ഒളിച്ചോടാന്‍ ശ്രമിച്ച നൂറു പേരെ ഐഎസ് വധിച്ചു
ഒളിച്ചോടാന്‍ ശ്രമിച്ച നൂറു പേരെ ഐഎസ് വധിച്ചു
Monday, December 22, 2014 11:16 PM IST
ഡമാസ്കസ്: യുദ്ധം മടുത്ത് ഒളിച്ചോടാന്‍ ശ്രമിച്ച സ്വന്തം അണിയില്‍പ്പെട്ട നൂറുപേരെ ഐഎസ് ഭീകരര്‍ സിറിയയില്‍ കൊലപ്പെടുത്തി. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി ,ബല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തിയവരാണ് യുദ്ധം മടുത്ത് നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്. ഇവരില്‍ നൂറോളം പേരെ ഐഎസ് വധിച്ചെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസാണു റിപ്പോര്‍ട്ടു ചെയ്തത്.

ഐഎസിന്റെ സിറിയയിലെ ആസ്ഥാനമായ റാഖായില്‍ ഇപ്രകാരം ഒളിച്ചോടുന്നവരെ പിടികൂടാനായി പ്രത്യേക മിലിറ്ററി പോലീസിന് അവര്‍ രൂപം നല്‍കിയിട്ടുണ്ട്. മിലിറ്ററി പോലീസ് റാഖായിലും പരിസരത്തുമുള്ള നിരവധി വീടുകള്‍ റെയ്ഡ് ചെയ്ത് അനവധി പേരെ കസ്റഡിയിലെടുത്തു. പ്രസിഡന്റ് അസാദിനെതിരേ യുദ്ധം ചെയ്യാനാണ് വിദേശ ജിഹാദികള്‍ എത്തിയത്. എന്നാല്‍ ഐഎസ് വിരുദ്ധഗ്രൂപ്പുകാരായ ജിഹാദികളുമായി യുദ്ധം ചെയ്യേണ്ട ഗതികേടിലാണു പലരും.


ഇതിനിടെ ഐഎസിനെ പരാജയപ്പെടുത്തി ഇറാക്കിലെ സിന്‍ജാര്‍ മലനിരകള്‍ പിടിച്ച കുര്‍ദുകള്‍ അവിടെ ഒറ്റപ്പെട്ടുപോയ യസീദികളെ മോചിപ്പിച്ചു. കഴിഞ്ഞ മൂന്നുമാസമായി ശത്രുക്കളാല്‍ വളയപ്പെട്ട തങ്ങളെ രക്ഷിച്ചതിന് യസീദികള്‍ കുര്‍ദ് പോരാളികള്‍ക്കു നന്ദി പറഞ്ഞു. ഇന്നലെ കുര്‍ദിസ്ഥാന്‍ പ്രസിഡന്റ് ബര്‍സാനി സിന്‍ജാര്‍ മേഖലയില്‍ പര്യടനം നടത്തി.

റാബിയ കേന്ദ്രമാക്കി കുര്‍ദ് പോരാളികള്‍ ഐഎസിനെതിരേ പുതിയ യുദ്ധമുഖം തുറന്നു. ഇറാക്കി സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മൊസൂള്‍ നഗരം ഐഎസില്‍നിന്നു തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ തയാറാണെന്ന് ബര്‍സാനി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.