യുഎസ് വ്യോമാക്രമണത്തില്‍ ബ്രിട്ടനും പങ്കുചേര്‍ന്നു. ബ്രിട്ടന്റെ ടൊര്‍ണാഡോ യുദ്ധവിമാനങ്ങള്‍ ബാഗ്ദാദിനു സമീപമുള്ള ഐഎസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി.

ഇതേസമയം, ഐഎസിനെ നേരിടാന്‍ സിറിയയിലേക്കും ഇറാക്കിലേക്കും സൈന്യത്തെ അയയ്ക്കാന്‍ തയാറാണെന്ന് തുര്‍ക്കി അറിയിച്ചു. ഐഎസിനെതിരേ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന പോരാട്ടത്തിനു പിന്തുണ നല്‍കും. ആവശ്യമെങ്കില്‍ സഖ്യകക്ഷികള്‍ക്ക് തുര്‍ക്കിയില്‍ താവളം അനുവദിക്കാനും തയാറാണ്. ഇതു സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുമ്പാകെ വച്ചതായി അങ്കാറ ഭരണകൂടം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.