രാജപക്സെയ്ക്ക് എതിരേ മന്ത്രി സിരിസേന മത്സരിക്കും
രാജപക്സെയ്ക്ക് എതിരേ മന്ത്രി സിരിസേന മത്സരിക്കും
Saturday, November 22, 2014 11:15 PM IST
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് രാജപക്സെയ്ക്ക് എതിരേ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു സര്‍ക്കാരിലെ രണ്ടാമനും ആരോഗ്യമന്ത്രിയുമായ മൈത്രിപാല സിരിസേന പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രാജപക്സെയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറികൂടിയായ സിരിസേനയുള്‍പ്പെടെ മൂന്നു മന്ത്രിമാരും ഒരു എംപിയും രാജപക്സെ പക്ഷത്തുനിന്നു കൂറുമാറി.

ജനുവരിയില്‍ മൂന്നാമൂഴത്തിനു മത്സരിക്കുന്ന രാജപക്സെ രണ്ടു ദിവസത്തിനുള്ളില്‍ നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. ഭരണമുന്നണിയെ പിന്തുണച്ചിരുന്ന ജെഎച്ച്യു പാര്‍ട്ടിക്കാരായ ചാംബിക റണവാകയും ഉദയ് ഗമ്മന്‍പിലയും കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

എല്‍ടിടിഇയ്ക്ക് എതിരേ സൈനികവിജയം നേടിയശേഷം രാജപക്സെ തെറ്റായ ദിശയിലൂടെയാണു നീങ്ങുന്നതെന്ന് ഇന്നലെ കൊളംബോയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിരിസേന ആരോപിച്ചു. മുന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ ഉള്‍പ്പെടെ നിരവധി പാര്‍ലമെന്റംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുള്‍പ്പെടെ നിര്‍ണായക കാര്യങ്ങളെല്ലാം ഒരു കുടുംബത്തിന്റെ കൈയിലാണ്. രാജപക്സെയുടെ സഹോദരനും സ്പീക്കറുമായ ചമല്‍ രാജപക്സെ, ഭരണത്തില്‍ സ്വാധീനമുള്ള ബേസില്‍ രാജപക്സെ തുടങ്ങിയവരെ പരോക്ഷമായി പരാമര്‍ശിച്ചാണു സിരിസേന ഇക്കാര്യം പറഞ്ഞത്.

ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി നേതാവായിരുന്ന തന്നെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തതിന് സിരിസേന യുഎന്‍പി(യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി) നേതൃത്വത്തോടു നന്ദി പറഞ്ഞു. ജനുവരിയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നൂറു ദിവസത്തിനകം അമിതാധികാരമുള്ള എക്സിക്യൂട്ടീവ് പ്രസിഡന്‍സി നിര്‍ത്തലാക്കുമെന്നും ശരിയായ ജനാധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.