നാമകരണ തിരുക്കര്‍മങ്ങളില്‍ ശുശ്രൂഷകര്‍ വിശുദ്ധരുമായി ബന്ധപ്പെട്ടവര്‍
Sunday, November 23, 2014 11:56 PM IST
വത്തിക്കാനില്‍നിന്ന് ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ

ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും ഉള്‍പ്പെടെ ആറു പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന, വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഇന്നു നടക്കുന്ന തിരുക്കര്‍മങ്ങളില്‍ ശുശ്രൂഷകള്‍ക്കും വായനകള്‍ക്കുമായി നിയോഗിച്ചിട്ടുള്ളത് ഈ വിശുദ്ധരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരെ. ശുശ്രൂഷകള്‍ ആറു വിശുദ്ധരുടെയും ആളുകള്‍ക്കു വിഭജിച്ചു നല്‍കിയിരിക്കുന്നു.

രണ്ടാംവായനയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ളതു വിശുദ്ധ എവുപ്രാസ്യമ്മയുടെ വൈസ് പോസ്റുലേറ്റര്‍ സിസ്റര്‍ ക്ളെയോപാട്ര സിഎംസിയാണ്. സിഎംഐ സഭയുടെ ആദ്യഭവനവും വിശുദ്ധ ചാവറയച്ചന്‍ സ്ഥാപിച്ചതുമായ മാന്നാനം ആശ്രമത്തിന്റെ പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമത്തറ സിഎംഐ, തൃശൂര്‍ സിഎംസി പ്രൊവിന്‍ഷ്യല്‍ മദര്‍ ഓമര്‍ എന്നിവരായിരിക്കും മെഴുകുതിരിവാഹകര്‍. പൂത്താലങ്ങള്‍ വഹിക്കുന്നവരില്‍ സിസ്റര്‍ റോസ്മേരി സിഎംസിയും ഉള്‍പ്പെടും.

പോസ്റുലേറ്റര്‍ ഫാ. ചെറിയാന്‍ തുണ്ടുപറമ്പിലിന്റെ സഹായികളായി സിഎംഐ വികാര്‍ ജനറല്‍ റവ.ഡോ. ജോര്‍ജ് താഞ്ചന്‍ സിഎംഐ, മുന്‍ പ്രിയോര്‍ ജനറല്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍, സിഎംസി വികാര്‍ ജനറല്‍ സിസ്റര്‍ സിബി, കോ-ഓര്‍ഡിനേറ്റര്‍ സിസ്റര്‍ മേരി ജൂലിറ്റ് എന്നിവര്‍ വേദിയിലുണ്ടായിരിക്കും.

വിശുദ്ധ കുര്‍ബാനയുടെ കാഴ്ചവയ്പു പ്രദക്ഷിണത്തിന്, ചാവറയച്ചന്റെ മാധ്യസ്ഥ്യത്താല്‍ അദ്ഭുതരോഗശാന്തി ലഭിച്ച മരിയാ ജോസ് കൊട്ടാരത്തില്‍, മാതാപിതാക്കളായ ജോസ് തോമസ്, മേരിക്കുട്ടി, മരിയാ ജോസിന്റെ സഹോദരനും വൈദികവിദ്യാര്‍ഥിയുമായ ബ്രദര്‍ ജോര്‍ജ് കൊട്ടാരത്തില്‍, സഹോദരന്‍ ഫെബിന്‍ എന്നിവരും എവുപ്രാസ്യമ്മയുടെ മാധ്യസ്ഥ്യത്താല്‍ അദ്ഭുതസൌഖ്യം നേടിയ ജൂവെല്‍ ജെന്‍സന്‍ കണ്ണംകുന്നി, മാതാപിതാക്കളായ ജെന്‍സന്‍, റീന എന്നിവരും ഉണ്ടായിരിക്കും.

കുര്‍ബാനയുടെ സമയത്തെ വിശ്വാസികളുടെ പ്രാര്‍ഥനകളിലൊന്നു മലയാളത്തില്‍ അര്‍പ്പിക്കുന്നതു ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവീസ് പട്ടത്ത് സിഎംഐയാണ്. ദിവ്യബലിയുടെ സമയത്തു വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ വൈദികരെ സഹായിക്കുന്നതു ഡീക്കന്മാരായ പ്രതീഷ് കല്ലറയ്ക്കല്‍, സനല്‍ തോമസ് മാളിയേക്കല്‍, സോണി ജോര്‍ജ് കപ്പലുമാക്കല്‍, നിഷാദ് ജോസ്, ലെനീഷ് ജോസ് എന്നിവരാണ്.

മാര്‍പാപ്പയോടൊപ്പം സഹകാര്‍മികരാകുന്നവര്‍:

സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, താമരശേരി ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മഡഗാസ്കര്‍-പോട്ടുബെര്‍ഗ് ബിഷപ് ഡോ. ജോര്‍ജ് വര്‍ക്കി, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, ബിജ്നോര്‍ ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐ, ജഗദല്‍പുര്‍ ബിഷപ് മാര്‍ ജോയി ജോസഫ് കൊല്ലംപറമ്പില്‍ സിഎംഐ, രാജ്കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സിഎംഐ, ബിജ്നോര്‍ മുന്‍ ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സിഎംഐ, തൃശൂര്‍ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി തുടങ്ങിയവര്‍. കൂടാതെ, സിഎംഐ പ്രൊവിന്‍ഷ്യല്‍മാര്‍ ഉള്‍പ്പെടെ ഇന്ത്യക്കാരായ എണ്ണൂറിലധികം വൈദികര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് മാര്‍പാപ്പയോടൊപ്പം സമൂഹബലി അര്‍പ്പിക്കും.


ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും കുടുംബങ്ങളില്‍പ്പെട്ട ഇരുന്നൂറിലധികം പേര്‍ വിശുദ്ധപദവി പ്രഖ്യാപനത്തിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നുണ്ട്.

പതിനായിരത്തോളം ഇന്ത്യക്കാരെ ചടങ്ങുകള്‍ക്കു പ്രതീക്ഷിക്കുന്നുണ്ട്. ആറുപേരുടെയും നാമകരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നായി ഒരുലക്ഷത്തോളം ആളുകള്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. തിരുക്കര്‍മങ്ങള്‍ക്കു ള്ള മലയാളഗാനങ്ങള്‍ക്കായി അമ്പതുപേരടങ്ങുന്ന ഗായകസംഘമാണുള്ളത്. ഫാ. സെബാസ്റ്യന്‍ മുട്ടംതോട്ടില്‍ എംസിബിഎസ്, ഫാ. രാജേഷ് കവലയ്ക്കല്‍ സിഎംഐ, ഫാ. നൈജു കളമ്പുകാട്ട് സിഎംഐ, സിസ്റര്‍ ആനി ഗ്രെയ്സ് സിഎംസി, സിസ്റര്‍ ജിസി മരിയാ സിഎംസി, ജ്യോതിഷ് വര്‍ക്കി കണ്ണംപ്ളാക്കല്‍ എന്നിവര്‍ നയിക്കുന്നു. ഡെല്‍റ്റസ്, ഫാ. ജൂബി, സുനില്‍, ബ്രദര്‍ ജോയല്‍ തുടങ്ങിയവര്‍ ഓര്‍ക്കസ്ട്രയ്ക്കു നേതൃത്വം നല്‍കുന്നു.

റോമിലുള്ള സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ സമൂഹങ്ങളിലെ പ്രശസ്ത ഗായകരും വിവിധ സന്യാസിനീ-സന്യാസ സമൂഹാംഗങ്ങളും വിവിധ രൂപതകളില്‍നിന്നുള്ള വൈദികരും വൈദികവിദ്യാര്‍ഥികളും ഗായകസംഘത്തിലുണ്ട്. ഫാ. റോയി കണ്ണന്‍ചിറ സിഎംഐ രചിച്ച് ഫാ. ആന്റണി ഉരുളിയാനിക്കല്‍ സിഎംഐ ഈണം പകര്‍ന്ന ‘ആകാശമോക്ഷത്തിന്‍.... എന്നു തുടങ്ങുന്ന ഗാനവും, ഫാ. ചെറിയാന്‍ കുനിയന്തോടത്ത് രചിച്ച് അമല്‍ ആന്റണി ഈണം നല്‍കിയ കാലമുയര്‍ത്തിയ.... എന്നൊരു ഗാനവുമാണു നാമകരണത്തോടനുബന്ധിച്ചു പുതിയ വിശുദ്ധരായ കുര്യാക്കോസ് ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും സ്തുതിച്ചു പാടുന്നത്.മാര്‍പാപ്പ ത്രികാലജപം ചൊല്ലി എല്ലാവരേയും അനുഗ്രഹിക്കുന്നതോടെ വിശുദ്ധപദവി പ്രഖ്യാപന തിരുക്കര്‍മങ്ങള്‍ അവ സാനിക്കും.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 2.30-നു വത്തിക്കാന്‍ ചത്വരത്തില്‍ പ്രാരംഭഗാനങ്ങളും പ്രാര്‍ഥനകളും ആരംഭിക്കുന്നു. തിരുക്കര്‍മങ്ങള്‍ മാര്‍പാപ്പയുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നു മണിക്ക്.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനും സംഘവും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികളായും മന്ത്രി കെ.സി. ജോസഫും മന്ത്രി പി.ജെ. ജോസഫും ഉള്‍പ്പെടുന്ന സംഘം കേരള ഗവണ്‍മെന്റിന്റെ പ്രതിനിധികളായും ചടങ്ങുകളില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.