സാഖിര്‍ റഹ്മാന്‍ ലഖ്വിയുടെ ജാമ്യത്തിനെതിരേയുള്ള ഹര്‍ജി വൈകിപ്പിക്കുന്നു
Tuesday, December 23, 2014 12:24 AM IST
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ താലിബാന്‍ നേതാവ് സാഖിര്‍ റഹ്മാന്‍ ലഖ്വിയുടെ ജാമ്യത്തിനെതിരേ കോടതിയെ സമീപിക്കുന്നതു പാക്കിസ്ഥാന്‍ വൈകിപ്പിക്കുന്നു. ഇന്നലെ ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കുന്നതു വൈകിപ്പിക്കുകയായിരുന്നു. അതേസമയം, പാക് ജുഡീഷല്‍ കമ്മീഷന്റെ കണ്െടത്തലുകള്‍ തെളിവായി ഉപയോഗിക്കുന്നതു ചോദ്യംചെയ്തു ലഖ്വി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ഇസ്ളാമാബാദിലെ ഭീകരവിരുദ്ധ കോടതി ലഖ്വിക്കു ജാമ്യം അനുവദിച്ചതിനെതിരേ ഹര്‍ജി സമര്‍പ്പിക്കുമെന്നു പാക് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭീകരവിരുദ്ധ കോടതിയുടെ ഉത്തരവ് ലഭിച്ചില്ലെന്നതാണു മെല്ലപ്പോക്കിനു കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് അപ്പീല്‍ സമര്‍പ്പിക്കാനാകുമോയെന്ന് ഉറപ്പില്ല. കീഴ്ക്കോടതി ഉത്തരവു ലഭിച്ചശേഷമേ അന്തിമ തീരുമാനം പറയാനാവൂ എന്നും പ്രോസിക്യൂഷന്‍ ചീഫ് ചൌധരി അസര്‍ പറഞ്ഞു.


മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ 18 നാണു ലഖ്വിക്ക് ഇസ്ലാമാബാദ് എടിസി ജഡ്ജി കുസൂര്‍ അബ്ബാദ് ജാമ്യം അനുവദിച്ചത്. ഇതേത്തുടര്‍ന്ന് ലഖ്വി ജയില്‍ മോചിതനായെങ്കിലും ക്രമസമാധാനപാലന ചട്ടം അനുസരിച്ചു മൂന്നുമാസത്തേക്കു കരുതല്‍ തടങ്കലില്‍ അയയ്ക്കുകയായിരുന്നു. പെഷവാര്‍ സ്കൂള്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ ലഖ്വിയുടെ ജാമ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.

അതിനിടെ ജുഡീഷല്‍ കമ്മീഷന്‍ കണ്െടത്തലുകള്‍ തെളിവായി സ്വീകരിക്കരുതെന്ന് അഡ്വ. രാജ റിസ്വാന്‍ അബ്ബാസി മുഖേന ലഖ്വി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വിചാരണയ്ക്കായി രണ്ടംഗ ബഞ്ചിനെ ഹൈക്കോടതി നിയോഗിച്ചു. വിചാരണത്തീയതി കോടതി പിന്നീടു പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.