ഇറാക്കി സൈന്യം തിരിച്ചടിക്കുന്നു
Monday, November 24, 2014 11:36 PM IST
ബാഗ്ദാദ്: ഐഎസും ഇറാക്കി സൈന്യവും തമ്മില്‍ ഇന്നലെയുണ്ടായ പോരാട്ടത്തില്‍ പത്ത് ഇറാക്കി സൈനികര്‍ കൊല്ലപ്പെട്ടു. 32പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തില്‍ ഐഎസ് തീവ്രവാദികളാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഐഎസിന്റെ നിയന്ത്രണത്തിലുള്ള ബാഗ്ദാദിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ രണ്ടു പട്ടണങ്ങള്‍ ഷിയ, കുര്‍ദ് വിഭാഗങ്ങളുടെ സഹായത്തോടെ തിരിച്ചുപിടിക്കാനായിരുന്നു സൈന്യത്തിന്റെ ശ്രമം. ബാഗ്ദാദിനു 115 കിലോമീറ്റര്‍ മാറിയുള്ള ഐഎസ് നിയന്ത്രണത്തിലുളള ജല്‍വ്ല, സാദിയ പട്ടണങ്ങളിലേക്കുള്ള മുന്നേറ്റം തുടരുന്നതായി സൈന്യം അറിയിച്ചു. ഒപ്പം ബാഗ്ദാദിനെ ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങളുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാതയിലെ തടസം നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും സൈന്യം പറഞ്ഞു.

ഐഎസ് തീവ്രവാദികള്‍ കഴിഞ്ഞ ജൂണില്‍ ആധിപത്യം സ്ഥാപിച്ച വടക്കന്‍ ഇറാക്കിലെ പ്രവിശ്യകള്‍ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമങ്ങള്‍ തുടരുകയാണ്.


ഐഎസ് ഉപരോധിച്ചിരുന്ന വടക്കന്‍ ബാഗ്ദാദില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രം കഴിഞ്ഞ ആഴ്ച സൈന്യം തിരികെ പിടിച്ചിരുന്നു.

എന്നാല്‍ സൌദിയും ജോര്‍ദാനും സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാര്‍ പിടിച്ചെടുത്ത് ഐഎസ് തിരിച്ചടിച്ചിരുന്നു. അന്‍ബാറിന്റെ തലസ്ഥാനമായ റമാദി പിടിച്ചെടുക്കാനുള്ള പോരാട്ടം രണ്ടുദിവസമായി ഐഎസ് തുടരുകയാണ്.

ഇതിനിടെ ബാഗ്ദാദില്‍നിന്നും 30കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന ഷിയാ നഗരമായ യുസൂഫിയയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.